ദേവയാനി (91) അന്തരിച്ചു

ദേവയാനി (91) അന്തരിച്ചു

എസ് എൻ ഡി പി ഊരുപൊയ്ക ശാഖ സെക്രട്ടറി കുട്ടപ്പന്റെ മാതാവ് ഊരുപൊയ്ക കടയിൽ വീട്ടിൽ ദേവയാനി (91) അന്തരിച്ചു.

മക്കൾ: പ്രസന്നൻ, പ്രസന്ന, കുട്ടപ്പൻ, ഷീല
സഞ്ചയനം- ശനിയാഴ്ച രാവിലെ 8 ന്

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

കൊച്ചി: താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ലെന്നും വേടന്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു വേടന്റെ പ്രതികരണം.

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരത്തേ, തായ്ലാന്‍ഡില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തിങ്കളാഴ്ച ഹില്‍പ്പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറു ഗ്രാം കഞ്ചാവും ഒന്‍പതര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഈ കേസില്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് വേടനും സംഘവും പിടിയിലായത് എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊലീസ് എത്തുമ്പോള്‍ മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒന്‍പത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗം, ഗുഢാലോചന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്.

വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് ഐഎം വിജയന്‍ അതിഥി താരമായി പൊലീസിലെത്തുന്നത്.

കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒന്നായി വിജയന്‍ പില്‍ക്കാലത്ത് മാറി. വിപി സത്യന്‍, യു ഷറഫലി, സിവി പാപ്പച്ചന്‍, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ സംഘത്തിലെ അവസാന കണ്ണിയാണ് ഐഎം വിജയന്‍. 1987ല്‍ 18 വയസ് പൂര്‍ത്തിയായപ്പോള്‍ കോണ്‍സ്റ്റബിളായാണ് ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ ബഗാനിലേക്ക് കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1993ല്‍ വീണ്ടും പൊലീസ് വിട്ട വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി, എഫ്‌സി കൊച്ചില്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബുകള്‍ക്കായി കളിച്ചു.

1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ടീമിലെ നിറ സാന്നിധ്യം. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം. 88 കളികളില്‍ നിന്നു 39 ഗോളുകള്‍. 2006ല്‍ ഈസ്റ്റ് ബംഗാളില്‍ കളിക്കവെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. പിന്നീട് എഎസ്‌ഐ ആയി വീണ്ടും കേരള പൊലീസില്‍ എത്തി. 2021ല്‍ എംഎസ്പി അസി. കമാന്‍ഡന്റ് ആയി. 2002ല്‍ അര്‍ജുന അവര്‍ഡും ഈ വര്‍ഷം പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു.

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ആറാം വയസില്‍ ഐപിഎല്‍ ഗാലറിയില്‍ ആര്‍പ്പുവിളിച്ച ഈ താരം ആരാണെന്ന് അറിയാമോ?

ലഖ്‌നൗ: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പതിനാലുകാരന്‍ വൈഭവ് സൂര്യവംശി ആറാം വയസ്സില്‍ ഐപിഎല്‍ കാണാനെത്തിയ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്ക. 2017ല്‍ തന്റെ അന്നത്തെ ടീമായ പൂനെ സൂപ്പര്‍ജയന്റ്‌സിനായി ഗാലറിയില്‍ ആര്‍പ്പവിളിക്കാനെത്തിയ കുട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കിട്ടത്.

തിങ്കളാഴ്ച ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ച്വറി നേടിയാണ് ഈ കൗമാരക്കാരന്‍ ചരിത്രം കുറിച്ചത്. ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും വേഗമേറിയതും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്നെ നേട്ടവും പതിനാലുകാരന്‍ സ്വന്തം പേരില്‍ എഴുതി. വൈഭവ് സൂര്യവംശിയുടെ ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോള്‍, വെറും 35 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഐപിഎല്ലിലും ടി20യിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെഞ്ച്വറി തികയ്ക്കാനായി ക്രിസ് ഗെയ്‌ലിനെക്കാള്‍ അഞ്ച് പന്തുകള്‍ മാത്രമാണ് വൈഭവ് അധികമെടത്തത്.

ഈ കൗമാരതാരത്തിന്റെ മിന്നല്‍ പ്രകടത്തിന് ശേഷം, എല്‍എസജി ഉടമ സോഷ്യല്‍ മീഡിയയില്‍ ആറുവയസുകാരന്‍ വൈഭവിന്റെ ചിത്രം പങ്കിട്ടു. പൂനെ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ഗാലറിയില്‍ കളികാണെനെത്തിയ കുട്ടിയുടെതായിരുന്നു. ‘ഇന്നലെ രാത്രി ഞാന്‍ അത്ഭുതത്തോടെ കണ്ടു… ഇന്ന് രാവിലെ ഞാന്‍ അത് സാമൂഹിക മാധ്യമത്തില്‍ പങ്കവച്ചു. 2017ല്‍ എന്റെ അന്നത്തെ ടീമായ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ് ടീമിനായി ആര്‍പ്പുവിളിക്കുന്ന ആറ് വയസുകാരന്റെ ചിത്രം നന്ദി, വൈഭവ്. ഒരുപാട് ആശംസകളും പിന്തുണയും,’ ഗോയങ്ക കുറിച്ചു.

സൂര്യവംശിയുടെ 35 പന്തില്‍ നിന്നുള്ള സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്തനെതിരെ രാജസ്ഥാന്‍ എട്ടുവിക്കറ്റിന്റെ വിജയം നേടി. 15.5 ഓവറില്‍ വിജയലക്ഷ്യമായ 210 റണ്‍സ് മറികടന്നു. മത്സരശേഷം, ഗോയങ്ക കൗമാരക്കാരന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. ‘ആത്മവിശ്വാസത്തിനും പ്രതിഭയ്ക്കും സല്യൂട്ട്… യുവ വൈഭവ് സൂര്യവംശി… വൗ! 35 പന്തില്‍ നിന്നുള്ള അതിശയകരമായ സെഞ്ച്വറി…,’ അദ്ദേഹം കുറിച്ചു.

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക. പ്രതികൾ കുറ്റം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞു. നാളെയാണ് ശിക്ഷ വിധിക്കുക. 2011 ഡിസംബർ 11നാണ് മംഗലാപുരം സ്വദേശി സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളാണ് കേസിൽ ഉണ്ടായത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ ഓടിയൊളിച്ച സുധീഷിനെ അക്രമിസംഘം പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. തുടർന്ന് വെട്ടിമാറ്റിയ കാലുമായി അക്രമിസംഘം ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.