by Midhun HP News | Apr 24, 2025 | Latest News, കേരളം
പാലക്കാട്: കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.
കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീഷണി വ്യാജമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കോട്ടയം കലക്ടറേറ്റിലും സമാനമായ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലില്‍ പരിശോധന പൂര്‍ത്തിയാക്കി ജീവനക്കാരെ അകത്തുകയറാന്‍ അനുവദിച്ചു.
രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കലക്ടറിന് ലഭിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ആര്‍ഡി ഓഫീസിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇന്ന് രാവിലെ 7.15 ഓടേ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.11 മണിയോടെയാണ് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് എഡിഎം അറിയിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി പരിശോധന നടത്തി. മുഴുവന്‍ ജീവനക്കാരെയും കലക്ടറേറ്റില്‍ നിന്ന് പുറത്തിറക്കിയാണ് പരിശോധന നടത്തിയത്.
by Midhun HP News | Apr 24, 2025 | Latest News, കേരളം
കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിനി നജാ കദീജയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ, വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഷോക്കേറ്റത്.
ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മരിച്ച നജാ കദീജ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കും.
by Midhun HP News | Apr 24, 2025 | Latest News, കേരളം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഐഎസ്‌ഐഎസ് കശ്മീര്‍ ആണ് ഭീഷണിക്ക് പിന്നില്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
സംഭവത്തില്‍ ഡല്‍ഹി പൊലീസില്‍ ഗൗതം ഗംഭീര്‍ പരാതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് പരാതിയിൽ ഗംഭീർ ആവശ്യപ്പെട്ടു.
ഏപ്രിൽ 22ന് ഇമെയിൽ വഴിയാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ (“IKillU.”) എന്നാണ് സന്ദേശം ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
അതിനിടെ ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ഗംഭീർ കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ‘മരിച്ചവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ആക്രമണത്തിന് ഉത്തരവാദികളായവർക്ക് ഇന്ത്യ തിരിച്ചടി നൽകും.’ ഗംഭീർ ഇപ്രകാരം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം. തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്കെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ പേരില്‍ എത്തി. എക്‌സാലോജിക് കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസം എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. എക്സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം.
എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് തെളിവില്ല. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. വീണയും ശശിധരന്‍ കര്‍ത്തയും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഈ തുക തട്ടിയത്. കേസില്‍ വീണ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി 575 പേര്‍ മലയാളികള്‍ കശ്മീരിലുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. കശ്മീരിലുള്ള സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ നിന്ന് വിവരങ്ങള്‍ നല്‍കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാരിന് ലഭിച്ച 49 രജിസ്ട്രേഷനിലൂടെയാണ് 575 പേര്‍ കാശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
പഹല്‍ഗാം ആക്രമണം മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവര്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
Recent Comments