by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ജംഗ്ഷനിൽ മെഴുകുതിരികൾ തെളിയിച്ചാണ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് നിയാസ് കല്ലമ്പലം സ്വാഗതം ആശംസിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിക്കു സഞ്ജു, കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നസീർ ആലംകോട്, കെഎസ് യു തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് സഹിൽ, കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി സാദിക്ക്, കെഎസ് യു നേതാക്കളായ നസീബ് ഷാ, ബിലാൽ,ബാദുഷ, സച്ചു, സിനാൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ഫ്ലാറ്റ്, അപ്പാർട്മെന്റ് ഉടമസ്ഥർക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവർക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം. ഇതിനു വ്യക്തിപരമായി ഭൂനികുതിയും അടയ്ക്കാം. ഇതിനായി വ്യവസ്ഥകളോടെ റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ 2 ലക്ഷത്തോളം വരുന്ന ഫ്ലാറ്റ് ഉടമസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ ഫ്ലാറ്റ് ഉടമയുടെയോ അസോസിയേഷന്റെയോ ഒറ്റതണ്ടപ്പേരിൽ ഭൂനികുതി അടയ്ക്കുന്ന സ്ഥിതിയാണ്. ഫ്ലാറ്റുകൾ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്ലാറ്റുകൾ വിൽക്കാനും മറ്റുമുള്ള തടസ്സങ്ങൾ ഇതോടെ ഒഴിവാകും. ബാങ്ക് ആവശ്യങ്ങൾക്ക് ഫ്ലാറ്റ് ഉടമസ്ഥന് പ്രത്യേക ഭൂനികുതി രസീത് ഹാജരാക്കാനും സാധിക്കും.
ഫ്ലാറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറിയാലാണ് പോക്കുവരവ് അനുവദിക്കുക. ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ആധാരം പരിശോധിച്ച് റവന്യു അധികൃതർ ഉറപ്പാക്കും. ഫ്ലാറ്റ് ഉടമയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള തണ്ടപ്പേർ സബ് നമ്പർ നൽകിയാകും പോക്കുവരവ്.
ഉദാഹരണത്തിന് 100 എന്ന തണ്ടപ്പേർ ഭൂമിയിൽ നിൽക്കുന്ന അപ്പാർട്മെന്റിലെ ഒരു ഫ്ലാറ്റ് രാജൻ എന്ന വ്യക്തിയും മറ്റൊന്ന് വിജയനും വാങ്ങിയാൽ രാജന് 100/1 എന്ന തണ്ടപ്പേരും വിജയന് 100/2 എന്ന തണ്ടപ്പേരും നൽകണം. മാതൃ തണ്ടപ്പേരിലെ എല്ലാ സർവേ നമ്പറുകളും ഉപ തണ്ടപ്പേരുകളിലും അതേപടി ചേർക്കും. ഓരോ പുതിയ തണ്ടപ്പേരും രൂപീകരിക്കുമ്പോൾ മാതൃ തണ്ടപ്പേരിൽനിന്നു ഭൂമിയുടെ ആനുപാതിക വിസ്തീർണം കുറവു ചെയ്യും. അങ്ങനെ മുഴുവൻ ഭൂമിയും കൈമാറിക്കഴിയുമ്പോൾ ഭൂമി വിസ്തീർണം ശൂന്യമായി മാതൃ തണ്ടപ്പേർ പ്രവർത്തനരഹിതമാകും.
ഭൂമി അവകാശം കൈമാറാത്ത കേസുകളിൽ ഭൂഉടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും. നിലവിലുള്ള ഫ്ലാറ്റ് ഉടമകൾക്ക് ബാക്ക് ലോഗ് എൻട്രി സംവിധാനത്തിലൂടെ അവരുടെ അവിഭക്ത വിഹിതത്തിന് ഭൂനികുതി അടയ്ക്കാൻ സൗകര്യം നൽകും. മറ്റുള്ളവർ ഭാഗികമായോ മുഴുവനായോ അടച്ചിട്ടുണ്ടോ എന്നു പരിഗണിക്കാതെ തന്നെ എല്ലാ താമസക്കാർക്കും അവരുടെ നികുതി അടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കും. സൂനാമി ബാധിത പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാരെയും ഇപ്രകാരമാകും ഭൂനികുതി അടയ്ക്കാൻ അനുവദിക്കുക.
by Midhun HP News | Apr 24, 2025 | Latest News, കേരളം
കോട്ടയം: ഡി സി ബുക്സിന്റെ സ്ഥാപകനും എഴുത്തുകാരനുമായ ഡി സി കിഴക്കെമുറിയുടെ പത്നിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പൊന്നമ്മ ഡി സി (90) അന്തരിച്ചു. ഡി സി ബുക്‌സിന്റെ ആദ്യകാല ചുമതലക്കാരില്‍ പ്രമുഖയായിരുന്നു. രണ്ടു പതിറ്റാണ്ടോളം ഡിസി ബുക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച വ്യക്തികൂടിയാണ് പൊന്നമ്മ.
ചെങ്ങന്നൂര്‍ കടക്കേത്തു പറമ്പില്‍ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിന് ജനിച്ച പൊന്നമ്മ തിരുവല്ല ബാലികാമഠം സ്‌കൂളിലെ അധ്യാപികയായിരുന്നു. 1963 ഓഗസ്റ്റ് 26നാണ് ഡി സി. കിഴക്കേമുറിയെ വിവാഹം കഴിക്കുന്നത്. 1974ല്‍ ഡി സി കിഴക്കേമുറി ഡി സി ബുക്‌സ് ആരംഭിച്ച കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സജീവമായിരുന്നു പൊന്നമ്മ ഡി സി.
തകഴി, ബഷീര്‍, സി ജെ തോമസ് തുടങ്ങിയ വിഖ്യാത എഴുത്തുകാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു പൊന്നമ്മ. ഡി സി കിഴക്കേമുറിക്കു ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനില്‍ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡിസിയായിരുന്നു.
മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്‌സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പൂര്‍ സ്‌ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്‌സ്). സംസ്‌കാരം കോട്ടയം ലൂര്‍ദ് ഫൊറോണ പള്ളിയില്‍ ഇരുപത്തിയേഴാം തിയതി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കും.
by Midhun HP News | Apr 24, 2025 | Latest News, കേരളം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ പവന് 2200 കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് 80 രൂപയാണ് ഇടിഞ്ഞത്. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 9005 രൂപയായി. സ്വര്‍ണവില 75000 കടന്നു പോകുമെന്ന സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
by Midhun HP News | Apr 24, 2025 | Latest News, കേരളം
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം-കൊടകര വഴിയില്‍ കൊടിയന്‍കുന്നില്‍ കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (28) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പില്‍ വെച്ചായിരുന്നു സംഭവം. തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം വിഷ്ണു ഒളിവിലാണ്. ചുമട്ട് തൊഴിലാളിയായ വിഷ്ണുവും സഹോദരനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. പരേതനായ സുധാകരനാണ് പിതാവ്. സിന്ധുവാണ് അമ്മ. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Recent Comments