നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ കുടുങ്ങി

നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ കുടുങ്ങി

തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരു പെണ്‍കുട്ടി വാഹനത്തിന് അടിയില്‍ കുടുങ്ങി.

രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

മാസപ്പടി കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് തേടി ഇഡി നേരത്തെ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. അതിനിടെയാണ്, കേസില്‍ അന്വേഷണം നടത്തിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7 ല്‍ വീണ വിജയനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ഇതിന്റെ പകര്‍പ്പ് വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി പരിഗണിക്കുകയും, പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നു തന്നെ ഇഡിക്ക് കൈമാറിയേക്കും. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൂടി ലഭിക്കുന്നതോടെ, അതു കൂടി പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് പോകാനാണ് ഇഡിയുടെ തീരുമാനം.

കൊല്ലത്ത് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം; ഇഡ്‌ലി,ദോശ,അപ്പം, ഇടിയപ്പം എല്ലാം റെഡി

കൊല്ലത്ത് 10 രൂപയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം; ഇഡ്‌ലി,ദോശ,അപ്പം, ഇടിയപ്പം എല്ലാം റെഡി

കൊല്ലം: 10 രൂപ നല്‍കിയാല്‍ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിച്ച് മടങ്ങാം. കൊല്ലം, ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രത്യേക കൗണ്ടറിലാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഭഷണം ലഭ്യമാകുന്നത്. വിഷുക്കൈനീട്ടമായി കൊല്ലം കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. ഇഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം.

ഗുഡ്‌മോര്‍ണിങ് കൊല്ലം എന്ന പേരിലുള്ള പ്രഭാതഭക്ഷണ പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങള്‍ വഴിയും കുറഞ്ഞ നിരക്കില്‍ ഉല്‍പന്നങ്ങള്‍ കൃത്യമായി നല്‍കുന്നതിനാല്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. നവംബറോടെ കേരളത്തില്‍ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോര്‍പറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ ‘സ്നേഹിത’ കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകള്‍ ഒരുക്കുക. 2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന ‘അമ്മമനസ്സ്’ പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണിതെന്ന് മേയര്‍ ഹണി പറഞ്ഞു.

തോട്ടവാരം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

തോട്ടവാരം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു

ആറ്റിങ്ങൽ : തോട്ടവാരം 1381-ാം എൻ.എസ്.എസ് കരയോഗത്തിൽ ലഹരി വിരുദ്ധ പ്രചാരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. യോഗം ഡോ.ഷീജാ കുമാരി (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ) ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും അതിനെ നേരിടേണ്ടതിൻ്റെ ആവശ്യകതയേയും കുറിച്ച് കുട്ടികളിലും രക്ഷാകർത്താക്കളിലും അവബോധം നടത്തുവാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവരണമെന്നഭ്യർത്ഥിച്ചു. ഡോ.രമാദേവി (റിട്ട. അസിസ്റ്റന്റ്റ് പ്രൊഫസർ, എം.ജി കോളേജ്, തിരുവനന്തപുരം) മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി സജിത് പ്രസാദ്, സുമാരാജൻ, സിന്ധു സുനിൽ, തുളസീധരൻ പിള്ള, അജിത് പ്രസാദ്, ബീന സി.എം, സുമാ രാമചന്ദ്രൻ, വിജയകുമാർ, പ്രസിഡന്റ്റ് എസ്. ശശിധരൻ നായർ
തുടങ്ങിയവർ പങ്കെടുത്തു.

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു

ദേശീയ അഗ്നിശമന സേനാ ദിനം ആറ്റിങ്ങൽ അഗ്നിരക്ഷാനിലയത്തിൽ സമുചിതമായി ആചരിച്ചു. സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി അഗ്നിശമന സേന പതാക ഉയർത്തി.
തുടർന്ന് ജീവനക്കാർ അണിനിരന്ന് അനുസ്മരണ പരേഡ് നടത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ധീരരും ആത്മ സമർപ്പണവും ഉള്ള അഗ്നിശമന സേനാനികളെ ഈ അവസരത്തിൽ അനുസ്മരിച്ചു.

തുടർന്ന് അഗ്നിശമന വരാഘോഷങ്ങളുടെ തുടക്കമായി അഗ്നിശമന വാഹനങ്ങളും അലങ്കരിച്ചു. ആറ്റിങ്ങൽ മൂന്ന് മുക്ക് മുതൽ ആലംകോട് വരെ റോഡ്ഷോ നടത്തി.
ഏപ്രിൽ 20 വരെ ജനങ്ങളിൽ അഗ്നിസുരക്ഷ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി മോക്ക് ഡ്രിൽ ബോധവൽക്കരണ ക്ലാസുകൾ ഡെമോ എന്നിവ സംഘടിപ്പിക്കും എന്ന് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.