പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്

പ്രതികൂല കാലാവസ്ഥ കാരണം 25. 05. 2025-ാം തിയതി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം; ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സമയം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം.

ജൂണ്‍ രണ്ടിന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റിന്റെ സാധ്യത പട്ടിക മാത്രമാണിത്. എന്നാല്‍ അപേക്ഷ വിവരങ്ങളില്‍ തെറ്റു കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിന് അവസരമുണ്ട്. ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും കഴിയും.

അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മെയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കണം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന്റെയും ട്രയല്‍ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു.

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: സംസ്ഥാനത്ത് റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴചയുണ്ടായെന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് 5.30ക്കാണ് ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഡാം തുറന്ന വിവരം ഇന്ന് രാവിലെ 8 മണിയ്ക്കാണ് അധികൃതര്‍ നല്‍കിയത്. ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണോ ജില്ല ഭരണകൂടത്തിന്റെ വീഴ്ചയാണോ എന്നത് വ്യക്തമല്ല.

നിലവില്‍ പ്രദേശത്ത് ജഗ്രത നിര്‍ദേശം നല്‍കുകയാണ്. ഒന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും, രണ്ടാമത്തെ ഷട്ടര്‍ വഴി 10 സെന്റീമീറ്ററും മൂന്നും നാലും ഷട്ടര്‍ 30 സെന്റീമീറ്റുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; വ്യാപക നാശനഷ്ടം, വീടുകള്‍ തകര്‍ന്നു, മൂന്ന് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി.

കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു.കണ്ണൂര്‍ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാര്‍ഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.

മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അരമീറ്റര്‍ വീതം ഉയര്‍ത്തി. മലപ്പുറം എടക്കര പുന്നപ്പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലക്കാട് ജില്ലയില്‍ മൂന്നു വീടും ആലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നു. ആലുവയിലും തൃപ്പൂണിത്തുറയിലും മരംവീണ് വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ലൈനില്‍ മരം വീണ് വൈദ്യുതി മുടങ്ങി. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കോട്ടയം തലനാട് വെള്ളാനി ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 26.89 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.

മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.