ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കൊല്ലം: ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആയൂർ റോഡുവിള അൻവർ മൻസിലിൽ അൻവർ ഷാ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അജ്മൽ, അഫ്സൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലരാത്രി 8:45-ഓടെയാണ് അപകടം നടന്നത്. ആയൂർ ബാറിന് സമീപത്തെ റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കിൽ ആയൂർ ഭാഗത്തുനിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
​പരിക്കേറ്റവരെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൻവർ ഷാ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Tourist Destinations
​അൻവർ ഷായുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.

കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെത്തുടർന്നായിരുന്നു, ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് ഫലപ്രഖ്യാപനത്തിന് പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു.

ഫല പ്രഖ്യാപനം 15 ന് തന്നെ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ്‌ മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം

www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.

വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.

റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ധന വിലവര്‍ധന: ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും: വിഡി സതീശന്‍

ഇന്ധന വിലവര്‍ധന: ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും: വിഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലം സാധാരണ ജനങ്ങള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വില കൂടുതലാണ്. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില. സിഎൻജി വില കിലോ രണ്ട് രൂപയും കൂട്ടി.അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിമാരായി ആരൊക്കെ?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

മന്ത്രിമാരായി ആരൊക്കെ?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഏറ്റവും പ്രധാന വകുപ്പുകളിലൊന്ന് നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെസി വേണുഗോപാല്‍ ഗ്രൂപ്പ്, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിടുന്നു. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി കേരളത്തിലേക്ക് വരണമെന്ന് കെ സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.

അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീ​ഗുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു. കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ആവശ്യമാണ് ഷംസുദ്ദീനെ പരിഗണിക്കാൻ കാരണം. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫിനെ പരി​ഗണിച്ചേക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ വിദേശികൾ വോട്ട് ചെയ്തു; തമിഴ്‌നാട്ടിൽ ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ

തിരഞ്ഞെടുപ്പിൽ വിദേശികൾ വോട്ട് ചെയ്തു; തമിഴ്‌നാട്ടിൽ ബ്രിട്ടീഷ്, കനേഡിയൻ പൗരന്മാരടക്കം 10 പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ച് ചെന്നൈ പോലീസ്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായ മഷി വിരലുകളിൽ കണ്ടതാണ് ഇവരെ കുടുക്കാൻ സഹായിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കസ്റ്റഡിയിൽ

അറസ്റ്റിലായവരിൽ ഭൂരിഭാഗവും ശ്രീലങ്കൻ പൗരന്മാരാണ്. ബ്രിട്ടൻ, കാനഡ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രഞ്ജിനി (59), സർഫുദീൻ (68), നിലാന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോകപ്രിയ (50), സുനിത ചക്രവർത്തി (48) എന്നിവരാണ് പിടിയിലായ ശ്രീലങ്കൻ പൗരന്മാർ. കൂടാതെ ബ്രിട്ടീഷ് പൗരനായ അയ്യദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള തിറ്റിൻ മരിയാട്ടി (47), കനേഡിയൻ പൗരനായ ജിതേന്ദ്രനാഥ് (38) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

രേഖകൾ വ്യാജം; ലക്ഷ്യമിടുന്നത് വലിയ ശൃംഖലയെ

വിദേശ പൗരത്വം ഉള്ളവർക്ക് ഇന്ത്യയിൽ വോട്ടവകാശമില്ലെന്നിരിക്കെ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇവരുടെ കൈവശം വിദേശ പാസ്‌പോർട്ടുകൾക്ക് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡുകളും ഉണ്ടായിരുന്നു. ഇത് ഗൗരവകരമായ നിയമലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ പിഴവുകൾ തീർക്കാനായി ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടത്തിയതിന് പിന്നാലെ ഇത്തരം ക്രമക്കേടുകൾ നടന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ വിവാദത്തിലേക്ക്

ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിച്ച തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരം ഒരു വാർത്ത പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ വെട്ടിമാറ്റിയെന്ന് അവകാശപ്പെടുമ്പോഴും വിദേശികൾ എങ്ങനെ പട്ടികയിൽ ഇടംപിടിച്ചു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. കേസ് കൂടുതൽ ഗൗരവമുള്ളതായതിനാൽ കേന്ദ്ര ഏജൻസികൾക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.