അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അന്‍വറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പിലുണ്ട്. എന്നാല്‍ താന്‍ മറുപടി നല്‍കുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. മുക്കാല്‍ പിണറായിയെന്ന പിവി അന്‍വറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന്റെ ഉപാധികള്‍ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങള്‍. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് അന്‍വറും പറഞ്ഞത്. എന്നാല്‍ ഈ ഇലക്ഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഒരുചലനവും ഉണ്ടാക്കാന്‍ അന്‍വറിന് കഴിയില്ല. അന്‍വര്‍ എന്നത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. മലപ്പുറം എല്ലാ കാലത്തും യുഡിഎഫ് കോട്ടയാണെന്നും സണ്ണി ജോസഫ് പറഞ്ഞു

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നല്‍കുകയോ അല്ലെങ്കില്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താല്‍ മാത്രമേ പത്രിക പിന്‍വലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീശന്‍ മുക്കാല്‍ പിണറായിയാണെന്നും അന്‍വര്‍ ആരോപിച്ചു.

‘വനം മന്ത്രി സ്ഥാനം എനിക്ക് നല്‍കണം. പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് എനിക്ക് നല്‍കണം. അല്ലെങ്കില്‍ വിഡി സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാന്‍ വനംവകുപ്പ് എനിക്ക് നല്‍കണം.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും. മത്സരത്തിൽനിന്ന് പിന്മാറില്ല. സതീശനാണ് എന്നെ മത്സരരംഗത്തിറക്കിയത്. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.

‘അവനി വാഴ്‌വ് കിനാവ്’ എന്ന പരിപാടി സംഘടിപ്പിച്ചു

‘അവനി വാഴ്‌വ് കിനാവ്’ എന്ന പരിപാടി സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അവനി വാഴ്‌വ് കിനാവ് എന്ന പരിപാടി അഞ്ചുതെങ്ങ് കായിക്കരയിൽ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടൽ, തീര ശുചീകരണം
പ്രകൃതി നടത്തം എന്നിവയായിരുന്നു പരിപാടികൾ.

അഞ്ചുതെങ്ങ് കായിക്കര മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് ഐ ബി സതീഷ് എംഎൽഎ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന തീര ശുചീകരണ പ്രവർത്തനങ്ങൾ എസ്എഫ്ഐ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.നന്ദൻ, പ്രസിഡന്റ് ആർ.അവിനാഷ്, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ആശിഷ്, ഭാഗ്യ മുരളി, ജില്ലാ വൈസ് പ്രസിഡന്റ്‌ വിജയ് വിമൽ, ആനന്ദ് എപി, സഞ്ജയ്‌ സുരേഷ്, ആനന്ദ് ഉഴമലയ്ക്കൽ, അർജുൻ, അബിൻ രെത്ന, അർജുൻ കല്ലിങ്ങൽ, ആദിത്യ ശങ്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ. ജെറാൾഡ് എന്നിവർ പങ്കെടുത്തു.

.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി, പ്രതിഷേധം

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി, പ്രതിഷേധം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

ബക്രീദിന് അവധി ശനിയാഴ്ച

ബക്രീദിന് അവധി ശനിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച. നാളത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചിട്ടുണ്ട്. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാറും ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. നേരത്തെ ജൂൺ ആറിന് (വെള്ളിയാഴ്ച ) ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

ഇരട്ടക്കൊല: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

ഇരട്ടക്കൊല: പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

തൃശൂർ: പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രേംകുമാർ രണ്ടാം ഭാര്യ രേഖയെ (43)യും രേഖയുടെ അമ്മ മണി(74)യേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്‍റെ ഭാര്യ മണി, മകൾ രേഖ എന്നിവരെയാണ് കഴിഞ്ഞദിവസം വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. തുടരന്വേഷണത്തിൽ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്നും സംഭവത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നും വ്യക്തമായത്