ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. വിഷുദിനമായ ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 70,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടിയതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി, കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (BESS) അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചേക്കും. കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലാണ് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ധാരണാപത്രം (MoU) തിരുവനന്തപുരത്ത് കെഎസ് ഇബിയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (SECI) തമ്മില്‍ ഒപ്പുവച്ചു.

പദ്ധതി പൂര്‍ത്തികരിക്കാന്‍ 18 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഒമ്പതു മാസം മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പദ്ധതി നേരത്തെ പൂര്‍ത്തികരിക്കല്‍ ഇന്‍സെന്റീവായി പ്രഖ്യാപിച്ച 8.40 കോടിയുടെ ഫണ്ടാണ്, പ്രോജക്ടിന്റെ അതിവേഗത്തിലുള്ള പൂര്‍ത്തിയാകലിന് സഹായകമായത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പീക്ക് അവര്‍ വൈദ്യുതി ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. മൈലാട്ടി പബ്ലിക് െ്രെപവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) പദ്ധതിക്ക് നേരത്തെ കേന്ദ്രത്തില്‍ നിന്ന് 135 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന് അനുമതി ലഭിച്ചിരുന്നു.

ഇതുകൂടാതെ, നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 125 മെഗാവാട്ട് / 500 മെഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള മറ്റൊരു BESS കൂടി സ്ഥാപിക്കുന്നുണ്ട്. തുടര്‍ന്ന് ശ്രീകണ്ഠപുരം (40 മെഗാവാട്ട്), പോത്തന്‍കോട് (40 മെഗാവാട്ട്), അരീക്കോട് (30 മെഗാവാട്ട്), മുള്ളേരിയ (15 മെഗാവാട്ട്) എന്നിവിടങ്ങളിലായി ആകെ 125 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികള്‍ ആരംഭിക്കും.

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

ജാതി തീണ്ടല്‍ മാറി; രയര മംഗലത്ത് നാലമ്പലത്തില്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ പ്രസിദ്ധമായ പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്ര നാലമ്പലത്തില്‍ ഇനി മുതല്‍ എല്ലാ ജാതിക്കാര്‍ക്കും പ്രവേശം. ജാത്യാചാരത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിച്ച് ഞായറാഴ്ച വൈകീട്ട് എല്ലാ ജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രവേശിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രമാണ്.

പിലിക്കോട് നിനവ് പുരുഷ സഹായ സംഘം അടുത്തിടെ നാലമ്പല പ്രവേശനത്തിനായി പ്രത്യേകം പ്രമേയം അവതരിപ്പിച്ചിരുന്നു. തുടര്‍ന്നു ദേവസ്വം മന്ത്രിക്കും മലബാര്‍ ദേവസ്വം ബോര്‍ഡിനും ക്ഷേത്രം ട്രസ്റ്റിനും തന്ത്രിക്കും കത്ത് നല്‍കിയിരുന്നു.

നൂറ്റാണ്ടുകളായി ഈ ക്ഷേത്രത്തില്‍ നമ്പൂതിരി, വാര്യര്‍, മാരാര്‍ തുടങ്ങിയ ഉന്നത കുല ജാതിക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശനവുണ്ടായിരുന്നത്. ഉത്സവകാലത്ത് നായര്‍, മണിയാണി വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മറ്റു ജാതിക്കാര്‍ക്കൊന്നും ക്ഷേത്ര പ്രവേശനമുണ്ടായിരുന്നില്ല.

ഞായറാഴ്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 16 പേരടങ്ങളുന്ന പുരുഷ സംഘം നാലമ്പല പ്രവേശനത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ വിശ്വാസികളെല്ലാം അകണെത്തി തൊഴുത് പ്രസാദവും വാങ്ങിച്ചു. ‘എല്ലാവിശ്വാസികള്‍ക്കും പ്രവേശനത്തിനായി കുറച്ച് വര്‍ഷം മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ജാതിഭേദമില്ലാതെ വിശ്വാസികളുടെ ചിരകാല ആഗ്രഹമായിരുന്നു നാലമല പ്രവേശം. അതാണ് ഇവിടെ സാധ്യമായതെന്നും ജനകീയ സമിതി ചെയര്‍മാന്‍ ഉമേശ് പിലിക്കോട് പിടിഐ യോട് പറഞ്ഞു.

പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

പെരിന്തല്‍മണ്ണയില്‍ യുവാവിനെ കുത്തിക്കൊന്നു; അയല്‍വാസി പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമില്‍ 17കാരന്‍ മരിച്ചനിലയില്‍

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണത്തിലിരുന്ന 17കാരന്‍ മരിച്ച നിലയില്‍. ഒബ്‌സര്‍വേഷന്‍ റൂമില്‍ താമസിപ്പിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയായ പതിനേഴുകാരനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

റൂമില്‍ പതിനേഴുകാരന്‍ ഒറ്റയ്ക്കായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ വൈകീട്ടോടെയാണ് മുറിക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പതിനേഴുകാരന്‍ മൂന്ന് കേസുകളില്‍ പ്രതിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെള്ളിമാടുകുന്ന് പൊലീസ് അറിയിച്ചു.