സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി; 26 ലക്ഷം പേർക്ക് ലഭിക്കും

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും. 26,16,657 വിദ്യാർത്ഥികൾക്കാണ് അരി ലഭിക്കുക. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്കൂൾ അവധിക്കാലത്തിനു മുന്നോടിയായാണ് വിദ്യാർഥികൾക്ക് അരി വിതരണം ചെയ്യുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറത്തിറങ്ങി. അരി സപ്ലൈകോ സ്ക്കൂ‌ളുകളിൽ നേരിട്ട് എത്തിച്ച് നൽകും.

‘അനുമതി തേടിയതാണോ നിങ്ങളുടെ പ്രശ്നം?, ഇത് വളരെ കഷ്ടമാണ്’; മാധ്യമങ്ങളോട് ക്ഷുഭിതയായി വീണ ജോര്‍ജ്

‘അനുമതി തേടിയതാണോ നിങ്ങളുടെ പ്രശ്നം?, ഇത് വളരെ കഷ്ടമാണ്’; മാധ്യമങ്ങളോട് ക്ഷുഭിതയായി വീണ ജോര്‍ജ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്ന് മന്ത്രി വീണാ ജോര്‍ജ്. ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെന്നതും അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞ സാഹചര്യവും സത്യമാണ്. എന്നാല്‍ അനുമതി തേടിയത് കുറ്റകരമാണെന്നും അതില്‍ പ്രശ്‌നമുണ്ടെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത് വളരെ മോശമാണെന്ന് മന്ത്രി പറഞ്ഞു. ക്ഷോഭത്തോടെയായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം.

രണ്ട് ലക്ഷ്യങ്ങളോടെയാണ് ഡല്‍ഹിയില്‍ പോയത്. ക്യൂബൻ സംഘവുമായുള്ള ചര്‍ച്ചയും കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയെന്നതും. ആശ വര്‍ക്കര്‍മാരുടെ സമരം അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. തലേന്നാണ് അവര്‍ നിരാഹാര സമരത്തിലേക്ക് കടന്നത്. അതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെയും കാണണമെന്ന് തീരുമാനിച്ചത്.

അതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ തിരക്കായതിനാല്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹം സമയം അനുവദിക്കുമ്പോള്‍ വീണ്ടും ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ ഇതിന്‍റെ പേരില്‍ ചില മാധ്യമങ്ങള്‍ തങ്ങളെ മോശമാക്കുന്നുവെന്നും നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുന്നത്. ആറ് മാസം മുമ്പ് കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ആശമാരുടെ വിഷയങ്ങൾ ചർച്ച ചെയ്തതിനെ കുറിച്ച് പറയുന്നത് യൂട്യൂബിൽ ഉണെന്നും മന്ത്രി പറഞ്ഞു.

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

‘ആശ’മാരുടെ നിരാഹാര സമരം രണ്ടാം ദിനത്തിലേക്ക്; കേന്ദ്രത്തിനെതിരെ ഇന്ന് സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സിഐടിയുവിന്റെ ദേശവ്യാപക പ്രതിഷേധം ഇന്ന്. ആശ വര്‍ക്കേഴ്‌സ് ആന്റ് ഫെസിലിറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ നേതതൃത്വത്തിലാണ് പ്രക്ഷോഭം. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ആശ വര്‍ക്കര്‍മാരെയും ഫെസിലിറ്റേറ്റര്‍മാരെയും തൊഴിലാളികളായി അംഗീകരിക്കുക, ഇന്‍സെന്റീവ് അധിഷ്ഠിത വേതന ഘടനയ്ക്ക് പകരം പ്രതിമാസം 26,000 രൂപ മിനിമം വേതനം നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യമിഷനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, കുടിശ്ശികയായ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് നിവേദനവും കൈമാറും. പ്രതിഷേധപരിപാടികളില്‍ എല്ലാ ആശമാരും പങ്കെടുക്കണമെന്ന് എഡബ്ല്യുഎഫ്എഫ്‌ഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആശാ പദ്ധതിയുടെ 20-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 12 ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ ഭാവി പോരാട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സിഐടിയു അറിയിച്ചു.

അതേസമയം, ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. എം എ ബിന്ദു, കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഇന്ന് നാല്‍പതാം ദിവസമാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാ പ്രവര്‍ത്തകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ കാണാതെ കേരളത്തില്‍ തിരിച്ചെത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും കൂട്ടി

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും കൂട്ടി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത 12 ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി.

ഏപ്രില്‍ മുതല്‍ വര്‍ധന നടപ്പാകും. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ക്ഷാമാശ്വാസവുമാണ് വര്‍ധിക്കുക. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ 690 രൂപ മുതല്‍ 3711 രൂപ വരെ വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വര്‍ധനയാണിത്. സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ അനുസരിച്ചുള്ള വര്‍ധനയുണ്ടാകും. പാര്‍ട്ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ധന ബാധകമാണ്.

സുല്ലിട്ട് സ്വര്‍ണവില; പവന് 320 രൂപയുടെ ഇടിവ്, 66,000ന് മുകളില്‍ തന്നെ

സുല്ലിട്ട് സ്വര്‍ണവില; പവന് 320 രൂപയുടെ ഇടിവ്, 66,000ന് മുകളില്‍ തന്നെ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇന്ന് താഴ്ന്നു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി.

സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.