ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇലന്തൂര്‍ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. ഇതിനെല്ലാം പുറമേ പ്രമാദമായ മറ്റു നിരവധി കേസുകളിലും പ്രതിഭാഗത്തിനായി കോടതിയില്‍ ഹാജരായിട്ടുണ്ട്.

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ 11 പ്രതികള്‍ക്കും ജീപര്യന്തം തടവുശിക്ഷ. കേസിലെ പ്രതികളായ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷ്, ശ്യാംകുമാര്‍, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുണ്‍, സച്ചിന്‍, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ഈ പിഴത്തുക കൊല്ലപ്പെട്ട സുധീഷിൻ്റെ അമ്മക്ക് നൽകണമെന്നും കോടതി വിധിച്ചു.

ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (35) പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയും കാല്‍ വെട്ടിമാറ്റി റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കേസ്. 2021 ഡിസംബര്‍ 11 നായിരുന്നു നിഷ്ഠൂര കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമായത്.

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ മെയ് 9 വരെ നടക്കും

ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്നു മുതൽ (ഏപ്രിൽ 30) മെയ് 9 വരെ നടക്കും.

ഒന്നാം ഉത്സവദിനത്തിൽ (ഏപ്രിൽ 30) വൈകുന്നേരം 7 മണിയ്ക്കു തൃക്കൊടിയേറ്റ്. രാത്രി 8. 05നു വീരനാട്യം.

രണ്ടാം ഉത്സവദിനത്തിൽ (മെയ് 1) വൈകുന്നേരം ആറിന് തിരുവാതിര, ഏഴിന് ഭക്തിഗാനമേള, എട്ടു മുപ്പതിന് ആകാശക്കാഴ്ച.

മൂന്നാം ഉത്സവ ദിവസമായ മെയ് 2നു വൈകുന്നേരം 6.45 നു തിരുവാതിര, 7.15ന് ശിവനടന വിസ്മയം.

നാലാം ഉത്സവ ദിവസമായ മെയ് 3 ന് രാത്രി 7 നു കഥകളി.

അഞ്ചാം ദിവസം മെയ് 4 നു രാവിലെ 9.30 ന് പാൽപായസ പൊങ്കാല, രാത്രി 6. 35ന് നൃത്ത നൃത്യങ്ങൾ

ആറാം ദിവസം മെയ് 5നു രാവിലെ 10. 15ന് ആയില്യപൂജ, വൈകുന്നേരം 6. 45ന് രാധാമാധവം.

ഏഴാം ദിവസം രാവിലെ 9 മണിക്ക് ഹനുമാൻസ്വാമിക്ക് കലശാഭിഷേകം, വൈകുന്നേരം
6. 45ന് കൃഷ്ണാമൃതം.

എട്ടാം ദിവസം വൈകുന്നേരം 5.30ന് തിരുവാതിര കളി, വൈകുന്നേരം 6.45നു നൃത്ത സന്ധ്യ, 7.15ന് ഭരതനാട്യം.

ഒൻപതാം ദിവസം മെയ് 8 ന് 11. 35നു വേട്ടസദ്യ, വൈകുന്നേരം 6.45നു സാംസ്‌കാരിക സമ്മേളനം, രാത്രി 8 നു ഡാൻസ് പ്രോഗ്രാം.

പത്താം ദിവസം മെയ് 9 നു രാവിലെ 8നു തിരുഃ ആറാട്ട് എഴുന്നള്ളത്ത്, 10 നു തൃക്കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 12 ന് അന്നദാനവും രാത്രി 8.35 നു ലഘുഭക്ഷണവും ഉണ്ടായിരിക്കും.

മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

മാല പൊട്ടിക്കൽ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുക്കാൻ നിന്ന കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പാങ്ങോട് പോലീസിന് കൈമാറി. ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ യുവതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിപ്പോവുകയായിരുന്നു. ഇതിനിടയിൽ പിന്തുടർന്ന് എത്തിയ നാട്ടുകാർ തറട്ട ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു വയ്ക്കുകയും പാങ്ങോട് പോലീസിന് കൈമാറുകയുമായിരുന്നു.

ഇക്കഴിഞ്ഞ ദിവസം കല്ലറ ശരവണ ആഡിറ്റോറിയത്തിൽ കല്യാണത്തിന് എത്തിയ കൊടിതൂക്കിയകുന്ന് സ്വദേശിനിയുടെ രണ്ടര പവൻ സ്വർണമാലയും ഇക്കഴിഞ്ഞ ശനിയാഴ്ച കല്ലറ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തണ്ണിയം സ്വദേശിയായ വൃദ്ധ മാതാവിന്റെ രണ്ടര പവൻ മാലയും കവർന്ന സംഭവവും നടന്നിരുന്നു. തമിഴ്നാട് സ്വദേശിനികളായ മൂന്ന് അംഗസംഘം കല്ലറ പ്രദേശത്ത് വ്യാപകമായി മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തിവരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇതിനിടയിലാണ് സംഘത്തിൽപ്പെട്ടത് എന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഏതു തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌ക്ഷവുമായ അന്വേഷണം വേണം. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ള ഏതു നീക്കത്തെയും രാജ്യം ചെറുക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യുഎന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.

‘ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്’. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.