അറ്റിങ്ങൽ അമർ ഹോസ്പിറ്റലിൻ്റെ 22ാം വാർഷികം ആഘോഷിച്ചു

അറ്റിങ്ങൽ അമർ ഹോസ്പിറ്റലിൻ്റെ 22ാം വാർഷികം ആഘോഷിച്ചു

അറ്റിങ്ങൽ അമർ ഹോസ്പിറ്റലിൻ്റെ 22ാം വാർഷികം ആഘോഷിച്ചു. അമർ ആശുപത്രിയുടെ 22ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മാതൃശിശു സംഗമം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി
ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വസുമതി ജി. നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായി സുജി സിയും ശാന്തകുമാരി അമ്മയും സംബന്ധിച്ചു.

മാനേജിംങ്ങ് ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ നായർ സ്വാഗതം ചെയ്തു. അമ്മമാരും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി വലിയൊരു ജനാവലി പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമുകളും ഉണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഇന്ദിര വിജയകൃഷ്ണൻ്റെ നന്ദി പ്രകാശനത്തോടു കൂടി ചടങ്ങുകൾ അവസാനിച്ചു.

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; മരം വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു; 120 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. കാറ്റില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണ് അമ്മയും മൂന്ന് മക്കളും മരിച്ചു. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

മൂന്ന് വിമാനങ്ങള്‍ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടതായി വിമാനാത്താവള അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചതായി വിമാനക്കമ്പനികള്‍ അറിയിച്ചു. ‘ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള ഷെഡ്യൂളിനെ ബാധിച്ചേക്കാം. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ പരമാവധി ശ്രമിക്കുന്നു,’ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ വൈദ്യുതി ലൈനില്‍ വീണതിനെ തുടര്‍ന്ന് ഏകദേശം 15 മുതല്‍ 20 വരെ ട്രെയിനുകള്‍ വൈകി. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദ്വാരക, ഖാന്‍പൂര്‍, മിന്റോ റോഡ്, ലജ്പത് നഗര്‍, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ആളുകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയും കാറ്റും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സ‌ത്യ പറഞ്ഞിരുന്നു. സീരിയൽ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മയിൽ നിന്നും നടന് സാമ്പത്തിക സഹായം നൽകുമെന്നും കിഷോർ സത്യ അറിയിച്ചിരുന്നു. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലും വിഷ്ണു പ്രസാദ് അംഗമാണ്. അമ്മയിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക സഹായം ലഭിക്കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കിഷോർ സത്യ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി.

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഗിരിജ വ്യാസ് അന്തരിച്ചു

ജയ്പൂർ: പൊള്ളലേറ്റ് ചികിത്സയിയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. ഉദയ്പൂരിലെ വീട്ടിൽ ആരതി നടത്തുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് ​ഗിരിജയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കേന്ദ്രമന്ത്രിയായും, ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019-ൽ ഉദയ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗുലാബ് ചന്ദ് കതാരിയയോട് പരാജയപ്പെട്ടു.

ഗിരിജയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചനം അറിയിച്ചു. ഗിരിജയുടെ വിയോഗം കോൺഗ്രസ് കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ഖർഗെ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഗിരിജ വ്യാസിന്റെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.