മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

മെയ് മാസത്തില്‍ 12 ദിവസം ബാങ്ക് അവധി: പട്ടിക ഇങ്ങനെ…..

ഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മെയ് ഒന്നിനും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

മെയ് 1- ബുധനാഴ്ച- മെയ് ദിനം പ്രമാണിച്ച് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അവധി

മെയ് 4- ഞായറാഴ്ച

മെയ് 9- വെള്ളിയാഴ്ച- രവീന്ദ്രനാഥ ടാഗോര്‍ ജയന്തി- പശ്ചിമ ബംഗാളില്‍ അവധി

മെയ് 10- രണ്ടാം ശനിയാഴ്ച

മെയ് 11- ഞായറാഴ്ച

മെയ് 12- തിങ്കളാഴ്ച- ബുദ്ധ പൂര്‍ണ്ണിമ- ത്രിപുര, മിസോറാം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, ജമ്മു, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധിയാണ്

മെയ് 16- വെള്ളിയാഴ്ച- സിക്കിം സംസ്ഥാനം രൂപീകരിച്ച ദിനം- സിക്കിമില്‍ അവധി

മെയ് 18- ഞായറാഴ്ച

മെയ് 24- നാലാം ശനിയാഴ്ച

മെയ് 25- ഞായറാഴ്ച

മെയ് 26- തിങ്കളാഴ്ച- കാസി നസ്രുള്‍ ഇസ്ലാമിന്റെ ജന്മദിനം- ത്രിപുരയില്‍ അവധി

മെയ് 29- വ്യാഴാഴ്ച- മഹാറാണ പ്രതാപ് ജയന്തി- ഹിമാചല്‍ പ്രദേശില്‍ അവധി

എൻ ചന്ദ്രബാബു (79) അന്തരിച്ചു

എൻ ചന്ദ്രബാബു (79) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഉത്രാടത്തിൽ (വി.ആർ.എ :146 ബി) എൻ ചന്ദ്രബാബു (79) (റിട്ടയേർഡ് അധ്യാപകൻ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) അന്തരിച്ചു.

ഭാര്യ: എസ് സുഷമ (റിട്ടയേർഡ് മാനേജർ, കേരളാ ബാങ്ക്, ആറ്റിങ്ങൽ).
മക്കൾ: നിഷ സി ബാബു, ഡോ: സി ശ്രീലക്ഷ്മി (എൻഡോ ഡോംടിസ്റ്റ്, കൊല്ലം)
മരുമക്കൾ: ബിബിൻ എം.എസ്(സാരഥി മോട്ടേഴ്സ്), സൂരജ് എം (എഞ്ചിനീയർ).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്

ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.

ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം മീനച്ചിലാറ്റിൽ ചാടി ജിസ്മോളും മക്കളായ നേഹയും നോറയും ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ മൂന്നു ഇമെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി.

രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ.

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

‘രാജ്യം വിട്ട് പോകില്ല, പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ’: പുലിപ്പല്ല് കേസിൽ വേടന് ജാമ്യം

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ കോടതി വച്ചു.

അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാർ. രാജ്യം വിട്ട് പോകില്ല.പാസ്സ് പോർട്ട്‌ സമർപ്പിക്കാൻ തയ്യാർ. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയോട് അഭ്യർത്ഥിച്ചു.

എന്നാൽ ജാമ്യപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തി. രാജ്യം വിട്ട് പോകാൻ സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. വേടന്റെ മാനേജരെ ചോദ്യം ചെയ്യണം. അവരാണ് പരിപാടികൾ നോക്കുന്നത്. അവരെ ചോദ്യം ചെയ്താൽ മാത്രമേ ഉറവിടം അറിയാൻ സാധിക്കു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.

ഒരു സാധാരണക്കാരൻ എങ്ങനയാണ് പുല്ലി പല്ല് കണ്ടാൽ തിരിച്ചറിയാൻ ആകുവാ എന്ന് വേടൻ ചോദിച്ചു. സമ്മാനമായി ലഭിച്ചപ്പോൾ വാങ്ങിയതാണ്. മൃഗ വേട്ട നിലനിൽക്കില്ലെന്നും വേടന്റെ അഭിഭാഷകൻ പറഞ്ഞു.