നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് മഹായുതിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നേതാവുമായ നരേന്ദ്ര ദരാഡെയെ തോല്‍പ്പിച്ചു. 109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗിറ്റെ വിജയിച്ചത്.

11 സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച വോട്ടെണ്ണിയപ്പോള്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗിറ്റെക്ക് 357 വോട്ടും ദരാഡെയ്ക്ക് 248 വോട്ടുമാണ് കിട്ടിയത്. മഹായുതി നേതൃത്വത്തിന് വലിയ തിരിച്ചടിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. വിമത സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപിയുടെയും സഖ്യ നേതൃത്വത്തിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, ഗോകുല്‍ ഗിറ്റെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.

നാസിക് മണ്ഡലത്തില്‍ സീറ്റ് വിഭജനത്തിന്റെ ഭാഗമായി ശിവസേനയ്ക്കാണ് സീറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യവും നേതൃവിരുദ്ധ വികാരങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ തുറന്നുകാണപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡെ സേനയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നാസിക്കില്‍ മഹായുതിക്ക് തിരിച്ചടി നേരിട്ടത്. ഈ ഫലം മഹായുതിയുടെ ആഭ്യന്തര ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമാക്കുന്നതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലും പ്രതിഫലിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

​കിളിമാനൂർ: പേരൂർ മുളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിയാണ്.

​ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സ്വവസതിയിൽ എത്തിക്കും. ബിനോയിയുടെ വിയോഗത്തെത്തുടർന്ന് കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.
ബിജു – സരിത ദമ്പതികളുടെ മകനാണ് ബിനോയ്.

ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെതിരെ എളമക്കര പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്.

എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അങ്കണവാടിയിലാണ് സംഭവം. കുട്ടിയെ സ്ഥിരമായി അമ്മയോ അച്ഛനോ ആണ് കൊണ്ടുവിടാറുള്ളത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്ന 20 കാരനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

‘പ്രിയദർശിനി’ പദ്ധതിക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി തുടരാം

‘പ്രിയദർശിനി’ പദ്ധതിക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി തുടരാം

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഈ ജനക്ഷേമ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു. സർക്കാരിന്റെ ഉത്തരവിൽ ചട്ടലംഘനങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു.

പദ്ധതിയിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടത്തുന്നതെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നത്. സാമ്പത്തിക നില പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ അനുമതി നൽകുന്നത് പുരുഷന്മാരോടുള്ള വിവേചനമാണെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

സമ്പന്നരായ ചിലരെ മുൻനിർത്തി പദ്ധതി തകർക്കാനാകില്ല; ഹൈക്കോടതി

എന്നാൽ, സർക്കാരിന്റെ ഉത്തരവിൽ യാതൊരുവിധ നിയമവിരുദ്ധതയോ ചട്ടലംഘനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ള നിയമപരമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നോ അല്ലെങ്കിൽ അത് നിയമവിരുദ്ധമാണെന്നോ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ ഈ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല. -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വാരം കേസിൽ നടന്ന പ്രാഥമിക വാദത്തിനിടയിൽ, സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഏതാനും ഗുണഭോക്താക്കൾ ഈ പദ്ധതി ഉപയോഗിക്കുന്നു എന്ന് കാണിച്ച് ഭൂരിഭാഗം വരുന്ന സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു സമഗ്ര പദ്ധതിയെ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സൗജന്യ യാത്രാ പദ്ധതികൾ നിലവിലുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ഇത്തരം പ്രത്യേക പദ്ധതികൾക്ക് സുപ്രീം കോടതിയുടെ മുൻകാല ഉത്തരവുകളുടെ സംരക്ഷണമുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.