മികച്ച ക്രെഡിറ്റ് മാനേജ്‌മെന്റ്:  നീതി ആയോഗ് റിപ്പോര്‍ട്ട്

മികച്ച ക്രെഡിറ്റ് മാനേജ്‌മെന്റ്: നീതി ആയോഗ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോർട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കേരളം ആറാം സ്ഥാനത്താണ്. നെറ്റി ചുളിക്കേണ്ട, ഈ ആറാം സ്ഥാനത്തിന് മധുരമേറെയാണ്. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ ആകെ എണ്ണത്തിൽ ആറാം സ്ഥാനമാണ്. ജനസംഖ്യ കുറവുള്ള കേരളത്തിനിത് മികച്ച നേട്ടമാണ്.

സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ”ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് – കടം വാങ്ങുന്നവരില്‍ നിന്ന് നിര്‍മാതാക്കളിലേക്ക്” എന്ന തലക്കെട്ടില്‍ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ സ്ത്രീകളുടെ നേട്ടം പരാമര്‍ശിക്കുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം വായ്പാ നിയന്ത്രണം എന്നിവയില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ കണക്കുകള്‍ പ്രകാരം ആകെ വനിതകളില്‍ ആറ് ശതമാനവും കേരളത്തിലാണ്.

മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത്. രാജ്യത്തെ മൊത്തത്തിലുള്ള വനിതാ കടമെടുപ്പുകാരില്‍ 15 ശതമാനവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട് 11, കര്‍ണാടക 9, ഉത്തര്‍ പ്രദേശ് 7 തെലങ്കാന 6 എന്നിങ്ങനെയാണ് കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, ഗുജറാത്ത് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കേരളത്തിന് പിറകിലാണെന്നും കണക്കുകള്‍ പറയുന്നു.

‘സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു എന്നത് കേരളത്തിലെ സ്ത്രീകളുടെ വളര്‍ന്നുവരുന്ന സാമ്പത്തിക വിവേകത്തിന്റെ തെളിവാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. സ്വന്തമായി സാമ്പത്തിക അച്ചടക്കം നേടുന്ന 44 ശതമാനം സ്ത്രീകളും ആറ് മാസത്തിനുള്ളില്‍ അവരുടെ ക്രെഡിറ്റ് സ്‌കോറുകളില്‍ പുരോഗതി നേടുന്നു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധത്തിന്റെ സ്വാധീനമാണ് ഇത് കാണിക്കുന്നത്. ‘വായ്പ എടുക്കുന്നവരുടെ സമ്പൂര്‍ണ്ണ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേരളത്തിന്റെ ജനസംഖ്യ താരതമ്യേന ചെറുതാണ്, എന്നിട്ടും ആറാം സ്ഥാനത്ത് തുടരുന്നു. വായ്പ എടുക്കുന്നവരുടെ ശതമാന കണക്ക് പരിശോധിച്ചാല്‍ കേരളത്തിന്റെ റാങ്കിംഗ് ഉയരുമായിരുന്നു,’ എന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ കുമാര്‍ കകര്‍ലപുടി ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക മേഖല സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധരുടെ നിലപാട്. ഇത് സാമ്പത്തിക സാക്ഷരതയുമായും സാമ്പത്തിക സാക്ഷരതയും ഉത്പന്നങ്ങളെ കുറിച്ചും അവയുടെ കൈകാര്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും കിരണ്‍ കുമാര്‍ കകര്‍ലപുടി പറഞ്ഞു. കേരളത്തിലെ സ്ത്രീ വായ്പക്കാരില്‍ ഭൂരിഭാഗവും നേരത്തെ ചെറുകിട നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. നിലവില്‍ അത് ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

“സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം”

“സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈ എടുക്കണം”

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ
തിരുവനന്തപുരം സൗത്ത്-നോർത്ത് ജില്ലാ വനിതാ കമ്മിറ്റികൾ സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ “നാരി സങ്കൽപമെന്ന മിഥ്യ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉന്നമനത്തിനായി സ്ത്രീകൾ തന്നെ മുൻകൈയെടുക്കണമെന്നും കേരളത്തിലെ വനിതാ ശിശുക്ഷേമ വകുപ്പ് നാനാതുറകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരികയാണെന്നും പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കായി ധാരാളം നിയമങ്ങൾ ഭരണഘടനയിൽ ഉണ്ടെന്നും അവയെ കുറിച്ച് സ്ത്രീകൾ ബോധവൽക്കരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അഡ്വ.ഇന്ദിര രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

നന്മ സാംസ്‌കാരിക വേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് വനിതാ ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. ജോയിന്റ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എംഎസ് സുഗൈതകുമാരി വിഷയാവതരണം നടത്തി.
സംവാദത്തിൽ പങ്കെടുത്തു കൊണ്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ചെയർമാൻ കെപി ഗോപകുമാർ, പ്രശസ്ത സാഹിത്യകാരി സി.കബനി, ഇപ്റ്റ ദേശീയ കൗൺസിൽഅംഗം കെ.ദേവകി എന്നിവർ സംസാരിച്ചു.

