നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ആരാകും അടുത്ത മുഖ്യമന്ത്രി എന്ന് അറിയാന്‍ രാവിലെ മുതല്‍ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കി നില്‍ക്കവേ, സംസ്ഥാന മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞത്.

ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. മുക്കാല്‍ മണിക്കൂറോളമാണ് രാഹുലും ഖാര്‍ഗയേയും തമ്മില്‍ ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ആരെന്ന തീരുമാനമുണ്ടായാല്‍ കേന്ദ്ര നേതാക്കള്‍ ഇക്കാര്യം കെ.സി. വേണുഗോപാലിനെ ആദ്യം അറിയിക്കുമെന്നാണ് വിവരം. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. വേണുഗോപാലുമായി സംസാരിച്ച ശേഷം വി ഡി സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിക്കും. ഒറ്റപ്പേരുമായാണ് രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലേക്ക് എത്തിയതെന്നും സൂചനയുണ്ട്.

കേരളത്തില്‍ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങള്‍ അടക്കം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളേയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പ്രഖ്യാപനം എത്രയും വേഗം നടത്തുന്നതാണ് നല്ലതെന്നും ഇനിയും വൈകിപ്പിക്കരുതെന്നും ഡല്‍ഹിയില്‍ നിന്ന് തിരിക്കും മുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള തീരുമാനം മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത് എന്നാണ് വിവരം.

മൈക്രോ ഫിനാൻസ് ലോൺ വിതരണം ചെയ്തു

മൈക്രോ ഫിനാൻസ് ലോൺ വിതരണം ചെയ്തു

മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം SNDP യൂണിയൻ പരിധിയിൽ വരുന്ന 819-)0 നമ്പർ വെഞ്ഞാറമൂട് ശാഖയിൽ പ്രവർത്തിക്കുന്ന ശ്രീഗുരു വനിതാ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് ലോൺ തുകയായ 20 ലക്ഷം രൂപയുടെ ചെക്ക് വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര വിതരണം ചെയ്തു.

യൂണിയൻ കൺവീനർ എസ്ആർ രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി, ചന്തു വെള്ളുമണ്ണടി, അർജുനൻ വയ്യേറ്റ്, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അതുൽ, ഫെഡറൽ ബാങ്ക് റിലേഷൻഷിപ്പ് ഓഫീസർമ്മാരായ ആര്യ, ആശ, വൈശാഖ് ശ്രീഗുരു വനിത സ്വയം സഹായ സംഘം കൺവീനർ വിജിത. വി. എസ്, ജോയിന്റ് കൻവീനർ സിലി പ്രകാശ് മറ്റ് സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

‘മുഖ്യമന്ത്രി ആര്? ജനം രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാകുന്ന സ്ഥിതി’; ചോദ്യങ്ങളുമായി സാംസ്കാരിക നായകര്‍

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്‍പത് ദിവസമായിട്ടും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി, കല്പറ്റ നാരായണന്‍, കെജി ശങ്കരപ്പിള്ള, യുകെ. കുമാരന്‍, എസ് ജോസഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

‘എന്താണ് ഈ പ്രശ്‌നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാന്‍ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു’- കുറിപ്പില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്, വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. മെയ് 4ന് തെരഞ്ഞെടുപ്പുഫലം വന്നതാണ്. പത്തു ദിവസമാകുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വത്തിനോ ദേശീയ നേതൃത്വത്തിനോ ഇനിയും പരിഹാരം കണ്ടേത്താനായിട്ടില്ല.

