കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളം കയറിയതു കാരണം പ്രവര്‍ത്തനം നിലച്ചു റോഡില്‍ കുടുങ്ങി.

പുഴയ്ക്ക് അരികില്‍ ഉപയോഗശൂന്യമായ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരില്‍ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സര്‍വീസും മുടങ്ങി.

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

ആശങ്ക കൂട്ടി ഇരട്ട ന്യൂനമര്‍ദ്ദം; വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

തിരുവനന്തപുരം: കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അറബിക്കടലില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തില്‍ എത്തിയ കാലവര്‍ഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് അതിതീവ്രമഴ തുടരുന്നത്. കനത്തമഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയില്‍ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.

കേരളത്തിലും കര്‍ണാടക തീരങ്ങളിലുമാണ് നിലവില്‍ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വക്കത്ത് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികവിവരം.പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാര്‍ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ്‌ തകർന്നു

ആലംകോട്: ശക്തമായ മഴയിലും കാറ്റിലുംആലംകോട് കൊച്ചുവിളയിൽ മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ആലംകോട് കൊച്ചുവിള തേഞ്ചേരിക്കോണത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ദാനിഷ് വില്ലയിൽ അനസിന്റെ വീടിന്റെ ഗേറ്റിനു മുകളിലേക്കാണ് മരം ഒടിഞ്ഞു ഇലക്ട്രിക് ലൈനോടുകൂടി പതിച്ചത്. അപകട സാധ്യത മുന്നിൽകണ്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുകയും കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘവും കെ എസ് ഇ ബി ജീവനക്കാരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി. ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു. തലനാരിഴയ്ക്കാണ് കുട്ടികൾ അടക്കം നാല് പേർ അപകടത്തിൽ നിന്നും അത്ഭുതകരമാ‌യി രക്ഷപ്പെട്ടത്. പ്രദേശത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.