വനിതാദിനാഘോഷ പരിപാടിക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.സിന്ധു, യു.സിന്ധു,ബീനഭദ്രൻ, എൻ.സോയമോൾ, ആർ.സരിത, വി.ശശികല, ബിന്ദു ടിഎസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സൗത്ത് ജില്ലാ വനിതാ സെക്രട്ടറി ബീന എസ്.നായർ അദ്ധ്യക്ഷയായിരുന്ന പരിപാടിയിൽ നോർത്ത് ജില്ലാ വനിതാ സെക്രട്ടറി ഡി.ബിജിന സ്വാഗതവും നോർത്ത് ജില്ലാ വനിതാ പ്രസിഡന്റ്‌ മഞ്ജുകുമാരി നന്ദിയും പറഞ്ഞു.

പ്രസവം വീട്ടില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി, വിവാദം

പ്രസവം വീട്ടില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി, വിവാദം

കോഴിക്കോട്: വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. 2024 നവംബര്‍ 2ന് ജനിച്ച തന്റെ കുഞ്ഞിന് നാല് മാസം കഴിഞ്ഞിട്ടും കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറഫാത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

ഷറഫാത്തിന്റെ പരാതി ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഒരു വിഭാഗം ആളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തോടും പ്രതിരോധ കുത്തിവയ്പ്പുകളോടും മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈദ്യപരിചരണം ഇല്ലാതെയുള്ള പ്രസവങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയുള്‍പ്പെടെ ഉയരുമ്പോഴാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

‘ഞങ്ങള്‍ വാക്‌സിനേഷനില്‍ വിശ്വസിക്കുന്നില്ല. മരുന്നുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ് പ്രസവത്തിന് വീട് തെരഞ്ഞെടുത്തത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ ബ്ലേഡ് ഉപയോഗിച്ചാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിച്ചത്. പ്രസവ സമയത്ത് രക്തസ്രാവമുണ്ടായിരുന്നു, കുഞ്ഞ് എളുപ്പത്തില്‍ പുറത്തുവന്നില്ല. പക്ഷേ ഞങ്ങള്‍ പരിഭ്രാന്തരായില്ല,’ ഷറഫാത്ത് പറയുന്നു.

എന്നാല്‍, വീട്ടിലെ പ്രസവം ഈ മേഖലയില്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് കരിക്കംകുളം മേഖലയിലെ ആശ വര്‍ക്കറായ സിന്ധു പറയുന്നത്. ഇത്തരത്തില്‍ പത്തിലധികം ദമ്പതികള്‍ ഇവിടെയുണ്ട്. നിയമപരമായ സങ്കീര്‍ണതകള്‍ കാരണം അവരില്‍ രണ്ടുപേര്‍ക്ക് ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

‘ഷറഫാത്തിന്റെ കുഞ്ഞ് ജനിച്ച് നാല് ദിവസത്തിന് ശേഷം നവംബര്‍ 6 നാണ് ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് അറിഞ്ഞത്. നേരത്തെ, വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ അപൂര്‍ണ്ണമായ വിവരങ്ങളാണ് നല്‍കിയത്. കുഞ്ഞ് ജനിച്ചപ്പോള്‍, ആവശ്യമായ വാക്‌സിനുകള്‍ എടുക്കാനും നിര്‍ദേശിച്ചു, പക്ഷേ അവര്‍ തയ്യാറായില്ല.’ ആശവര്‍ക്കര്‍ പറഞ്ഞു. ആശുപത്രി പ്രസവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നതായും കോട്ടൂളിയിലെ മറ്റൊരു ആശാ വര്‍ക്കര്‍ ആശ ആന്‍സി പറഞ്ഞു.

