by Midhun HP News | Jun 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫിസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
മേയറെ ഓഫിസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫിസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.

by Midhun HP News | Jun 25, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞുള്ള സമയങ്ങളില്‍ മഴയെത്താന്‍ സാധ്യതയുണ്ട്. അതോടൊപ്പം പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള മിതമായതോ ശക്തമായതോ ആയ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറഞ്ഞു.
പ്രാദേശികമായി ‘റവായഹ്’ എന്നറിയപ്പെടുന്ന ഈ കാലവര്‍ഷ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യത്തോടെ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ വൈകുന്നേരത്തോടെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ താപനില 43°C നും 47°C നും ഇടയിലായിരിക്കും. തിങ്കളാഴ്ചയോടെ രാജ്യത്ത് വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക
മഴയോടൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരാന്‍ കാരണമായേക്കാം. ഇത് റോഡിലെ കാഴ്ചപരിധി കുറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി. വേഗം പരിധി പാലിക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുകയും വേണം. മോശം കാലാവസ്ഥയുള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകളില്‍ കാണിക്കുന്ന താല്‍ക്കാലിക വേഗപരിധി അനുസരിച്ച് മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ. കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ താഴ്വരകളിലേക്കും വാദികളിലേക്കും പോകുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

by Midhun HP News | Jun 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡി ഇ ഒ ഓഫീസിൽ സിപിഐയുടെ ധർണ്ണ നടന്നു. പി എം ശ്രീ കേരളത്തിൽ നടപ്പാക്കരുത് എന്ന ആവശ്യവുമായാണ് ധർണ്ണ നടന്നത്. മണ്ഡലം സെക്രട്ടറി സഖാവ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി മോഹൻദാസ്, അഡ്വക്കേറ്റ് മുഹസിൻ, അവനവഞ്ചേരി രാജു, കൗൺസിലർ പ്രിയാ സാബു എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 25, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതായുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നത് ഇന്നലെയോ കഴിഞ്ഞ 12 വർഷത്തെ മോദി ഭരണത്തിനിടയിലോ എടുത്ത പുതിയൊരു തീരുമാനമല്ലെന്നും, മറിച്ച് അത് നേരത്തെ തന്നെയുള്ള വസ്തുത മാത്രമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്. 1967-ലെ പാസ്‌പോർട്ട് നിയമപ്രകാരംഇന്ത്യൻ പൗരന്മാരല്ലാത്തവർക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ പാസ്‌പോർട്ട് നൽകാൻ വ്യവസ്ഥയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
2013-ലെ ബോംബെ ഹൈക്കോടതി വിധികളിലും പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന് വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. മുൻപ് വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള അന്തിമ തെളിവല്ലെന്നും അത് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് യുക്തിരഹിതമെന്ന് ജാവേദ് അക്തർ
വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണത്തിന് പിന്നാലെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള ഏക മാർഗ്ഗം ഹിന്ദുവും ഒപ്പം ബിജെപി വോട്ടറും ആകുക എന്നത് മാത്രമാണെന്ന് തോന്നുന്നുവെന്നും മറ്റൊന്നും ഇവിടെ വിലപ്പോകില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എക്സിൽ (X) കുറിച്ചപ്പോൾ, പിന്നെ ഏത് രേഖയാണ് പൗരത്വത്തിനുള്ള തെളിവ് എന്ന് രാജ്യസഭ എം.പി കപിൽ സിബൽ ചോദ്യമുന്നയിച്ചു. ഒരു ബിഎൽഓയ്ക്ക്തന്റെ പൗരത്വത്തെ ചോദ്യം ചെയ്യാനും വോട്ടവകാശം നിഷേധിക്കാനും കഴിയുമെന്നും അതിന്റെ ഫലമായി ബിജെപി തിരഞ്ഞെടുപ്പ് ജയിക്കുമെന്നും പരിഹസിച്ച അദ്ദേഹം ഇനി സുപ്രീം കോടതിയാണ് വഴിയെന്നും കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം തികച്ചും യുക്തിരഹിതമാണെന്ന് വ്യക്തമാക്കിയ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തർ, ഒരാൾ ഇന്ത്യൻ പൗരനാണെന്ന് പൂർണ്ണമായി ബോധ്യപ്പെടാതെയാണോ മന്ത്രാലയം ഇങ്ങനെയൊരു യാത്രാരേഖ അനുവദിക്കുന്നതെന്ന് ചോദിച്ചു.
പൗരത്വം തീരുമാനിക്കുന്നത് 1955-ലെ നിയമപ്രകാരം
ദേശീയ പൗരത്വ രജിസ്റ്റർ , പൗരത്വ ഭേദഗതി നിയമംഎന്നിവയുമായി ബന്ധപ്പെട്ട് 2019 ഡിസംബർ 20-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ വിശദീകരണത്തിൽ, ജനനത്തീയതിയും ജനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാമെന്ന് വ്യക്തമാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിനായി സ്വീകരിക്കാവുന്ന കൃത്യമായ രേഖകൾ ഏതെല്ലാമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും 2009-ലെ പൗരത്വ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെന്നും വ്യക്തമാക്കപ്പെടുന്നു. ഈ ചട്ടങ്ങൾ 1955-ലെ പൗരത്വ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനനം വഴിയുള്ള പൗരത്വം , വംശപാരമ്പര്യം വഴിയുള്ള പൗരത്വം , രജിസ്‌ട്രേഷൻ വഴിയുള്ള പൗരത്വം , നാച്ചുറലൈസേഷൻ വഴിയുള്ള പൗരത്വം , ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നത് വഴിഎന്നിങ്ങനെ അഞ്ച് രീതികളിലാണ് 1955-ലെ പൗരത്വ നിയമപ്രകാരം ഇന്ത്യയിൽ ഒരാൾക്ക് പൗരത്വം ലഭിക്കുന്നത്.

by Midhun HP News | Jun 25, 2026 | Latest News, ദേശീയ വാർത്ത
വിജയ്‌യുടെ പിറന്നാള്‍ ദിവസം ആരാധകര്‍ കാത്തിരുന്നത് തൃഷയുടെ ആശംസാ പോസ്റ്റിന് വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്‌ക്കൊപ്പമുള്ള ചിത്രം തന്നെയാണ് തൃഷ പങ്കുവച്ചതും. വിജയ്‌ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡെ ആഘോഷിക്കുന്ന ചിത്രമാണ് തൃഷ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.
എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നും എഐ ഉപയോഗിച്ച് തൃഷ നിര്‍മിച്ചതാണെന്നുമാണ് ഗായിക സുചിത്ര ആരോപിക്കുന്നത്. വിഡിയോയിലൂടെയാണ് സുചിത്ര തൃഷയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.
”ഗായ്‌സ് അക്ക പങ്കുവച്ചത് എഐ ജനറേറ്റഡ് ഫോട്ടോ ആണോ? ഞാന്‍ വലിയ എഐ എക്‌സ്‌പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല” എന്നാണ് സുചിത്ര പറയുന്നത്.
”അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള്‍ എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക”.
”ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു” എന്നും സുചിത്ര പറയുന്നു.
നേരത്തെ, എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ നടന്റെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തിയിരുന്നു.

Recent Comments