ഇനി ദിവസങ്ങള്‍ മാത്രം; ഏപ്രില്‍ മുതല്‍ മാരുതിയുടെ കാറുകള്‍ക്ക് നാലുശതമാനം വരെ വില വര്‍ധന

ഇനി ദിവസങ്ങള്‍ മാത്രം; ഏപ്രില്‍ മുതല്‍ മാരുതിയുടെ കാറുകള്‍ക്ക് നാലുശതമാനം വരെ വില വര്‍ധന

ഡല്‍ഹി: ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും.

ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടിവന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നുണ്ട്. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിഎസ്ഇയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരികള്‍ 0.61 ശതമാനം ഉയര്‍ന്ന് 11,578.50 രൂപയായി.

തിരിച്ചുകയറി രൂപ, വീണ്ടും 87ല്‍ താഴെ, 25 പൈസയുടെ നേട്ടം

തിരിച്ചുകയറി രൂപ, വീണ്ടും 87ല്‍ താഴെ, 25 പൈസയുടെ നേട്ടം

ഡല്‍ഹി: ഡോളറിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ രൂപ വീണ്ടും 87ല്‍ താഴെ എത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 25 പൈസയുടെ നേട്ടത്തോടെ 86.80 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്ക തുടങ്ങി വെച്ച വ്യാപാരയുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി. 74,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലും മറികടന്നു. ഓട്ടോ, ഫാര്‍മ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍.

‘പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത്’, രണ്ടാം ക്ലാസുകാരിയുടെ ആംബുലന്‍സ് യാത്രാനുഭവം

‘പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത്’, രണ്ടാം ക്ലാസുകാരിയുടെ ആംബുലന്‍സ് യാത്രാനുഭവം

തിരുവനന്തപുരം: വാഹനയാത്രയെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുക എന്ന പാഠപുസ്തകത്തിലെ ചോദ്യത്തിന് രണ്ടാം ക്ലാസുകാരിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പിണറായി അപ്പൂപ്പന്‍ (മുഖ്യമന്ത്രി പിണറായി വിജയൻ) പറഞ്ഞിട്ട് താന്‍ സഞ്ചരിച്ച ആംബുലന്‍സിന് പൊലീസ് അകമ്പടി വന്നെന്ന് വ്യക്തമാക്കുന്ന കുട്ടിയുടെ കുറിപ്പാണ് വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചത്.

കോഴിക്കോട് പറമ്പില്‍ ബസാര്‍ എ എം യു പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരി നന്മയുടെ ഡയറിക്കുറിപ്പ് എന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടിപ്പിക്കല്‍ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്ന അസുഖ ബാധിതയായ കുട്ടിയെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പോലീസ് അകമ്പടിയോടെ കോഴിക്കോട് നിന്നും പ്രത്യേക മെഡിക്കല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഈ സംഭവമാണ് കുട്ടി പാഠപുസ്തകത്തില്‍ ഡയറിക്കുറിപ്പായി പങ്കുവച്ചത്. കുറിപ്പിന്റെ ഫോട്ടോ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രി കുട്ടി നിലവില്‍ ആരോഗ്യവതിയാണ് എന്നും കുറിയ്ക്കുന്നു.

”ആംബുലന്‍സില്‍ ആയിരുന്നു യാത്ര. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക്. കുടെ ഉമ്മയും അബ്ബയും ഉണ്ടായിരുന്നു. മുന്നില്‍ പൊലീസ് ജീപ്പ് ഉണ്ടായിരുന്നു. ആംബുലന്‍സും പൊലീസ് ജീപ്പും വേഗത്തിലാണ് പോയത്. ആംബുലന്‍സിന് സൈറണ്‍ ഉണ്ടായിരുന്നു. പിണറായി അപ്പൂപ്പന്‍ പറഞ്ഞിട്ടാണ് പൊലീസ് വന്നത് എന്ന് ഉമ്മ പറഞ്ഞു. ഞങ്ങള്‍ കുറേ നേരം യാത്ര ചെയ്തു.” എന്നാണ് നന്മയുടെ കുറിപ്പിലെ ഉള്ളടക്കം.

പത്ത് മണിക്കൂര്‍ നീണ്ട തിരച്ചില്‍; അഴുക്കുചാലില്‍ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പത്ത് മണിക്കൂര്‍ നീണ്ട തിരച്ചില്‍; അഴുക്കുചാലില്‍ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ അഴുക്കുചാലില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ കളത്തിന്‍പൊയില്‍ ശശി(56) ആണ് മരിച്ചത്. കാനയില്‍ വിണ സ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെ ഇക്ര ആശുപത്രിക്ക് സമീപമാണ് മൃതദ്ദേഹം കണ്ടെത്തിയത്.

നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയതെന്ന് അഗ്നിശമന സേന അറിയിച്ചു. കാണാതായി പത്ത് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ആദ്യം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും അഗ്‌നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു. രാത്രി വൈകി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അഗ്‌നിശമന സേനാ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.

സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും

സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും

തിരുവനന്തപുരം: സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും.

വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം. എന്‍എച്ച്എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.