by Midhun HP News | May 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,040 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,880 രൂപയാണ്.
വരും ദിവസസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞേക്കുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

by Midhun HP News | May 14, 2026 | Latest News, കേരളം
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിലാണ് സംഭവം. വീടിന് പുറത്തെ മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.
പുലര്‍ച്ചെ 3.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കനത്ത ചൂടിനെ തുടര്‍ന്ന് വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രന്‍ അടക്കമുള്ളവര്‍. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.കാട്ടാന വരുന്നതറിഞ്ഞ് മറ്റു രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് പെട്ടെന്ന് മാറാനായില്ല. കാട്ടാനയുടെ ചവിട്ടേറ്റാണ് ചന്ദ്രന്‍ മരിച്ചത്. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നേരത്തെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. പ്രദേശത്ത് കാട്ടാന ആക്രമണം പതിവുള്ള പ്രദേശമല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

by Midhun HP News | May 14, 2026 | Latest News, കേരളം
ഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാവ് എ കെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംപിയായ കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയാണ്, കൂടുതല്‍ വിശദമായ വിശകലനം നടത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ആന്റണി, സുധീരന്‍, മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം ജനവികാരം കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. സുധീരനും മുരളീധരനും വി ഡി സതീശനെയാണ് പിന്തുണച്ചത്. യുഡിഎഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സതീശനാണെന്നും, പണിയെടുത്തവര്‍ക്ക് നേട്ടം കിട്ടണമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. നീതിയുക്തമായ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധീരൻ വ്യക്തമാക്കിയത്. ‘ഒരുപാട് തെരഞ്ഞെടുപ്പുകളും മന്ത്രിസഭാ രൂപവത്കരണങ്ങളും കണ്ടിട്ടുള്ള താൻ ഇതുപോലൊരു ജനവികാരം ആദ്യമായാണ് കാണുന്നത്. വീട്ടമ്മമാർ മുതൽ മുതിർന്നയാളുകൾ വരെയുള്ളവർ സതീശനൊപ്പമാണ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ അവരുടെ പ്രതിഷേധം കാണേണ്ടിവരും. സതീശന് അനുകൂലമായ ജനകീയ പ്രതികരണം ആസൂത്രിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല’ എന്നും സുധീരൻ പറഞ്ഞു.
അതേസമയം മുൻ കെപിസിസി പ്രസിഡന്റുമാരായ കെ സുധാകരൻ, എംഎം ഹസ്സൻ എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഒരു വിഭാഗത്തിനും ഒപ്പമില്ലെന്നും, ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് തിരുവഞ്ചൂർ പിന്നീട് പ്രതികരിച്ചത്. അതേസമയം, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കെസി വേണുഗോപാലിനായി അണിനിരന്നു. കെസി- വിഡി തർക്കം രൂക്ഷമായിരിക്കെ, സമവായ സ്ഥാനാർത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലപ്രഖ്യാപനം ഈ മാസം 15ന് തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക.
ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപനത്തിനായുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു.15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും.
നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. യോഗത്തില്‍ ദീപാദാസ് മുന്‍ഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്.
മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഫോര്‍മുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇന്നു രാവിലെ അതുകൂടി പൂര്‍ത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാന്‍ഡ് സംസാരിച്ചേക്കും. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎല്‍എമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 102 സീറ്റുകളാണ് ലഭിച്ചത്.

Recent Comments