പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ബുരാരി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യവും കൊലപാതകത്തിന് പിന്നിലെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

‘ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കും?’

കൊച്ചി: ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതില്‍ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കുമെന്നും ശാരീരിക സൗന്ദര്യം എന്നാല്‍ ശാരീരികക്ഷമതയാണെന്നും ഹൈക്കോടതി. പൊലീസില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ബോഡി ബില്‍ഡര്‍മാരുടെ കാര്യത്തില്‍ അതില്ലെന്നു തെളിഞ്ഞെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.

ബോഡി ബില്‍ഡിങ് ചാംപ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമന ഉത്തരവ് നല്‍കിയതുമായന ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം.
നിയമന ഉത്തരവ് നല്‍കിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഴിമതിയുള്ളതിനാലാണ് നിയമനത്തില്‍ നിന്നു പിന്‍മാറിയതെന്നു ഹര്‍ജിക്കാരനായ അഡ്വ. കെഎം ഷാജഹാന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

പരമാവധി എഎസ്‌ഐ ആയിട്ടല്ലേ നിയമനം നടത്താന്‍ കഴിയു എന്ന് ഹൈക്കോടതി ആരാഞ്ഞു. ഫുട്‌ബോള്‍ താരം ഐഎം വിജയനടക്കമുള്ളവരെ നിയമിച്ചതും കോടതി ചൂണ്ടിക്കാട്ടി. അംഗീകാരമെന്ന നിലയിലാണ് അന്‍സ്‌പെക്ടറായുള്ള നിയമനമെന്നു ഷിനു ചൊവ്വയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനായി കോടതി ഹര്‍ജി മാറ്റി.

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കിവിടാം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ഡല്‍ഹി: വയോജന സംരക്ഷണത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം. മുതിര്‍ന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ വയോജന ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉചിതവും അനിവാര്യവുമെങ്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ട്രൈബ്യൂണലുകള്‍ക്കു കഴിയുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രായമേറുന്നു എന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. മുതിര്‍ന്നപൗരര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള 2007ലെ നിയമം ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ വികാസ് നഗറില്‍ എണ്‍പത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാന്‍ രവികാന്ത് ഗുപ്ത എന്നയാള്‍ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം.

രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ (രവികാന്തിന്റെ അമ്മ) വൃദ്ധസദനത്തിലാക്കി. താന്‍ സമ്പാദിച്ച വീട്ടില്‍ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, അപ്പീല്‍ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉതേത്തുടര്‍ന്നാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് .

ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും.

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

വരും മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 08.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക