കെ. ലളിത (71) അന്തരിച്ചു

കെ. ലളിത (71) അന്തരിച്ചു

ആറ്റിങ്ങൽ: കിഴക്കുപുറം വിളയിൽ വീട്ടിൽ (എൻ.ആർ.എ:91) കെ. ലളിത (71) അന്തരിച്ചു.

ഭർത്താവ്: പരേതനായ ചെല്ലപ്പൻ.
മക്കൾ: ലക്ഷ്മി എൽ, ഗിരിജ എൽ.
മരുമക്കൾ: മോഹനൻ എ,കെ ഗോപി.
സഞ്ചയനം ശനിയാഴ്ച രാവിലെ എട്ട് മണിക്ക്.

‘വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

‘വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍’, വേട്ടയാടാന്‍ അനുവദിക്കില്ല: എംവി ഗോവിന്ദന്‍

കണ്ണൂര്‍: റാപ്പര്‍ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആര്‍എസ്എസുകാര്‍ പറയുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ‘ആധുനികമായ മ്യൂസിക് സംവിധാനത്തിന്റെ പടനായകനാണ് വേടന്‍. റാപ് എന്നതിന്റെ അര്‍ഥം അടുത്താണ് ഞാന്‍ നോക്കിയത്. അത് വളരെ ലളിതമാണ്. റിഥം ആന്റ് പോയട്രി എന്നാണ്. പദ്യം വളരെ മനോഹരമായി സമന്വയിപ്പ് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആര്‍എസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവര്‍ക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. ജാതി അധിക്ഷേപം ഉള്‍പ്പെടയുള്ള സവര്‍ണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടന്‍ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുമ്പോള്‍ പലര്‍ക്കും സഹിക്കില്ലെന്ന് നമുക്ക് അറിയാം. ചാതുര്‍വര്‍ണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. അവര്‍ക്ക് ഇത് സഹിക്കില്ല. അധസ്ഥിതരായ മനുഷ്യരുടെ അവസ്ഥകള്‍ വേടന്‍ പാടുമ്പോള്‍ അതിനൊരു കരുത്തുണ്ട്. ശക്തിയുണ്ട്. അങ്ങനെയാണ് അയാള്‍ പ്രശസ്തനായത്’

‘ഇടുക്കിയില്‍ സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി വച്ചിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകര്‍ എന്നോട് വിളിച്ചു ചോദിച്ചു. എന്താണ് ചെയ്യുക. ഒരു സംശയവുമില്ല. തെറ്റ് തിരുത്താമെന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ പരിപാടി നടത്തണം. എന്തൊരു ജനകീയമുന്നേറ്റമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. ഇത് സവര്‍ണമേധാവികളുടെ ബോധപൂര്‍വമായ കടന്നാക്രമണമാണ്. സനാതനധര്‍മത്തിന്റെ പേര് പറഞ്ഞ് കലാകാരന്‍മാരെ വേട്ടയാടാന്‍ കേരളീയ സമൂഹം അനവദിക്കില്ല. ഇത് വര്‍ഗീയ വത്കരണത്തിന്റെയും ജാതീയതുടെയും കടന്നാക്രമണമാണ്. ഇത്തരം ആളുകളെ ദേശവിരുദ്ധരെന്നാണ് ആര്‍എസ്എസുകാര്‍ വിളിക്കുന്നത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ബ്രീട്ടീഷുകാര്‍ക്കൊപ്പം നിന്നവരാണ് ആര്‍എസ്എസുകാര്‍. അവര്‍ ഇടതുപക്ഷക്കാരെ ദേശീയത പഠിപ്പിക്കണ്ട’- ഗോവിന്ദന്‍ പറഞ്ഞു.

‘ആറ് ഗ്രാം കഞ്ചാവുമായാണ് വേടനെ പിടികൂടിയത്. അയാളുടെ സംഘത്തില്‍ എട്ട് പേരുണ്ട്. കഞ്ചാവ് കൈയില്‍ വച്ചത് തെറ്റാണെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയുണ്ടായത്. വേടന്റെ ശരീരത്തില്‍ ഒരു മാല കണ്ടു. അപ്പോള്‍ അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാള്‍ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു. അധസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന് ഈ കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടന്‍. കേരളീയ സമൂഹം വേടനൊപ്പമാണെന്ന് പറഞ്ഞപ്പോഴാണ് ചിത്രം മാറിയത്’.

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

യുവതിയുടെ ആക്രമണത്തില്‍ ബെയ്ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്‌ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ബെയ്‌ലിന്‍ ദാസിനെ വ്യാഴാഴ്ച വൈകിട്ട് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ‘സംസ്‌കൃതി’ പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് ബി.കെ.ഹരിനാരായണന്‍, കവി സുധാകരന്‍ പാവറട്ടി, നടന്‍ മുരുകന്‍ എന്നീവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടിലേറെയായി സംഗീതം പാടിച്ചും പാടിയും മലയാളിയുടെ മനസ്സില്‍ പാട്ടുകള്‍ നിറച്ച സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ശുദ്ധ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണ് പിഎസ് വിദ്യാധരന്‍.

ജി. ദേവരാജന്‍ മാസ്റ്ററുടെ സഹായിയായാണ്ചലച്ചിത്ര രംഗത്തെത്തിയത്. ഇക്കാലയളവിലും സ്റ്റേജ് നാടകങ്ങള്‍ക്കു വേണ്ടിയും പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. നിരവധി ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1945 മാര്‍ച്ച് 6 ന് തൃശ്ശൂരിലെ ആറാട്ടുപുഴയില്‍ ശങ്കരന്റെയും തങ്കമ്മയുടെയും മൂത്ത മകനായാണ് ജനനം.

താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി; കെടിയു – ഡിജിറ്റല്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിച്ച കേരള ഗവര്‍ണറുടെ നടപടി തെറ്റെന്ന് ഹൈക്കോടതി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കെ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയും നിയമിച്ച നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. സര്‍ക്കാര്‍ പാനല്‍ മറികടന്നായിരുന്നു സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി.

സര്‍ക്കാര്‍ പാനല്‍ മറികടന്ന് ഗവര്‍ണര്‍ നടത്തിയ നിയമനം നിയമപരമല്ല. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി പാലിക്കണം. എന്നാല്‍ രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ പാനലിന് പുറത്തുനിന്നും താല്‍ക്കാലിക വിസി നിയമിച്ച ചാന്‍സലറുടെ നടപടി സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ്. 2023 ഫെബ്രുവരിയിലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

സാങ്കേതിക സര്‍വകലാശാല നിയമപ്രകാരം താല്‍ക്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്ന് ആകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് മറികടന്ന് ഗവര്‍ണര്‍ നിയമനം നടത്തുകയായിരുന്നു.