നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി അന്‍സിബ. ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചത് തന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ആവശ്യപ്പെടാനല്ല. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിഡിയോ തടയാന്‍ ഇടപടണമെന്ന് അഭ്യര്‍ത്ഥിക്കാനാണെന്നാണ് അന്‍സിബ പറയുന്നത്. കേസില്‍ എഫ്‌ഐആര്‍ ഇട്ടുണ്ടെന്ന് പൊലീസ് ആഭ്യന്തര മന്ത്രിയോട് കള്ളം പറയുകയായിരുന്നു അന്‍സിബ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അന്‍സിബ ആരോപിച്ചു. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്നും അതാണ് നിങ്ങളുടെ വാതിലില്‍ മുട്ടുന്നതെന്നും അന്‍സിബ പറഞ്ഞു. ആ വാക്കുകളിലേക്ക്:

ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല.മറിച്ച്, ഇന്‍സ്റ്റാഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്.

ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കാനാണ് ഞാന്‍ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.

എന്നാല്‍, കേസില്‍ എഫ്.ഐ.ആര്‍. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നത്.

പരാതിയില്‍ FIR രജിസ്റ്റര്‍ ചെയ്യാതെ പ്രതികള്‍ പരാമര്‍ശിച്ച, ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകള്‍ക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് പരാതി എഴുതിത്തള്ളാന്‍ പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇതേ പ്രതി നല്‍കിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് എന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കും.

അന്‍സിബ ഹസ്സന്‍

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,06,000ല്‍ താഴെ

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,06,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കംകൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവിലയില്‍ പ്രതിഫലിച്ചത്. എണ്ണവില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയെ സ്വാധീനിച്ചു. പലിശനിരക്ക് കൂട്ടുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ ഇടയാക്കും. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 300 ഓളം ജീവനക്കാര്‍ ‘വഴിയാധാരം’; 11 മാസം വരെ ശമ്പള കുടിശ്ശിക, പരാതി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പരാതി. കൊറോ ഹെല്‍ത്തിന് പിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി 300 ഓളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ആറു മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടെന്നും ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായ കൊറോ ഹെല്‍ത്തില്‍ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അനുനയ ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മറ്റൊരു കമ്പനിയിലും സമാനമായ നിലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ശമ്പള കുടിശ്ശിക നല്‍കാതെ ടാല്‍റോപ്പ് എന്ന കമ്പനി പെട്ടെന്ന് തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഒക്ടോബര്‍ മാസത്തിനകം ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ട യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ കുടിശ്ശിക തീര്‍ക്കുമെന്ന് കമ്പനി പറയുന്നുണ്ട്. മെയ് 15നകം കുടിശ്ശിക തീര്‍ക്കുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പറഞ്ഞത്. ഇപ്പോള്‍ ഒക്ടോബര്‍ 31നകം കൊടുത്തുതീര്‍ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇങ്ങനെ ഡേറ്റ് മാറ്റിപ്പറയുന്നതിനാല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

പലര്‍ക്കും ആറുമാസം മുതല്‍ 11 മാസം വരെ ശമ്പള കുടിശ്ശികയുണ്ട്. ഫണ്ടിങ് ഇഷ്യു ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഇന്‍വെസ്റ്റ്‌മെന്റ് ലഭിക്കുന്നില്ല. 2017 മുതലാണ് കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2020ലാണ് ആളുകളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്തത്. പുതിയതായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായി വന്ന് ഫണ്ട് ലഭിച്ച ശേഷം തരാമെന്നാണ് കമ്പനി പറയുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

കണ്ണൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍: മയ്യില്‍ നാറാത്ത് ആലിങ്കീഴില്‍ ചെറുവാക്കര ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ വയക്കച്ചാല്‍ റോഡില്‍ വികെ ദിനില്‍ (32) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കുറ്റിയാട്ടൂരില്‍ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോകുന്ന ദിനിലിന്റെ ബൈക്കും എതിരെ വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ദിനില്‍, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. ചെങ്കല്‍ ലോറി ജീവനക്കാരനാണ്.

അച്ഛന്‍: കാക്കാമണി ദിനേശന്‍ (ഓട്ടോ ടാക്സി ഡ്രൈവര്‍, എട്ടേയാര്‍) അമ്മ: വികെ നളിനി. സഹോദരങ്ങള്‍: ദിപിന, ദില്‍ന (അധ്യാപിക, ശ്രീകണ്ഠാപുരം).

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തി; കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തി; കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് കൂടാളി കുംഭത്ത് നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടം.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അലവില്‍ സ്വദേശിയും നാലുപേര്‍ ബംഗളൂരു സ്വദേശികളുമാണെന്നാണ് വിവരം. അലവില്‍ സ്വദേശി ഷാന്‍ സുഹൃത്തുക്കളോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്നു വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ഒരാള്‍ അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്നുപേരെ ചാലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നു സംശയിക്കുന്നു.

വഴിയരികിലെ തണല്‍മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ അകപ്പെട്ട യാത്രക്കാരെ ഏറെ പ്രയത്‌നിച്ചാണ് പുറത്തെടുത്തത്. അപകടശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മട്ടന്നൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.