മട്ടന്നൂരില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് കത്തി ; പൊള്ളലേറ്റ യുവാവ് മരിച്ചു

മട്ടന്നൂരില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് കത്തി ; പൊള്ളലേറ്റ യുവാവ് മരിച്ചു

മട്ടന്നൂര്‍: മട്ടന്നൂര്‍ നരയന്‍പാറയാന്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

ഇന്ന് രാവിലെ ഇരിട്ടി ,മട്ടന്നൂര്‍ റോഡില്‍ നരയന്‍പാറയില്‍ എട്ടരയോടെയായിരുന്നു അപകടം . വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തസ്ലീമിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കി വെള്ളം അമിതമായി കുടിച്ച് ‘പണി’ കിട്ടിയ ഒരു യുവാവിന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വൈറലാകുന്നത്. ഡയൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 25കാരനായ യുവാവ് ദിവസം മുഴുവൻ കഠിനമായ വെയിലത്താണ് ജോലി ചെയ്തിരുന്നത്.

ദിവസം അഞ്ച് ലിറ്ററോളം വെള്ളം ഇയാൾ കുടിച്ചിരുന്നു. ജോലിത്തിരക്കിനിടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യുവാവ് ഒഴിവാക്കിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം കുടിച്ച യുവാവിനെ പിന്നീട് ​ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വേനൽക്കാലത്ത് ‘ഹൈഡ്രേഷൻ’ എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ല. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കണം. ഒആർഎസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ  അടിച്ചു കൊന്നു

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ അച്ഛനെ മകന്‍ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനു തോമസിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഘര്‍ഷത്തിനിടെ അമ്മാവന്‍ വര്‍ഗീസിനും കുത്തേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ഷാനുവിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി മദ്യപാന സദസുകള്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ശേഷം ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നത്തില്‍ ഇടപെട്ട ഷാനുവിന്റെ അമ്മയും അമ്മാവനും നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്റെ തലക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

‘ഇറാനെതിരെ വീണ്ടും സൈനിക നടപടിയുണ്ടായാല്‍ ലോകസമൂഹത്തിന് തന്നെ പ്രത്യാഘാതം ഉണ്ടാക്കും’; ട്രംപുമായി സംസാരിച്ച് പുടിന്‍

മോസ്‌കോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഫോണില്‍ സംഭാഷണം നടത്തി. 90 മിനിറ്റിലേറെ നീണ്ടു നിന്ന സംഭാഷണത്തില്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം തുടങ്ങിയവ ചര്‍ച്ചയായതായി ക്രെലിന്‍ അറിയിച്ചു. തുറന്നതും ഔദ്യോഗികവുമായ ഫോണ്‍ സംഭാഷണം എന്നാണ് ക്രെംലിന്‍ വക്താവ് യുറി ഉഷകോവ് അഭിപ്രായപ്പെട്ടത്.

ഇറാനിലെയും പേര്‍ഷ്യന്‍ ഗള്‍ഫിലെയും സാഹചര്യങ്ങള്‍ ഇരു പ്രസിഡന്റുമാരും വിലയിരുത്തി. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനം ശരിയായ ഒന്നാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഇത് ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും സാഹചര്യം ശാന്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുകയാണെങ്കില്‍, അത് ഇറാനും അയല്‍രാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകസമൂഹത്തിന് ഒന്നടങ്കം അങ്ങേയറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന്‍ അറിയിച്ചു.

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടുമൊരു മരണം കൂടി. കാസര്‍കോട് എളേരിത്തട്ടില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു. ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതുചന്ദ്രയാണ് മരിച്ചത്.

വീടിന് സമീപം മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കളിക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടം മരപ്പലകകള്‍ക്കിടയിലേക്ക് വീണു. അതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, പലകകള്‍ക്കിടയിലുണ്ടായിരുന്ന മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റിവെനം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി പയ്യന്നൂര്‍ ആശുപത്രിയില്‍ വെച്ച് ആന്റിവെനം നല്‍കിയിരുന്നു. പരിയാരത്ത് എത്തിച്ചപ്പോഴേക്കും അവശനിലയിലായ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.