വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി

വക്കത്തെ പ്രമുഖ ബാർ ഹോട്ടലിലെ ജീവനക്കാർ അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ മർദ്ധിച്ചതായി പരാതി. വക്കം പ്ലാസോ ബാർ ജീവനക്കാരാണ് അഞ്ചുതെങ്ങ് സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദ്ധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചയോടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശികളായ യുവാക്കൾ ബാറിലെത്തി മദ്യപിക്കവേ ടച്ചിങ്‌സ് നൽകുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനുമായുണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്. ജീവനക്കാർ സംഘം ചേർന്ന് യുവാക്കളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നുവെന്നു പരാതിക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി.

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില ഒറ്റയടിക്ക് വര്‍ധിച്ചത് 13 ശതമാനം

ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില ഒറ്റയടിക്ക് വര്‍ധിച്ചത് 13 ശതമാനം

ഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണവില കുതിച്ചു. എണ്ണവിലയില്‍ ഒറ്റയടിക്ക് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സംഘര്‍ഷം തുടരുന്നത് ആഗോള എണ്ണ വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് എണ്ണവില ഉയരാന്‍ കാരണം. ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നത് ഇന്ത്യയില്‍ ഇന്ധനവില വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വ്യാപാരത്തിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ഏകദേശം 13 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ ബാരലിന് 77.77 ഡോളറിലേക്കാണ് എണ്ണവില ഉയര്‍ന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില 12.6 ശതമാനമാണ് ഉയര്‍ന്നത്.

എന്നാല്‍ ഇന്ത്യന്‍ സമയം രാവിലെ 11.10 ആയപ്പോഴേക്കും, വില അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 74.86 ഡോളറിലേക്കാണ് താഴ്ന്നത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനം ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നിലൊന്ന് വരും. 2022 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില ഇപ്പോള്‍ നീങ്ങുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യ പൊള്ളുന്നു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില ഉയർന്നതോടെ ജാഗ്രത നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. ചൂട് കനക്കുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശം. ഉഷ്ണ തരംഗ സാധ്യതയും നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.ദില്ലിയില്‍ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും താപനിലയും ഈര്‍പ്പവും സംയോജിപ്പിക്കുന്ന താപസൂചിക 51.9 ഡിഗ്രിയായി ഉയര്‍ന്നു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ താപനില വീണ്ടും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.

കനത്ത ചൂടിനൊപ്പം ഇടക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ദില്ലിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

‘അച്ഛാ, ലണ്ടനിൽ എത്തിയാൽ ഉടൻ ഞാൻ വിളിക്കാം’; പുഷ്കരാജിനെ തേടി ആ കോൾ വന്നില്ല…

മുംബൈ: പൈലറ്റായ മകൻ വിമാനം പറത്താനായി വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ പുഷ്കരാജ് സഭർവാൾ വലിയ ആശ്വാസത്തിലായിരുന്നു. കാരണം രോ​ഗിയായ തന്നെ പരിചരിക്കാൻ മകൻ പൈലറ്റ് ജോലി ഉപേക്ഷിക്കുകയാണെന്നു അറിഞ്ഞതാണ് അയാൾക്ക് ആശ്വസമായത്. എന്നാൽ ആ സന്തോഷത്തിനു അല്പായുസായിരുന്നു. രോ​ഗക്കിടക്കയിൽ കിടക്കുന്ന അച്ഛന് മകന്റെ മരണ വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ കേൾക്കേണ്ടി വന്നത്.

ഇന്നലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു ദുരന്തമുണ്ടായപ്പോൾ 88 വയസുള്ള പുഷ്കരാജിന്റെ മകൻ സുമിത് സഭർവാളാണ് വിമാനം പറത്തിയ പൈലറ്റുമാരിൽ ഒരാൾ. മകൻ ലണ്ടനിലെത്തിയാലുടൻ ഫോൺ ചെയ്യാമെന്നു അറിയിച്ച ശേഷമാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇനി ആ ഫോൺ കോൾ വരില്ല. പരിചരിക്കാൻ മകനും. അവിവാഹിതനായ സുമിതിനു പിതാവായിരുന്നു എല്ലാം. ആ അച്ഛനാകട്ടെ മകനും. രണ്ട് വർഷം മുൻപ് സുമിതിന്റെ അമ്മ മരിച്ചതോടെ രോ​ഗിയായ പിതാവിന് മകനല്ലാതെ മറ്റാരും ആശ്രയമില്ലായിരുന്നു. സുമിത് ജോലിക്കു പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചായിരുന്നു. അതോടെയാണ് ഇനി ജോലി ഉപേക്ഷിച്ച് അച്ഛനെ ശുശ്രൂഷിക്കാമെന്ന തീരുമാനത്തിലേക്ക് സുമിത് എത്തിയത്. എന്നാൽ വിധി കരുതിയത് മറ്റൊന്നായിരുന്നു.

സുമിത് സഭർവാൾ ലൈൻ ട്രെയിനിങ് ക്യാപ്റ്റൻ കൂടിയായിരുന്നു. അദ്ദേഹത്തിന് 8,000ത്തിലധികം മണിക്കൂർ വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്. വിമാനങ്ങളുടെ സുരക്ഷാ പരിശോധനകളിൽ അദ്ദേഹം പങ്കാളിയായിരുന്നുവെന്നും ക്യാപ്റ്റൻ രൺധാവെ ഓർമിച്ചു.

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

ദുരന്തഭൂമിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ആശുപത്രിയിലും സന്ദര്‍ശനം

അഹമ്മദാബാദ്: 265 പേര്‍ക്ക് ജീവന്‍ നഷ്ടമായ എയര്‍ ഇന്ത്യാ വിമാന അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ എട്ടരയോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി റോഡ് മാര്‍ഗം വിമാനം അപകടം നടന്ന മേഘാനി നഗറിലെത്തി. വ്യോമയാന മന്ത്രി രാംനായിഡും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നരേന്ദ്രമോദിക്കൊപ്പം ഉണ്ടായിരുന്നു.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിനെയും മോദി സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെയും മോദി കാണും. അതിനുശേഷം സുരക്ഷാക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സുപ്രധാന തീരുമാനം ഉണ്ടാകുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നു,

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. വിമാനത്തില്‍ 232 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. ഹോസ്റ്റല്‍ സമുച്ചയത്തില്‍ മരിച്ചവരില്‍ നാല് എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയുമുണ്ട്.

ഇന്നലെ രാത്രിയോടെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അപകടത്തെ കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും (എഎഐബി) അന്വേഷണം നടത്തും. എഎഐബി ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.