പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

പിടിവിട്ട് സ്വര്‍ണ വില, ഇന്നും കുതിപ്പ്, പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 160 രൂപ വര്‍ധനയോടെ പവന്‍ വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

ലോകത്ത് ആദ്യം; ലക്ഷ്യം കാര്‍ബണ്‍ മുക്തം; കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്

ലോകത്ത് ആദ്യം; ലക്ഷ്യം കാര്‍ബണ്‍ മുക്തം; കൊച്ചി വിമാനത്താവളം പുതിയ ഉയരങ്ങളിലേക്ക്

കൊച്ചി: രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലും അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസും ഒപ്പുവച്ചു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം വിമാനങ്ങള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതെയാക്കാം. ചെറു വിമാനങ്ങളുടെ വേഗത വര്‍ധിപ്പിക്കുന്നതിനോടൊപ്പം എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനും പരിഹാരമാകും. 2070ഓടുകൂടി രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. കൂടാതെ, ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവിശ്യമായ ഗവേഷണവും നടത്തും. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ അനെര്‍ട്ടിന്റെ ബ്ലുജെ എയ്റോസ്പേസ് നല്‍കും.

ചെറുവിമാന സര്‍വീസുകള്‍ ഉള്‍പ്പടെയുള്ള വ്യോമഗതാഗത മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനമാണ് ഗ്രീന്‍ ഹൈഡ്രജന്‍ വഴി സാധ്യമാകുകയെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി കൃഷ്ണകുമാര്‍ പറഞ്ഞു. സുസ്ഥിര ഭാവിയിലേക്കുള്ള നൂതന ഊര്‍ജ പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി, സംസ്ഥാന ഊര്‍ജ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിംഗ് ഭല്ല ഐഎഎസ്, സിജിഎം ഡോ. ഭരത് എല്‍ നെവാല്‍ക്കര്‍, അനെര്‍ട്ടിന്റെയും സിയാലിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവ: ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പൊലീസ് രക്ഷകര്‍ത്താക്കളെ അറിയിച്ചു. ആലുവ, തായ്‌ക്കോട്ട് സ്വദേശി അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്.കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ രാത്രി വിളിച്ചെട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കുടുംബം പറഞ്ഞു.

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ഡൽഹി: കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് സെലക്ഷൻ. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 10. അപേക്ഷയിൽ ആധാർ നമ്പർ നൽകണം. പരീക്ഷ 2025 ജൂണിൽ ആരംഭിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു കീഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലുമാണ് ഉൾപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് -0495 2383953, തിരുവനന്തപുരം: 0471 2356236

വനിതകൾക്കും അവസരം

കരസേനയിൽ വനിതകൾക്കായി നടത്തുന്ന അഗ്നിവീർ റിക്രൂട്ട്മെന്റിനും അപേക്ഷ ക്ഷണിച്ചു. വിമെൻ മിലിട്ടറി പൊലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് സെലക്ഷൻ. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്ട്മെന്റ് റാലിയുമുണ്ടാവും. 2025 ജൂണിൽ പരീക്ഷ ആരംഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. അപേക്ഷകർ അവിവാഹിതരായിരിക്കണം. കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. അവസാന തീയതി: ഏപ്രിൽ 10. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ൽ സോണൽ ഓഫീസ് തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

കേരളത്തിന്റെ സ്വന്തം വൈന്‍ ‘നിള’ അടുത്ത മാസം വിപണിയിലേക്ക്

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല പഴങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം വൈന്‍ ബ്രാന്‍ഡ് ‘നിള’ അടുത്ത മാസത്തോടെ വിപണിയിലെത്തും. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകള്‍ക്ക് എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. പ്രീമിയം ഗുണനിലവാരത്തിലുള്ള വൈന്‍ കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുള്ളതാണ്.

കശുമാങ്ങ വൈനില്‍ ആല്‍ക്കഹോളിന്റെ അളവ് 14.5 ശതമാനമാണ്. പാളയം കോടന്‍ പഴത്തില്‍ നിന്നാണ് ബനാന വൈന്‍ ഉണ്ടാക്കുന്നത്. മൗറീഷ്യസ് ഇനത്തില്‍പ്പെട്ട പൈനാപ്പിളില്‍ നിന്നാണ് പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇതില്‍ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോള്‍.

ആല്‍ക്കഹോളിന്റെ അളവനുസരിച്ച് ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമേ വൈന്‍ വില്‍പന നടത്താന്‍ കഴിയുകയുള്ളു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ വൈന്‍ ലഭ്യമാകും. 750 മില്ലി ലിറ്റര്‍ കുപ്പിയുടെ വില ആയിരത്തില്‍ താഴെയായിരിക്കും.

പ്രൊഡക്ഷന്‍ യൂണിറ്റ് ക്യാംപസിലാണ് സ്ഥിതി ചെയ്യുന്നത്. ഏഴ് തരം വൈനുകള്‍ ഇറക്കാനാണ് പദ്ധതിയെന്ന് വകുപ്പ് മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയാല്‍ നിര്‍മിക്കുന്ന വൈന്‍ തുടര്‍ഘട്ടങ്ങളില്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഴപ്പഴവും പൈനാപ്പിളും പ്രാദേശിക കര്‍ഷകരില്‍ നിന്നും പാലക്കാട് മണ്ണാര്‍ക്കാടുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ നിന്നാണ് കശുമാങ്ങ വാങ്ങിയതെന്നും സജി ഗോമസ് പറഞ്ഞു.