കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

കോഴിക്കോട്: നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരികരിച്ചു. രോഗം ഭേദമായ കുട്ടി ആശുപത്രി വിടുകയും ചെയ്തു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാവൂരില്‍ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഷിഗെല്ല രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് കോഴിക്കോടാണ്. ജൂണില്‍ മാത്രം നാല്‍പതിലേറെ കേസുകള്‍ കോഴിക്കോട് സ്ഥിരീകരിച്ചു.

ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം.

രോഗം ഗുരുതരമാകുന്നത് മരണ കാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോള്‍ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിര്‍ത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

കൊച്ചി: കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ജവാന്‍ റം വൈകാതെ പുത്തന്‍ ലുക്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാന്‍ എത്തുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആവശ്യക്കാര്‍ ഏറെയുള്ള ജവാന്‍ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് പരിഹരിച്ച് ഇനി മുതല്‍ ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ബോട്ടിലിന് നിലവാരമില്ലെന്ന് വന്‍തോതില്‍ പരാതി ഉയര്‍ന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും ജവാന്‍ കുപ്പികളില്‍ സാധാരണ സംഭവമായിരുന്നു. ഐഎസ്ഒ മുദ്രയുള്ള കുപ്പി വഴിയാവണം മദ്യ വില്‍പനയെന്ന എക്‌സൈസ് മന്ത്രി എം ലിജുവിന്റെ ആവശ്യപ്രകാരം പുതിയ ടെണ്ടര്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍മാതാക്കളോട് ബെവ്‌കോ എംഡി നിര്‍ദേശിച്ചുകഴിഞ്ഞു. വില ഉയര്‍ത്തേണ്ടി വരുമെന്നതിനാല്‍ ചില്ല് കുപ്പിയില്‍ ജവാന്‍ വിപണിയിലെത്തിക്കാന്‍ തല്‍ക്കാലം തീരുമാനമില്ല. ആവശ്യത്തിന് കുപ്പി ലഭിക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ നിര്‍മാണ പ്രതിസന്ധി പൂര്‍ണമായും പരിഹരിച്ചെന്നും ബെവ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് 1974ല്‍ സൈനികര്‍ക്ക് മാത്രമായി വികസിപ്പിച്ച ജവാന്‍ പിന്നീട് 2008ല്‍ പൊതുവിപണിയിലിറക്കി. മദ്യം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നമ്പര്‍ വണ്‍ ആയി.ജവാന്‍ റം ലീറ്ററും, ഫുള്‍ ബോട്ടിലും വിപണിയിലേക്ക് പഴയമട്ടില്‍ എത്തുന്നുണ്ട്. ബോട്ടില്‍, ലേബല്‍ ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുള്ള ടെണ്ടറില്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വമായ തിരിമറി നടത്തുന്നതായുള്ള പരാതി മന്ത്രിക്ക് ലഭിച്ചിരുന്നു. സ്വകാര്യ മദ്യ നിര്‍മാണ കമ്പനികളെ സഹായിക്കാന്‍ ബോധപൂര്‍വം ജവാന്‍ റമ്മിന്റെ നിര്‍മാണത്തില്‍ തടസം വരുത്തുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം മുന്‍മന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ച ‘മിന്നല്‍ മാജിക്ക്’ ബ്രാന്‍ഡിയുടെ ഉല്‍പാദനം വേണമോ എന്ന കാര്യം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് എക്‌സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ പുതിയ ബ്രാന്‍ഡിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോയത്. ഇതിനായി 17 കോടി രൂപ ചെലവിട്ട് പുതിയ മെഷിനറികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഉല്‍പാദനം തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണ്ടെന്നാണ് പുതിയ സര്‍ക്കാരിന്റെ തീരുമാനം.

‘അമ്മ’യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

‘അമ്മ’യില്‍ പ്രതിസന്ധി തുടരുന്നു; അഡ്‌ഹോക് കമ്മിറ്റിയിലും രാജി

താരസംഘടനയായ അമ്മയിലെ പോര് തുടരുന്നു. ഭരണസമിതി രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഡ്‌ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജിവച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് രാജി അറിയിച്ചത്. നടനും എംഎല്‍എയുമായ രമേഷ് പിഷാരടി നയിക്കുന്ന ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ അരവിന്ദ്.

നേരത്തെ നടി മല്ലിക സുകുമാരനും അമ്മയില്‍ നിന്നും രാജിവച്ചിരുന്നു. മുന്‍ പ്രസിഡന്റ് ശ്വേത മേനോന് പിന്തുണ അറിയിച്ചു കൊണ്ടാണ് മല്ലിക രാജിവച്ചത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…
ശ്വേതയ്‌ക്കൊപ്പം’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരന്‍ ശ്വേത മേനോനെ പിന്തുണച്ചിരുന്നു. ശ്വേത മേനോന്‍ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരന്‍ താന്‍ സംഘടനയില്‍ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആശ അരവിന്ദും രാജി വച്ചിരിക്കുന്നത്.

മുന്‍ മന്ത്രി ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ദേവി ചന്ദന, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഡ്‌ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. നാല് മാസമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ കലാവധി. ഇതിനിടെ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിയെ കണ്ടെത്തണം.

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെത്തിയപ്പോള്‍ കാട്ടിലേക്ക് ഓടി

തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; പുറത്തെത്തിയപ്പോള്‍ കാട്ടിലേക്ക് ഓടി

പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറിയ കുട്ടിയാന വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.

തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് കുട്ടിയാന വീണത്. ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ആണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറ്റില്‍ നിന്ന് ആനയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയാനയെ കാണുന്നത്.

തുടര്‍ന്ന് വിവരം വനപാലകരെ അറിയിച്ചു. ആന വീണ കിണറ്റില്‍ വെള്ളമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് കാട്ടാനയെ പുറത്തെത്തിച്ചത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. താമരശേരിയില്‍ വിറ്റ BK 304203 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ BG 926137 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ BF 345837 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

BA 304203

BB 304203

BC 304203

BD 304203

BE 304203

BF 304203

BG 304203

BH 304203

BJ 304203

BL 304203

BM 304203