അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി രജീഷ് (43) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് രതീഷ് ജീവനൊടുക്കിയത്. ഈ മാസം 10-ാം തീയതിയാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളജ് ജീവനക്കാരന്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്.ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുകയായിരുന്ന ഗോപകുമാറിനെ രജീഷ് ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത രജീഷ് റിമാന്‍ഡിലായിരുന്നു. ഈ മാസം 22-നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

അടുത്ത മാസം വീണ്ടും വൈദ്യുതി ബില്‍ കുറയും; കാരണമിത്

അടുത്ത മാസം വീണ്ടും വൈദ്യുതി ബില്‍ കുറയും; കാരണമിത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക.

പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞ മാസം വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറയ്ക്കുന്നത്.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. നിലയ്ക്കാമുക്ക് ബിവറേജസിന് മുൻപിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കീഴാറ്റിങ്ങൽ സ്വദേശി ഷിബു (50) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ് കൊലപാതകം നടത്തിയെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി.
നിലയ്ക്കാമുക്ക് സ്വദേശി വരുൺ, അഫ്‍സി എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
കടയ്ക്കാവൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ‘പിഴയോട് പിഴ’; ഒടുവിൽ ‘സത്യം’ കണ്ടെത്തി

ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ‘പിഴയോട് പിഴ’; ഒടുവിൽ ‘സത്യം’ കണ്ടെത്തി

കൊച്ചി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നിരന്തരം പിഴ നോട്ടീസ് ലഭിച്ചതോടെ, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പിന്നിലെ പിഴയുടെ കാരണം തേടി എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍. അന്വേഷണത്തിനൊടുവില്‍ പിഴയുടെ സത്യാവസ്ഥ ഉദ്യോഗസ്ഥന്‍ കണ്ടെത്തി. തനിക്ക് പണി തന്നത് ഒരു കുഞ്ഞു സ്‌ക്രൂ ആണെന്ന്.

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കല്‍, മൂന്നുപേരുമായി യാത്ര, സിഗ്നല്‍ ലംഘനം തുടങ്ങിയ കാമറയില്‍ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഇടുക്കി പൊലീസ് പിഴ ചുമത്തിയിരുന്നത്. പിഴയില്‍ സഹികെട്ടാണ് ഉദ്യോഗസ്ഥന്‍ സത്യം തേടിയിറങ്ങിയത്. തൊടുപുഴയിലെ ഒരു യുവാവ് തന്റെ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ പൂജ്യത്തില്‍ പതിപ്പിച്ചതോടെ, നമ്പര്‍ എട്ട് എന്നു തോന്നുന്ന പോലെയായി. ഇതോടെയാണ് നമ്പര്‍ തെറ്റിദ്ധരിച്ച്, ആളുമാറി ആര്‍ടി ഉദ്യോഗസ്ഥന് നിയമലംഘനത്തിന് പിഴ നോട്ടീസ് ലഭിച്ചുകൊണ്ടിരുന്നത്. ചെലാനില്‍ കാണിച്ചിട്ടുള്ള വാഹനം തന്റേതല്ലെന്നും , നമ്പറില്‍ തെറ്റു പറ്റിയിട്ടുണ്ടെന്നും കാണിച്ച് ഉദ്യോഗസ്ഥന്‍ ഇടുക്കി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’; ഫര്‍സാനയെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’; ഫര്‍സാനയെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

തിരുവനന്തപുരം: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അഫാന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

പിജി വിദ്യാര്‍ഥിനിയായ ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുന്ന ഫര്‍സാന ട്യൂഷന് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്‍, പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു എന്നാണ് വിവരം.

ഇതിലുള്ള പ്രകോപനമാകാം കൊടുംക്രൂരതയിലേക്ക് അഫാനെ പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു. കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. ഫര്‍സാനയെയും ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ചു കൊലപാതകങ്ങളില്‍ അവസാനത്തേത് ഫര്‍സാനയുടേതാണ്. സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരിയാണ് ഫര്‍സാനയെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.