കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കനത്തമഴയില്‍ വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയെത്തി; തളിപ്പറമ്പില്‍ ദേശീയപാത ഉപരോധിച്ച് നാട്ടുകാര്‍-

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു.ഇതില്‍ പ്രതിഷേധിച്ച് നിലവിലെ ദേശീയപാത ബുധനാഴ്ച്ച രാവിലെ നാട്ടുകാര്‍ ഉപരോധിച്ചു. ദേശീയപാത 66ന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറിലേറെപ്പേരാണ് ദേശീയപാത ഉപരോധത്തില്‍ പങ്കെടുത്തത്. ഇതുകാരണം കണ്ണൂര്‍ – കാസര്‍കോട് റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു.

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.

പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് തകര്‍ത്തടിച്ചു. വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. സഞ്ജുവും വെഭവും റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തില്‍ 43) ഡെവാള്‍ഡ് ബ്രേവിസിന്റേയും(25 പന്തില്‍ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ(32 പന്തില്‍ 39) റണ്‍സെടുത്തു. ഡെത്ത്ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് ചെന്നൈയെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോനി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മധ്വാള്‍,യുധ്വിര്‍ സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രാജസ്ഥാന്റെ നാലാം ജയമാണിത്.

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ബിന്ദുവിനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയും ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ പോലീസ്റ്റേഷനിൽ പിടിച്ചു നിർത്തുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കുകയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പേരൂർക്കട പോലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് എ കെ ശശി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കന്മാർ പങ്കെടുത്തു.

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞു വീണു; 13കാരൻ മരിച്ചു

തിരുവനന്തപുരം: തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെ 13 വയസ്സുകാരൻ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം.

മുംബൈയിൽ താമസിക്കുന്ന ഗാഡ്‌സൻ കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്‌താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയിൽ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്.എട്ടു കുട്ടികളുൾപ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ മരക്കമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. മറ്റുള്ളവർ ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു.

റിയാസും എംബി രാജേഷും തമ്മില്‍ തര്‍ക്കം?, മുഖ്യമന്ത്രി വിട്ടുനിന്നതില്‍ ഊഹാപോഹങ്ങള്‍; നിഷേധിച്ച് പിണറായി

റിയാസും എംബി രാജേഷും തമ്മില്‍ തര്‍ക്കം?, മുഖ്യമന്ത്രി വിട്ടുനിന്നതില്‍ ഊഹാപോഹങ്ങള്‍; നിഷേധിച്ച് പിണറായി

തിരുവനന്തപുരം: 12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 16ന് ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ.

ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട് ചെയ്തതുമാണ്. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത് എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകള്‍ സ്മാര്‍ട്ടായത്. പദ്ധതി കേന്ദ്രത്തിന്റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നായിരുന്നു. നാല്‍പത് കോടി കോര്‍പറേഷനും ചെലവാക്കി. കാര്യം ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചതിലെ കടുത്ത വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.