എന്താണ് ഈ പ്രശ്‌നത്തിന് കാരണം? ജനവിധിയുടെ ആത്മാവുകാണാന്‍ ശേഷിയില്ലായ്മയല്ലേ? അഥവാ അത് മനസ്സിലാക്കിയിട്ടും സ്വന്തം അജണ്ട നടപ്പാക്കാന്‍ ജനവിധി അട്ടിമറിക്കുന്നതില്‍പോലും തെറ്റു കാണാത്ത ചില നേതാക്കളല്ലേ? ജനങ്ങളുടെ വോട്ടുനിശ്ചയം അപ്പാടെ കവര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാന്‍ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയും അതു നടപ്പാക്കാന്‍ നടന്ന സ്വാധീനശ്രമങ്ങളുമാണ് ജനങ്ങള്‍ കാണുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിച്ച് വോട്ടുചോരി സംസ്‌കാരത്തിന് ഊന്നുകാല്‍ നല്‍കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്നു പറയേണ്ടിവരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങള്‍ തങ്ങളുടെ കൂട്ടത്തില്‍നിന്ന് നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് ജനാധിപത്യ മുറ. അവിടെ ബാഹ്യമായ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് ശരിയല്ല. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച ഒരാള്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായാല്‍ ചിലപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുനിന്ന് മറ്റൊരു നേതാവിനെ നിയോഗിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവാം. പക്ഷേ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോഴുണ്ടായ ദൗര്‍ഭാഗ്യകരമായ സന്ദിഗ്ദ്ധാവസ്ഥ അിച്ചേല്‍പ്പിക്കപ്പെട്ടതാണ്. അതില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ടെന്ന് സ്പഷ്ടവുമാണ്. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

വൈകിയവേളയില്‍ തെറ്റുതിരുത്താനും ജനനിശ്ചയവും ജനാധിപത്യ മര്യാദയും സംരക്ഷിക്കാനും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. ഇത് കോണ്‍ഗ്രസ്സിന്റേ ആഭ്യന്തരപ്രശ്‌നമല്ലാതായിട്ടുണ്ടെന്ന് ഞങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ജനനിശ്ചയം അട്ടിമറിക്കാനും വോട്ടുമോഷണം നടത്താനുമുള്ള ശ്രമം ജനങ്ങള്‍ക്കെതിരായ യുദ്ധമാണ്. അതില്‍ ഇടപെടാനും തടയാനും രാഷ്ട്രീയമായ വിവേകത്തോടെ വോട്ടു ചെയ്ത ബഹുജനത്തിന് അവകാശമുണ്ട്. അത് പൗരസമൂഹത്തിന്റെ ജനാധിപത്യധര്‍മ്മമാണ്.

കേരള ജനത കൊടിയ രാഷ്ട്രീയവഞ്ചനയ്ക്ക് ഇരയാകുന്ന ഒരു ഭയാനക നന്ദര്‍ഭത്തിന്റെ മുന്നിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ജനാധിപത്യധ്വംസനത്തിന് ഇട നല്‍കാതെ ജനവികാരം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാന്‍ ജനാധിപത്യ വിശ്വാസികളായ സാംസ്‌കാരിക പ്രവര്‍ത്തകരോടും സാമൂഹികപ്രതിബദ്ധരായ രാഷ്ട്രീയചിന്തകരോടും ആഹ്വാനം ചെയ്യുന്നു. പൊതുസമൂഹത്തിനൊപ്പം കൈകോര്‍ത്ത് പ്രതിഷേധിക്കാനും പ്രതിരോധം തീര്‍ക്കാനും അഭ്യര്‍ത്ഥിക്കുന്നു.

ഉച്ചയോടെ തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ, കാരണമിത്?

ഉച്ചയോടെ തിരിച്ചിറങ്ങി സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 4320 രൂപ, കാരണമിത്?

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചിറങ്ങി. പവന് 4320 രൂപയാണ് കുറഞ്ഞത്. 1,18,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 540 രൂപയാണ് കുറഞ്ഞത്. 14,850 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

രാവിലെ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിന് ഇറക്കുമതി തീരുവ ആറു ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. നിലവില്‍ ക്രൂഡ് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നത്.

അസംസ്‌കൃത എണ്ണയും സ്വര്‍ണവും വാങ്ങുന്നതിനായി വലിയ തോതില്‍ ഡോളര്‍ ചെലവാക്കുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണം കൊണ്ടുവന്നത്. സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടി’യിൽ വില്ലൻ കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് നടൻ ബേസിൽ ജോസഫ്. ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

“ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു.

അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോ​ഗം ചെയ്യാൻ പാടില്ല.

അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”.- ബേസിൽ പറഞ്ഞു.

നവാ​ഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.