അതേസമയം, ജനനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ജനനത്തെ കുറിച്ച് ആശാ വര്‍ക്കര്‍മാരെയോ അംഗന്‍വാടി വര്‍ക്കര്‍മാരെയോ അറിയിച്ചിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ല, ംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങളിലെ അപകടസാധ്യത ചൂണ്ടിക്കാട്ടുകയാണ് ആരോഗ്യ വിദഗ്ധർ. രണ്ട് ജീവനെ അപടകടത്തിലാക്കുന്ന നടപടിയാണ് വീട്ടിലെ പ്രസവം എന്ന് ഡോ. മനോജ് വെള്ളനാട് വ്യക്തമാക്കുന്നു. കേരളത്തിലെ മാതൃ-ശിശു മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം വൈദ്യ സഹായം ലഭിക്കുന്നു എന്നത് കൂടിയാണ്. ഒരു നവജാത ശിശുവിന്റെ കരച്ചില്‍ അഞ്ച് മിനിറ്റ് വൈകിയാല്‍, ശരിയായ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ അത് ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സെഫലോപ്പതി എന്ന അവസ്ഥയുണ്ടാക്കിയേക്കും. ഇത് ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. ഗര്‍ഭധാരണവും പ്രസവവും വളരെ ഗൗരവമുള്ള കാര്യങ്ങളാണ്, അവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമൈന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വീട്ടിലെ പ്രസവങ്ങള്‍ സുരക്ഷിതമല്ലെന്ന് സ്ത്രീകള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക ഷാഹിറ എടക്കാട് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ചില അക്യുപങ്ചറിസ്റ്റുകള്‍ വാക്‌സിനേഷനുകള്‍ക്കും മാസ്‌കുകള്‍ക്കും എതിരെ പ്രചാരണം നടത്തിയിരുന്നു, ഇപ്പോള്‍ അവര്‍ വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിക്കുകയാണ്. അത്തരം സുരക്ഷിതമല്ലാത്ത രീതികള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.’ എന്നും അവര്‍ ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ബ്രഹ്മകലശം; ആറ് മണിക്കൂര്‍ ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടുദിവസങ്ങളിലും വെളുപ്പിന് നാലരവരെ മുതല്‍ രാവിലെ 11വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും തദ്ദേശീയര്‍ക്കും ദര്‍ശനത്തിനുള്ള പ്രത്യേക വരികളും രണ്ട് ദിവസം ഉണ്ടാകില്ല.

തത്ത്വകലശം നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര്‍ നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം.

രാവിലെ ശീവേലി കഴിഞ്ഞാല്‍ ആയിരും കലശമാടാന്‍ തുടങ്ങും. അതിനുശേഷമായിരിക്കും ബ്രഹ്മകലശാഭിഷേകം. ശ്രീലകത്തുനിന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഓതിക്കന്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ബ്രഹ്മകലശം എഴുന്നള്ളിക്കും.

ആയിരം കലശങ്ങള്‍ക്കും ബ്രഹ്മകലശത്തിനും മുന്നോടിയായി ക്ഷേത്രം കൂത്തമ്പലത്തില്‍ കലശകുംഭങ്ങള്‍ കീഴ്ശാന്തിമാര്‍ വെള്ളിയാഴ്ച തയ്യാറാക്കി വച്ചു. 976 വെള്ളിക്കുംഭങ്ങളും 25 സ്വര്‍ണ്ണക്കുംഭങ്ങളുമാണ് ഒരുക്കി വച്ചത്‌

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രാവിലെ 10.30 മണിക്കും 11.50 മണിക്കും ഇടയിൽ കായംകുളം KPAC ജംഗ്ഷന് സമീപമുള്ള വടിയാടി അജീഷ് നിവാസ് വീടിൻ്റെ മുൻവശം ഗ്രില്ലിൻ്റെ താഴും വീടിൻ്റെ പ്രധാന വാതിലിൻ്റെ പൂട്ടും തകർത്ത് വീടിനുള്ളിൽ കയറി ബെഡ്റൂമിൽ കബോഡിൽ സൂക്ഷിച്ചിരുന്ന 6000 രൂപ മോഷ്ടിച്ച
കേസിലാണ് ഉത്തർ പ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ സ്വാലകാല പി.ഒ. യിൽ ഫൈസൽ ( 29), ഉത്തർപ്രദേശ് സംസ്ഥാനത്ത് ബിഞ്ജോർ ജില്ലയിൽ ശിവാലകാലൻ പി.ഒ. യിൽ അക്ഷയ് കുമാർ (19) എന്നിവരാണ് കായംകുളം പോലീസിൻ്റെ പിടിയിലായത്.

മോഷണം നടന്ന വീടിൻ്റെ സമീപത്തുള്ള CCTV ക്യാമറകൾ പരിശോധിച്ചതിൽ രണ്ട് ചെറുപ്പക്കാർ വീടിന്റെപരിസരത്തു നിന്നും ഓടി പോകുന്നത് ദൃശ്യങ്ങളിൽ കാണുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ KPAC ജംഗ്ഷനിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി കണ്ടെത്തുകയും തുടർന്ന് ഓട്ടോറിക്ഷാക്കാരനെ കണ്ട് അന്വേഷണം നടത്തിയതിൽ അവരെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി ജംഗ്ഷനിൽ കൊണ്ടു വിട്ടതായി വിവരം ലഭിക്കുകയും മൈനാഗപ്പള്ളിയിലെത്തി അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരുടെ കൈയ്യിലുള്ള ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും, 4000 രൂപയും കണ്ടെടുത്തു.

കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ.മാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിൻ്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.