മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം കവടിയാറിലെ സ്വവസതിയിലാണ്. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് വിടവാങ്ങുന്നത്.

കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഏതെല്ലാം എംഎല്‍എമാര്‍ ആരെയൊക്കെയാണ് പിന്തുണച്ചതെന്ന വിവരമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തു വിട്ടത്. ഇതിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫിനെയാണ് പിന്തുണച്ചത്.

എംഎല്‍എമാരുമായി കേന്ദ്ര നിരീക്ഷകര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 63 എംഎല്‍എമാരില്‍ 47 പേരാണ് കെ സി വേണുഗോപാലിനെ പിന്തുണച്ചത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐസി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ അല്ലെങ്കില്‍ രമേശ് ചെന്നിത്തല എന്നാണ് നിര്‍ദേശിച്ചത്. ഇത് ചെന്നിത്തലയ്ക്ക് വലിയ തിരിച്ചടിയായി മാറി. സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി ഒ മോഹന്‍, ഉഷ വിജയന്‍ തുടങ്ങിയവര്‍ വേണുഗോപാലിനെ പിന്തുണച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് പേര്‍ പിന്തുണച്ചു. വി ഡി സതീശനും രമേശ് ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ ഭാഗം വിശദീകരിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. 63 എംഎല്‍എമാരെ കൂടാതെ, കോണ്‍ഗ്രസ് എംപിമാരുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും അവരുടെ താല്പര്യം അറിയുന്നതിനായി അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മൂന്ന് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ വി ഡി സതീശനെ പിന്തുണച്ചപ്പോള്‍, നിരവധി മുതിര്‍ന്ന നേതാക്കള്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ സണ്ണി ജോസഫിനെയും മൂന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെയും വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ ആഴ്ച അവസാനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഈ മാസം 11 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങൽ: ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ഏഴോടെ ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം. കൊല്ലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന നാലു വാഹനങ്ങൾ ആണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട ടെമ്പോ വാൻ കാറിൽ ഇടിക്കുകയും കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ പെട്ട് പോയ യാത്രക്കാരെ ഫയർ ഫോഴ്സ് സംഘം എത്തി ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറിലേറെ ഇവർ കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.