വിസ്‌ഡം യൂത്ത് തർബിയ സംഗമം സംഘടിപ്പിച്ചു

വിസ്‌ഡം യൂത്ത് തർബിയ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ തർബിയ സംഗമം കണിയാപുരം മംഗലപുരം ഓക്സിജൻ പാർക്കിൽ നടന്നു.

വിസ്‌ഡം യൂത്തിന്റെ റമദാൻ കാല പരിപാടികളുടെ ഭാഗമായാണ് തർബിയ സംഗമം സംഘടിപ്പിച്ചത്. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അൻവർ കലൂർ, ത്വാഹ പാലാംകോണം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, അൻസാറുദ്ധീൻ പീരുമേട്, അക്ബർഷാ അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ട്രഷറർ മുഹമ്മദ് ഷാൻ സലഫി എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടിൽ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജാ​ഗ്രതാനിർദേശം:

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

അഫാന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടു, ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും

അഫാന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടു, ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിതെ തുടർന്ന് ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റുന്നത്. പ്രതിയെ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി നേരത്തെ തന്നെ റിമാന്‍ഡ് ചെയ്തിരുന്നു.

മുത്തശ്ശി സൽമബീവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്. മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത ഉള്‍പ്പടെ വിശദമായി പൊലീസ് അന്വേഷിക്കുന്നുണ്ട്.

എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, കൂളായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, കൂളായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.

കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴുതും. 26നാണ് അവസാന പരീക്ഷ. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ തിങ്കളാഴ്ചയും ഒന്നാം വര്‍ഷ പരീക്ഷ വ്യാഴാഴ്ചയുമാണ് ആരംഭിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തിയറി പരീക്ഷ വ്യാഴാഴ്ച തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ തിങ്കളാഴ്ച തുടങ്ങി 26ന് അവസാനിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഏത് വിഷയമാണോ പരീക്ഷ അതിലെ പാഠഭാഗങ്ങളിലൂടെ ഒന്നുകൂടി കടന്നുപോവുക.

വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക.

പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനസാമഗ്രികളും തയ്യാറാക്കി സ്‌കൂള്‍ ബാഗിലാക്കുക.

എഴുതുന്ന പേനകള്‍ നാലോ അഞ്ചോ കരുതാം.

പെന്‍സില്‍, കട്ടര്‍, റബര്‍, ജ്യോമട്രി ബോക്സ്, സ്‌കെയില്‍ എന്നിവയും കരുതുക.

ഹാള്‍ ടിക്കറ്റ് എളുപ്പം കാണുന്നവിധം സുരക്ഷിതമായി എടുത്ത് വയ്ക്കുക.

നന്നായി നടക്കുന്ന വാച്ചില്‍ സമയം കൃത്യമാക്കി വയ്ക്കുക.

പത്തുമണിക്ക് തന്നെ ഉറങ്ങാന്‍ പോകുക. പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്. അത് പരീക്ഷാദിവസം ക്ഷീണത്തിനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.

പരീക്ഷാഹാളിലേക്ക് കുടിക്കാനുള്ള വെള്ളം കരുതി വയ്ക്കുക.

കുറച്ച് നാരങ്ങയും ഗ്ലൂക്കോസും ചേര്‍ത്ത വെള്ളമാണ് നല്ലത്

സ്‌കൂളില്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂറെങ്കിലും നേരത്തെയെത്താം. എവിടെയാണ് പരീക്ഷഹാള്‍ എന്നു മനസ്സിലാക്കുക.

അതിന്റെ പരിസരത്ത് ശാന്തമായ മനസ്സോടെ ഇരിക്കുക.

പഠിച്ചത് വേണമെങ്കില്‍ ഓര്‍ത്തുനോക്കാം.

സമയമാകുമ്പോള്‍ വളരെ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തമായിരിക്കുക.

ചോദ്യപേപ്പര്‍ ലഭിച്ചതിനു ശേഷമുള്ള 15 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക.

ശുഭാപ്തി വിശ്വാസത്തോടെ ശ്രദ്ധാപൂര്‍വ്വം ചോദ്യപേപ്പര്‍ ഒരാവര്‍ത്തി വായിക്കുക.

ചോദ്യപേപ്പറില്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേങ്ങള്‍ മനസിരുത്തി വായിക്കുക.

ചോദ്യത്തിന്റെ മാര്‍ക്ക്, പോയിന്റുകള്‍, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക.

നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കണം: കർഷക തൊഴിലാളി യൂണിയൻ

നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കണം: കർഷക തൊഴിലാളി യൂണിയൻ

കർഷകത്തൊഴിലാളി യൂണിയൻ ചിറയിൻകീഴ് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കുക, നിയമവിരുദ്ധമായ ഭൂമിതരം മാറ്റങ്ങൾ റദ്ദുചെയ്യുക, ഭൂമിതരംമാറ്റാൻ തരിശ്ശിടാതിരിക്കുക, അർഹരായ എല്ലാവർക്കും പട്ടയം നൽകുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകത്തൊഴിലാളി യൂണിയൻ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ചിറയിൻചീഴ് താലൂക്കാഫീസ് മാർച്ചും ധർണ്ണയും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റ്റി.എൻ വിജയൻ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിക്രമൻ, സി.എസ് അജയകുമാർ, വി.എസ് വിജുകുമാർ, ഏര്യാകമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ എസ്, സതീഷ് ശർമ്മ എം സന്തോഷ് റ്റി എന്നിവർ സംസാരിച്ചു.