സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കാലവര്‍ഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്.

ഇന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വരെ മഴ മുന്നറിയിപ്പ് ഇല്ലാത്ത ഒരു ജില്ലയുമില്ല. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭർത്താവിന് വിഷം കൊടുത്തു കൊന്നു, മൃതദേഹം മറവു ചെയ്യാൻ പ്രിൻസിപ്പാളിനെ സഹായിച്ചത് വിദ്യാർഥികൾ

ഭർത്താവിന് വിഷം കൊടുത്തു കൊന്നു, മൃതദേഹം മറവു ചെയ്യാൻ പ്രിൻസിപ്പാളിനെ സഹായിച്ചത് വിദ്യാർഥികൾ

മുംബൈ: അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂൾ പ്രിൻസിപ്പാളായ യുവതി അറസ്റ്റിൽ. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പളാണ് ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24). ഇവർ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ മാസം 15-നാണ് ചൗസാല വനമേഖലയിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണ് മരിച്ചു ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഭാര്യ പിടിയിലാവുകയായിരുന്നു.

സ്ഥിരം മദ്യപനായിരുന്ന ശാന്തനുവിന്റെ സ്വഭാവത്തിൽ അസ്വസ്ഥയായിരുന്ന നിധി 13ന് രാത്രി ഇയാൾക്ക് വിഷം നൽകി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിന് മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. പിന്നേറ്റ് പുലർച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളി. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്നു വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓടിക്കൊണ്ടിരിക്കെ പുത്തന്‍ കാറിന് തീപിടിച്ചു; യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ പുത്തന്‍ കാറിന് തീപിടിച്ചു; യാത്രികരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു.

ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നുവെന്ന് ഫയര്‍സര്‍വീസ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ തന്നെയാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു.

ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. 25000 രൂപ 5 പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്സ്, ബാഗ്, വാഹനത്തിന്റെ രേഖകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് ഒഴിവ്

ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കമ്പ്യൂട്ടർ സയൻസ്, ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് ആൻഡ് മെഷീൻ ലേണിംഗ്) എന്നീ ബ്രാഞ്ചുകളിലേക്ക് എൻ ആർ ഐ സീറ്റിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ 45% മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ കീം പരീക്ഷ എഴുതേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി https://nri.ihrd.ac.in എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ കോളേജ് വെബ് സൈറ്റ് http://ceattingal.ihrd.ac.in ലോ 04.06.2025 നു വൈകുന്നേരം 4.00 PM മണിക്കു മുൻപായി സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും 1000/- രൂപ രജിസ്ട്രേഷൻ ഫീ (ഓൺലൈൻ / പ്രിൻസിപ്പാളിൻ്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്ട്) സഹിതം 07.06.2025 വൈകുന്നേരം 4.00 PM മണിക്കു മുൻപായി കോളേജിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9446700417, 7034635121

ബ്രേക്കിട്ട് സ്വർണവില; 72,000ല്‍ താഴെ തന്നെ

ബ്രേക്കിട്ട് സ്വർണവില; 72,000ല്‍ താഴെ തന്നെ

കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് ഇന്ന് വില താഴ്ന്നത്.ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് ഇടയ്ക്ക് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.