റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സ് ഗിയര്‍ ഇട്ട് സ്വര്‍ണവില; 64,500ല്‍ താഴെ

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സ് ഗിയര്‍ ഇട്ട് സ്വര്‍ണവില; 64,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 8050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വ്യാഴാഴ്ചത്തെ സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ് ആണ് ഇന്നലെ ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

‘സിനിമയിലെ നായകര്‍ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാല്‍ തന്ത വൈബ് ആവും’

‘സിനിമയിലെ നായകര്‍ മാറി; പക്ഷേ, അതിനെക്കുറിച്ചു മിണ്ടിയാല്‍ തന്ത വൈബ് ആവും’

യുവാക്കള്‍ പ്രതികളാവുന്ന കൂട്ടക്കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുമ്പോള്‍ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തിലേക്കാണ് പലരും ആദ്യവിരല്‍ ചൂണ്ടുന്നത്. അത് ശരിവയ്ക്കും വിധത്തിലാണ് മിക്ക കേസുകളിലും പ്രതികളാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനൊപ്പം തന്നെ ചേര്‍ത്തു കാണേണ്ടതാണ്, സിനിമകളിലെ വയലന്‍സ് എന്നുകൂടി ചൂണ്ടിക്കാട്ടുന്നു സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പലരും. തിരുവനന്തപുരത്ത് ബന്ധുക്കളെയും കൂട്ടുകാരിയെയും യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച ഇതാണ്.

ഈ പശ്ചാത്തലത്തില്‍ ചെറിയൊരു കുറിപ്പു പങ്കുവയ്ക്കുകയാണ്, എഴുത്തുകാരന്‍ റഫീഖ് അഹമ്മദ് ഫെയ്‌സ്ബുക്കില്‍. ഇന്ന് മിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വടിവാളോടു കൂടിയ, മുടി കാറ്റില്‍ പറത്തിയ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നെന്ന് പറയുന്നു അദ്ദേഹം. കുറിപ്പ് ഇങ്ങനെ: ഒരു കാലത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, മാഷ്, സത്യസന്ധനായ പൊലീസുകാരന്‍, വിഷാദ കാമുകന്‍, നിത്യ പ്രണയി, തൊഴിലാളി, മുതലായവരായിരുന്നു സിനിമകളിലെ നായകര്‍. അവരെ അപക്വ കൗമാരം ആരാധിക്കുകയും അനുകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഒട്ടുമിക്കവാറും സിനിമകളിലെ നായകര്‍ പിന്നില്‍ വിടവാളോടുകൂടിയ മുടി കാറ്റില്‍ പറത്തിയ ബൈക്ക് വാഹനരായ വാടകക്കൊലയാളികള്‍ ആയി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് മിണ്ടിയില്‍ തന്ത വൈബ് ആവുകയും ചെയ്യും.

സിനിമകള്‍ സമൂഹത്തെ അക്രമവത്കരിക്കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കുന്നുണ്ടെന്ന ചര്‍ച്ച കൊഴുക്കുകയാണ്, റഫീഖ് അഹമ്മദിന്റെ പോസ്റ്റില്‍. തലങ്ങും വിലങ്ങും മനുഷ്യരെ വെട്ടിക്കൊല്ലുന്ന സിനിമകള്‍ നൂറു കോടി ക്ലബില്‍ കയറുന്ന കാലം മാറുന്ന മലയാളിയെയാണ് കാണിച്ചു തരുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.

മെഡിക്കൽ ബോർഡ് രൂപീകരിക്കും

മെഡിക്കൽ ബോർഡ് രൂപീകരിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ സൂചനയുണ്ടെന്നും ഏതു തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

താലൂക്ക് ആശുപത്രിയുടെ വികസനം വിതുരയ്ക്ക് നേട്ടം: മന്ത്രി വീണാ ജോർജ്

താലൂക്ക് ആശുപത്രിയുടെ വികസനം വിതുരയ്ക്ക് നേട്ടം: മന്ത്രി വീണാ ജോർജ്

പിന്നാക്ക ജന വിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന മലയോര മേഖലയായ വിതുരയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനമെന്ന് വീണാ ജോർജ്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതുര താലൂക്ക് ആശുപത്രിയിൽ നിർമിച്ച ബഹുനില കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുക ആയിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷ നീതു രാജീവ്, ഡിഎംഒ ഡോ.ബിന്ദു മോഹൻ, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.ടി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. ഏഴാം വാര്‍ഡില്‍ (രാമപുരം) യുഡിഎഫിന്റെ രജിത ടി ആര്‍ 235 വോട്ടിന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കരുകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍ മേതല തെക്ക്, പായിപ്ര, കോഴിക്കോട് പുറമേരി കുഞ്ഞല്ലൂര്‍, മലപ്പുറം തിരുവാനായ എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. പായിപ്ര പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്.

മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അതേസമയം ഇടതുമുന്നണി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും എസ്ഡിപിഐ പിടിച്ചെടുത്തു.

രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഷൈനി, പ്രസിഡന്റ് പദത്തില്‍ ടേം പൂര്‍ത്തിയായിട്ടും രാജിക്ക് തയ്യാറായില്ല. പിന്നീട് കേരള കോണ്‍ഗ്രസ് എം ( ജോസ് കെ മാണി) പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രസിഡന്റായി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കൂറുമാറ്റത്തിന് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ ഉഫതെരഞ്ഞെടുപ്പിൽ 30 വാർഡുകളിലായി ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.