‘ഭാര്യയെ കൊലപ്പെടുത്തി’; വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം, കസ്റ്റഡിയില്‍

‘ഭാര്യയെ കൊലപ്പെടുത്തി’; വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം, കസ്റ്റഡിയില്‍

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന്‍ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഉഷ മാസങ്ങളായി തളര്‍ന്നു കിടപ്പിലായിരുന്നു.ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മനോജ്കുമാര്‍, തൃത്താല എസ്‌ഐ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നമായിരുന്നു സംഘര്‍ഷത്തല്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.

കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ ഇവിടെ വച്ചായിരുന്നു പരീക്ഷ എഴുതിയത്. കുട്ടികളെ പരീക്ഷയെഴുത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാല്‍, എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചപ്പോള്‍ കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാ ഫലം സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലമാണ് താത്കാലികമായി തടഞ്ഞു വച്ചിരുന്നത്.

എന്നാല്‍, കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കുറ്റകൃത്യം നടന്നാല്‍ കോടതിയിലാണ് നടപടികള്‍ പൂര്‍ത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1648 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്.

സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

സ്ഥാപനങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, സ്ഥാപനത്തിന്റെ ശുചിത്വം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം, പെസ്റ്റ് കണ്‍ട്രോള്‍ മെഷേഴ്സ് എന്നിവ കര്‍ശന പരിശോധനക്ക് വിധേയമാക്കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളില്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധനകളെന്ന് പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. വീഴ്ച കണ്ടെത്തുന്ന സാഹചര്യത്തില്‍ എഫ്എസ്എസ് ആക്ട് 2006 ആന്റ് റൂള്‍സ് 2011ലെ പ്രൊവിഷന്‍സിന് വിധേയമായി അടിയന്തിര തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ

അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ

ചിറയിൻകീഴ്: അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. അമൃത് ഭാരത് പദ്ധതിയിലൂടെ 7 കോടി രൂപയുടെ വികസനപദ്ധതികളാണ് ചിറയിൻകീഴിൽ നടപ്പാക്കിയത്. സ്റ്റേഷന്റെ മുഖച്ഛായമാറ്റിയ നവീകരണപ്രവർത്തനങ്ങളാണ് നടന്നത്.

വിശാലമായ വാഹന പാർക്കിങ്ങും പ്രധാന സ്റ്റേഷൻ മന്ദിരത്തിന്റെ മാറ്റവുമാണ് എടുത്തുപറയേണ്ടത്. മൂന്ന് ഏക്കറോളംവരുന്ന ചിറയിൻകീഴിലെ റെയിൽവേ ഭൂമിയിലാണ് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയത്.

വിശാലമായ പാർക്കിങ് യാർഡ്, മനോഹരമായ പ്രവേശനകവാടം എന്നിവയും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്നവയാണ്. ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിനു സമീപം സർവറോഡിന് അഭിമുഖമായാണ് പ്രവേശനകവാടം. ഒരേസമയം അഞ്ഞൂറോളം വാഹന പാർക്കിങ്ങിന് ഇവിടെ സൗകര്യമുണ്ട്.

സ്റ്റേഷൻ സമുച്ചയനവീകരണം, കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കൽ, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ടിക്കറ്റ് വിതരണകേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങൾ, സ്റ്റേഷൻ സമുച്ചയത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിങ്, പ്ലാറ്റ്ഫോമുകൾ ടൈൽ പാകി നവീകരിക്കൽ, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവർബ്രിഡ്ജ്, മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, ചുറ്റുമതിൽകെട്ടി സംരക്ഷണമൊരുക്കൽ, ഡ്രെയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിങ് ഗ്രൗണ്ടിലും വൈദ്യുത ദീപമൊരുക്കൽ, പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടൽ, ഫാനുകളും ശുദ്ധജല സംവിധാനവുമൊരുക്കൽ, ഭക്ഷണശാല, യാത്രക്കാരുടെ സൗകര്യാർഥമുള്ള വിപണനശാലകൾ എന്നിവയാണ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്. രണ്ടു ഘട്ടങ്ങളിലൂടെയാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.

ചിറയിൻകീഴിലെ സ്റ്റേഷൻ നവീകരണപ്രവൃത്തികൾ പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമാണ് റെയിൽവേക്കു വേണ്ടിവന്നത്.രാജ്യത്തുടനീളമുള്ള 103 അമൃത് സ്റ്റേഷനുകൾ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം ഡിവിഷനിൽ കുഴിത്തുറൈ, ചിറയിൻകീഴ് അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശഭക്തി വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് പ്രാദേശിക ചടങ്ങിനുശേഷം അതത് സ്റ്റേഷനുകളിൽ രാവിലെ 10.30മുതൽ തത്സമയം കാണാവുന്നതാണ്.

പാസഞ്ചർ അസോസിയേഷനുകൾ, സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡുകൾ, റെയിൽവേ ജീവനക്കാർ, റെയിൽ ഉപയോക്താക്കൾ എന്നിവർ സ്‌റ്റേഷനിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

ദേശസ്‌നേഹ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കായി മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും നടത്തും. വിജയികൾക്കു സമ്മാനവും നൽകും.

7.036 കോടി ചെലവിൽ നവീകരിച്ച സ്റ്റേഷനിൽ മികച്ച യാത്രാ അന്തരീക്ഷം പ്രദാനംചെയ്യുന്നതിനായി ഒരു സൗന്ദര്യാത്മക കമാനം, മെച്ചപ്പെട്ട കാത്തിരിപ്പ് ഹാളുകൾ, ഷെൽട്ടറുകൾ, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം ഡിസ്‌പ്ലേകൾ, ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ എന്നിവയുണ്ട്.

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലത്ത് ഇത്തിക്കരയാറ്റിൽ വീണ് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം അർക്കന്നൂരിൽ പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരണപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.