ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്പളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിൽ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതൽ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തിൽ 89.98 ശതമാനം പേർ‌ക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കേരളത്തിൽ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജ്യോതി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണോ വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റില്‍

കോഴിക്കോട്: എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

ആറ്റിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ആലംകോട് ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻ ഭാഗത്ത് അരുൺ സഞ്ചരിച്ചു വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങൽ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആറ്റിങ്ങൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി വേണമെന്ന് കെല്‍സ

റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി വേണമെന്ന് കെല്‍സ

കൊച്ചി: റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യാണ് പ്രശ്‌നം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിങ്ങ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കെല്‍സ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് കേസുകള്‍ വര്‍ധിക്കുകയാണ്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ ശക്തമായതും ഘടനാപരവുമായ നിരീക്ഷണ സംവിധാനത്തിലൂടെ നിലവിലുള്ള റാഗിങ്ങ് വിരുദ്ധ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നാളെ വേറൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകള്‍ കേള്‍ക്കാനായി പ്രത്യേക ബെഞ്ച് രൂപീകരിക്കും. പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. റാഗിങ് കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ഹര്‍ജിയിലെ ആക്ഷേപത്തില്‍, സര്‍ക്കാരിനോട് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.