ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമര്‍ദ്ദ പാത്തിയും, സംസ്ഥാനത്ത് മഴ ശക്തമാകുന്നു; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെ 9 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഈ മാസം 11 വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

ആറ്റിങ്ങൽ: ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം ഏഴോടെ ആറ്റിങ്ങൽ സിഎസ്ഐ ജംഗ്ഷനിൽ ദേശീയപാതയിലാണ് അപകടം. കൊല്ലം ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന നാലു വാഹനങ്ങൾ ആണ് ഒന്നിന് പിറകിൽ ഒന്നായി കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട ടെമ്പോ വാൻ കാറിൽ ഇടിക്കുകയും കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ പെട്ട് പോയ യാത്രക്കാരെ ഫയർ ഫോഴ്സ് സംഘം എത്തി ഏറെനേരം പരിശ്രമിച്ചാണ് പുറത്തെടുത്തത്. അരമണിക്കൂറിലേറെ ഇവർ കാറിനുള്ളിൽ കുടുങ്ങിക്കിടന്നു. കാർ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൂത്രമൊഴിക്കുന്നവരെ കൊണ്ട് പൊറുതിമുട്ടി; ചുറ്റും ‘കണ്ണാടി മതില്‍’; ഇനി എല്ലാം നാട്ടുകാര്‍ കാണും

മൈസുരു: പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍ തടയുന്നതിനായി പുതിയ രീതിയില്‍ മതില്‍ സ്ഥാപിച്ച് മൈസുരു സിറ്റി കോര്‍പ്പറേഷന്‍. 800 മീറ്റര്‍ നീളമുള്ള മതിലില്‍ കണ്ണാടിക്ക് സമാനമായ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാനലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. പൗരബോധം വളര്‍ത്താന്‍ നവീനമായ ഇടപെടലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മതിലിന് സമീപം നില്‍ക്കുന്ന ആരെയും വഴിപോക്കര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ ഉപരിതലം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇത് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവരില്‍ ഒരു മാനസികമായ വിമുഖത ഉണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈകുന്നേരങ്ങളിലും രാത്രിസമയങ്ങളിലും പാനലുകള്‍ക്ക് ചുറ്റും എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ തെളിയുന്നതിനൊപ്പം ഈ ലൈറ്റുകളും തനിയെ തെളിയും. ഏകദേശം 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വിരൽചൂണ്ടി; ഒടുവിൽ ബെംഗളൂരുവിൽ ദുരൂഹമരണം

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വിരൽചൂണ്ടി; ഒടുവിൽ ബെംഗളൂരുവിൽ ദുരൂഹമരണം

കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ വിളിച്ചുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞ എംഎസ് സുനിതയുടെ മരണം കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്.

ജയിൽ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു.

പൊലീസ് വേട്ടയാടലും മാനസിക സമ്മർദ്ദവും

വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും പൊലീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും സദാസമയവും നിരീക്ഷണത്തിലാണെന്നും അവർ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ അവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്.

ബെംഗളൂരുവിലെ അന്ത്യം: കൊലപാതകത്തിൽ ദുരൂഹത?

തെരുവുനായ ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതക്ക് ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി മെയ് മൂന്നിന് മർദ്ദനമേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ പ്രതിയായ ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിതയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.