by Midhun HP News | May 6, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങൾ കവർന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പൊലീസ് സംഭവത്തിൽ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.
സംഭവത്തിൽ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങൾ കവർന്നത്.
വജ്രങ്ങൾ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങൾ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകൾ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടൽ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയിൽ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകൾ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോൾ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പ്രതികൾ പിടിയിലായി.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ്. തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാര്‍ഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോള്‍ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സാംപിള്‍ വെടിക്കെട്ട് ഒന്നുമല്ല, വരാന്‍ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയില്‍ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തില്‍വരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ അഭിമാന നിമിഷമായി മതസമന്വയം. തൃശൂര്‍ പൂരത്തിന്റെ ഘടക പൂരമായ കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള പൂരത്തിന് ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സഹ വികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോന്‍ ചെമ്മണ്ണൂര്‍ തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കാളികളായി.
വര്‍ഷംതോറും പതിവുള്ള സ്വീകരണ പരിപാടി ഇക്കുറിയും മുടങ്ങിയില്ല. ദേശക്കാര്‍ക്ക് ദാഹജലവും ആനകള്‍ക്ക് പഴങ്ങളും നല്‍കി. ചടങ്ങുകള്‍ക്ക് ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്ത സംഘടനാ, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
by Midhun HP News | May 6, 2025 | Latest News, കേരളം
കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. രണ്ടുദിവസത്തിനിടെ 2160 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
by Midhun HP News | May 6, 2025 | Latest News, കേരളം
തൃശൂർ പൂരത്തിന്റെ 228 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മേളം കൊട്ടിക്കയറാൻ സ്ത്രീകളും. പൂരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന വിമർശനം നേരത്തെയുണ്ട്. എന്നാൽ ഇത്തവണ ആ വിമർശനത്തിനു മാറ്റം വരികയാണ്. കണിമംഗലം ശാസ്താവ് എഴുന്നള്ളുമ്പോൾ ജിതിൻ കല്ലാട്ട് നയിക്കുന്ന പാണ്ടി മേളത്തിന്റെ മുൻനിരയിൽ ചെണ്ടയുമായി രണ്ട് വനിതകളുമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയുമായി ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് അശ്വതിയും അർച്ചനയും.
പുരുഷൻമാർ അടക്കി വാഴുന്ന മേള നിരയിലേക്ക് എത്തുന്ന അർച്ചന ജിതിന്റെ ഭാര്യയാണ്. കഴിഞ്ഞ ഒന്നര വർഷമായി ചെണ്ട അഭ്യസിക്കുന്നു. അശ്വതിയാകട്ടെ 7 വർഷമായി താള വാദ്യങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്നു.
കുട്ടിക്കാലം മുതൽ തൃശൂർ പൂരം കാണുന്നുണ്ട്. മേളത്തിന്റെ താളവും പൂരത്തോടുള്ള സ്നേഹവും എപ്പോഴും രക്തത്തിലുണ്ട്. കുട്ടിക്കാലത്ത് ചെണ്ട പഠിക്കാൻ തങ്ങൾക്കു അവസരം ലഭിച്ചില്ല. മകൻ ചെണ്ട പഠിക്കാൻ ആരംഭിച്ചപ്പോൾ അവന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി താനും പഠനം ആരംഭിക്കുകയായിരുന്നുവെന്നു അശ്വതി പറഞ്ഞു.
അർച്ചനയും തന്റെ കുട്ടി പഠിക്കാൻ തുടങ്ങിയപ്പോഴാണ് ചെണ്ട പഠനം ആരംഭിച്ചത്. ഭർത്താവായ ജിതിൻ തന്നെയാണ് ഗുരുനാഥൻ. അശ്വതി പഠിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും മേളം പഠിക്കാൻ ശ്രമിക്കണമെന്ന് തോന്നിയതെന്നും അർച്ചന പറയുന്നു.
തൃശൂർ പൂരത്തിനു കൊട്ടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അശ്വതിയും അർച്ചനയും. പൂരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ ജിതിനാകട്ടെ ഇരുവരേയും ഒപ്പം കൂട്ടാനായത് അഭിമാനകരമായ നേട്ടമായും കാണുന്നു.
Recent Comments