by Midhun HP News | Jun 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എംഎസ്‍സി എൽസ 3 കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ സംഭവത്തില്‍ കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേസിന് പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും നിര്‍ദേശം നല്‍കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.
മെയ് 29-നാണ് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയത്. എല്‍സ 3 എന്ന കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ കമ്പനിയെ ക്രിമിനല്‍ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. മെയ് 25-നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്‍ മുങ്ങി അപകടമുണ്ടാകുന്നത്. 29-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്.
സ്വകാര്യമായി ഓടുന്ന ഓണ്‍ലൈന്‍ ടാക്‌സി വാഹനങ്ങള്‍ തടയാനും സംഘടനകള്‍ ആഹ്വാനം ചെയ്തു. വിവിധ യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ കലക്ടറേറ്റിന് മുന്നില്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സിഐടിയു, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.
ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു സമരം കൊച്ചിയെ കൂടുതല്‍ ബാധിക്കും. പ്ലാറ്റ്‌ഫോമുകള്‍ പ്ലാറ്റ്‌ഫോം ഫീസ്, മിതമായ കമ്മീഷന്‍ എന്നിവയില്‍ ഒന്നുമാത്രം നടപ്പാക്കുക, ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം നിരക്കു നടപ്പാക്കുക, പിക്കപ് ദൂരം 2 കിലോമീറ്ററായി നിജപ്പെടുത്തുക, അധിക പിക്കപ് ദൂരത്തിനു നിരക്ക് ഏര്‍പ്പെടുത്തുക, 15 കിലോമീറ്ററിനു ശേഷമുള്ള ഓട്ടത്തിനു റിട്ടേണ്‍ ഫെയര്‍ ഉള്‍പ്പെടുത്തുക, വാഹന സംബന്ധമായ തീരുമാനമെടുക്കുന്നതിനു മുന്‍പു വാഹനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുക എന്നി ആവശ്യങ്ങളും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കൊച്ചി: മലപ്പുറം കൂര്യാട് ദേശീയ പാത 66 തകര്‍ന്നത് നിര്‍മാണത്തിലെ പിഴവ് മൂലമല്ലെന്ന് നിര്‍മാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗര്‍ഭ സാഹചര്യങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉള്‍പ്പെടുന്ന രാമനാട്ടുകര – വളാഞ്ചേരി റീച്ചിന്റെ നിര്‍മാണം നടത്തുന്ന കെ എന്‍ ആര്‍ കണ്‍സ്ട്രക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ജലന്ധര്‍ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാതയുടെ നിര്‍മാണത്തില്‍ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികള്‍ ദുര്‍ബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകള്‍ രൂപം കൊണ്ടതുമാണ് പാത തകരാന്‍ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നല്‍കുന്ന വിശദീകരണം. നിര്‍മാണത്തില്‍ ഉടനീളം പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകര്‍ന്ന ഭാഗം പൂര്‍ണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎന്‍ആര്‍സി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധര്‍ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിന് മുന്‍പ് ഡിസൈന്‍ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കമ്പനി ഡയറക്ടര്‍ അറിയിച്ചു. റോഡ് തകര്‍ന്ന സ്ഥലത്ത് വയഡക്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതല്‍ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വര്‍ഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കെ ജലന്ധര്‍ റെഡ്ഡി വ്യക്തമാക്കുന്നു.
രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റര്‍ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരമാണ് നിര്‍മിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായും കമ്പനി വിശദീകരിക്കുന്നു.
by Midhun HP News | Jun 9, 2025 | Latest News, കേരളം
കുവൈറ്റ് സിറ്റി: കേരള പ്രസ് ക്ലബ് കുവൈറ്റിന്റെ രണ്ടാമത് ഗഫൂര്‍ മൂടാടി മെമ്മോറിയല്‍ പ്രസ് ഫോട്ടോ പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ എന്‍ അളഗപ്പന്‍, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റര്‍ ബിഷാര മുസ്തഫ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കുവൈറ്റില്‍ നടന്ന ‘മാധ്യമസമ്മേളനം- 2025’ന്റെ വേദിയില്‍ വെച്ചാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
by Midhun HP News | Jun 9, 2025 | Latest News, കേരളം
തൃശൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ(Shine Tom Chacko) ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ സംസ്‌കാരം ഇന്നു രാവിലെ 10.30ന് മുണ്ടൂര്‍ കര്‍മല മാതാ പള്ളിയില്‍ നടക്കും.
പിതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയില്‍ നിന്നു മുണ്ടൂരിലെത്തിക്കും. തുടര്‍ന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെങ്കിലും ഷൈന് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും.
ഇടതു തോളിനു പരിക്കേറ്റ ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാര്‍മലും സണ്‍ ആശുപത്രിയിലാണുള്ളത്. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലന്‍ഡില്‍ നിന്നെത്തിയിട്ടുണ്ട്.
അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭര്‍ത്താവ് ചാക്കോയുടെ വിയോഗ വാര്‍ത്ത അറിയിച്ചിട്ടില്ല. മരിയയ്ക്ക് ഇടുപ്പെല്ലിനാണ് ഗുരുതര പരിക്കും സ്ഥാനചലനവും. തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മരിയയ്ക്കു രണ്ടു മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്കു സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പെട്ടത്. ഷൈനിനൊപ്പം പിതാവ് ചാക്കോ(73), അമ്മ മരിയ(68), സഹോദരന്‍ ജോ ജോണ്‍ (39), ഡ്രൈവര്‍ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പിതാവിനെ ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെട്ടെന്നു ട്രാക്ക് മാറിയെത്തിയ ലോറിയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി.
Recent Comments