കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലാസീമിയ രോഗികൾക്ക് പതിവായി രക്തം കയറ്റുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക ലൂക്കോസൈറ്റ് ഫിൽട്ടർ സെറ്റുകളുടെ സ്റ്റോക്ക് തീർന്നത് രോഗികളെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. പതിവ് രക്തമാറ്റത്തിനായി തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തിയ വലിയൊരു വിഭാഗം തലാസീമിയ രോഗികൾക്ക് ആശുപത്രിയിൽ നിന്നും ഫിൽട്ടർ സെറ്റ് ലഭിച്ചില്ല. ഇതേത്തുടർന്ന് ഇവ പുറത്തുനിന്നുള്ള ഫാർമസികളിൽ നിന്നും വൻ തുക നൽകി വാങ്ങേണ്ടി വന്നതായി ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരീം കാരശ്ശേരി വ്യക്തമാക്കി.

രക്തം കയറ്റുമ്പോൾ ശരീരത്തിലുണ്ടാകാൻ സാധ്യതയുള്ള മാരകമായ പാർശ്വഫലങ്ങൾ ഒഴിവാക്കാനും രക്തത്തിലെ വെളുത്ത രക്താണുക്കളെ അരിച്ചെടുക്കാനും ലൂക്കോസൈറ്റ് ഫിൽട്ടറുകൾ അത്യാവശ്യമാണ്.

ടെൻഡർ വൈകൽ സ്ഥിരം പ്രതിസന്ധി; വടക്കൻ മലബാറിലെ രോഗികൾ ദുരിതത്തിൽ

മുൻപും ടെൻഡർ നടപടികളിലെ സാങ്കേതിക തടസ്സങ്ങളും കാലതാമസവും കാരണം ഫിൽട്ടർ സെറ്റുകളുടെയും മറ്റ് ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം മുടങ്ങിയിട്ടുള്ളതായി കൗൺസിൽ ആരോപിച്ചു. അത്തരം ഘട്ടങ്ങളിൽ പ്രാദേശികമായി മരുന്ന് വാങ്ങാനുള്ളപ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് മെഡിക്കൽ കോളേജ് അധികൃതർ പ്രതിസന്ധി പരിഹരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയിൽ അടിയന്തരമായി വാങ്ങിയ ഫിൽട്ടറുകളുടെ സ്റ്റോക്കും അവസാനിച്ചതാണ് രോഗികളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. വടക്കൻ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് തലാസീമിയ രോഗികളുടെ പ്രധാന റഫറൽ കേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഈ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ സാമഗ്രികളുടെ ക്ഷാമം തുടർചികിത്സയെ ഗുരുതരമായി ബാധിക്കുമെന്ന് കരീം കാരശ്ശേരി മുന്നറിയിപ്പ് നൽകി.

അതേസമയം, മെഡിക്കൽ കോളജിൽ ഫിൽട്ടർ സെറ്റുകളുടെ സ്റ്റോക്ക് തീർന്നതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. എന്നിരുന്നാലും, ഗുരുതരമായ രക്ത വൈകല്യമുള്ള തങ്ങളുടെ മക്കളുടെ ജീവൻ രക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് ഫിൽട്ടർ സെറ്റുകളുടെ വിതരണം പുനഃസ്ഥാപിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വാട്‌സ്‌ആപ്പിന്റ പുതിയ ആഗോള മേധാവിയായി ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ ‘ക്രെഡ്’ സ്ഥാപകൻ കുനാല്‍ ഷായെ നിയമിച്ചു

വില്‍ കാത്കാർട്ടിന് പകരക്കാരനായാണ് ഈ നിയമനം. ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണിത്.

നിലവിലെ വാട്‌സ്‌ആപ്പ് മേധാവി വില്‍ കാത്കാർട്ട് തിങ്കളാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. 2019 മുതല്‍ വാട്‌സ്‌ആപ്പിനെ നയിച്ചിരുന്നത് കാത്കാർട്ടായിരുന്നു. മെറ്റാ കമ്പനി ക്രെഡില്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു എന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ സംഭവവികാസം.

ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു

കൊല്ലം: കൊട്ടാരക്കര നിലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് (15), നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ (45) എന്നിവരാണ് മരിച്ചത്. ഹരിലാല്‍ ട്യൂട്ടോറിയല്‍ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാന്‍ വന്നതാണ് അപകടത്തില്‍ മരിച്ച അജയകുമാര്‍.

റിഷബ് (15), കൗശിക് (15), നവനീത് (13), ജിബിമോള്‍ (15) ലോറി ഡ്രൈവര്‍ നിസാം (40) എന്നിവരാണ് ചികിത്സയിലുള്ളത്. റിഷബും കൗഷികും മെഡിസിറ്റിയിലും നിസാം ഗോകുലം മെഡിക്കല്‍ കോളജിലും നവനീതും, ജിബിമോളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയലുമാണ് ചികിത്സയിലുള്ളത്. പരിക്കേറ്റ ഒരു കൂട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ നിസാമിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

എട്ടുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ നിസ്സാരമാണെന്നാണ് വിവരം. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ മറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്ന മണ്ണ് മറിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടവര്‍ അതിനടിയില്‍ കുടുങ്ങുകയായിരുന്നു. മതിലിനോട് ചേര്‍ന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബസ് സ്റ്റോപ്പും മതിലും ഇടിഞ്ഞും അപകടത്തില്‍പ്പെട്ടവരുടെ ദേഹത്തേക്ക് പതിച്ചിരുന്നു.

രാവിലെ 7.10ന് വരേണ്ട ബസ് 7.12 ഓടെയാണ് വന്നതെന്നാണ് വിവരം. ഇതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്. ബസ് സ്റ്റോപ്പില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ആണ്‍കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്കാണ് ടിപ്പര്‍ ലോറി ഇരച്ചെത്തിയത്. കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളില്‍ എതാനും പേര്‍ ഹോം വര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുക്കെടുക്കാനായി മാറി നിന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചതായി നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഒരുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ടെലിഗ്രാം തിരികെ എത്തി, പ്ലേസ്റ്റോറില്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍; പക്ഷേ…

ടെലിഗ്രാം തിരികെ എത്തി, പ്ലേസ്റ്റോറില്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍; പക്ഷേ…

ന്യൂഡല്‍ഹി: നീറ്റ പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം ജൂണ്‍ 22 അര്‍ദ്ധരാത്രി അവസാനിച്ചതോടെ, തിരികെ എത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ചൊവ്വാഴ്ച രാവിലെ ടെലിഗ്രാം പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു.

ടെലിഗ്രാം ആപ്പ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ തിരികെ എത്തിക്കുന്നതിന് മുന്‍പ് തന്നെ നിലവിലുള്ള ചില ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം ലഭ്യമായിരുന്നു. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 10 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ 22 വരെയായിരുന്നു ടെലിഗ്രാമിന് സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഈ ഉത്തരവിന്റെ സമയപരിധി നീട്ടുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നീറ്റ് പരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുകയും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തുടരുകയും ചെയ്ത പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ടെലിഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ജൂണ്‍ 3ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ടെലിഗ്രാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഈ ആശങ്കകള്‍ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് ആപ്പും അതിന്റെ വെബ് പതിപ്പ് ഉള്‍പ്പെടെയുള്ള ലിങ്കുകളും ജൂണ്‍ 22 വരെ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. കൂടാതെ, ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചര്‍ ബ്ലോക്ക് ചെയ്യാനും ടെലിഗ്രാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 21-നാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളോ തട്ടിപ്പുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞു; തിരിച്ചിറങ്ങി സ്വര്‍ണവില

ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞു; തിരിച്ചിറങ്ങി സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1520 രൂപയാണ് കുറഞ്ഞത്. 1,07,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കുറഞ്ഞത്. 13,375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് പ്രധാനമായി സ്വര്‍ണവില കുറയാന്‍ ഇടയാക്കുന്നത്. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1400 രൂപയാണ് വര്‍ധിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.