by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
125 കോടിക്ക് മുകളിലാണ് പേട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നാളെ ‘പേട്രിയറ്റ്’ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.
നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.
മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് ‘എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’
ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.
by Midhun HP News | Apr 30, 2026 | Latest News, സിനിമ
സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.
വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.
അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

by Midhun HP News | Apr 30, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യണ്‍ ഡോളര്‍ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകള്‍ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നല്‍കിയത്.
രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ അപൂര്‍വ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂര്‍, മുന്‍പ് ശിക്ഷിക്കപ്പെട്ട നാന്‍സി വീനര്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ ശൃംഖലകളില്‍ നിന്നാണ് അധികൃതര്‍ ഈ പുരാവസ്തുക്കള്‍ കണ്ടെടുത്തത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വന്‍കിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആല്‍വിന്‍ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിനായ പ്രധാന്‍ നന്ദി അറിയിച്ചു.
അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം
തിരികെ ലഭിച്ച വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ല്‍ ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
ബുദ്ധ പ്രതിമ
7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമ. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോര്‍ക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തില്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ചമച്ച് 2012-ല്‍ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതര്‍ക്ക് കൈമാറിയത്.
2012ല്‍ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ്, പുരാവസ്തു കടത്ത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്. 485 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികള്‍ ഇതുവരെ ഇവര്‍ കണ്ടെത്തി.

by Midhun HP News | Apr 30, 2026 | Latest News, കേരളം
തൃശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ ഉടന്‍ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

by Midhun HP News | Apr 30, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: യുഎഇയില്‍ പെട്രോള്‍ വില കൂട്ടി. മെയ് മാസത്തേക്കുള്ള പുതിയ പെട്രോള്‍ വിലയാണ് യുഎഇയുടെ ഇന്ധനവില നിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് എല്ലാത്തരം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടാവില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് ഡീസല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു. സൂപ്പര്‍ 98 (Super 98) പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിര്‍ഹമായി ഉയര്‍ന്നു (കഴിഞ്ഞ മാസം 3.39 ദിര്‍ഹം ആയിരുന്നു). മറ്റു പെട്രോള്‍ ഇനങ്ങളുടെ വില താഴെ:
സ്‌പെഷ്യല്‍ 95 (Special 95): ലിറ്ററിന് 3.55 ദിര്‍ഹം (കഴിഞ്ഞ മാസം 3.28 ദിര്‍ഹം ആയിരുന്നു)
ഇ-പ്ലസ് 91 (E-Plus 91): ലിറ്ററിന് 3.48 ദിര്‍ഹം (കഴിഞ്ഞ മാസം 3.20 ദിര്‍ഹം ആയിരുന്നു)
ഡീസല്‍ (Diesel) ലിറ്ററിന് 4.69 ദിര്‍ഹമായി തുടരും (കഴിഞ്ഞ മാസത്തെ അതേ വില തന്നെ). യുഎഇ ഇന്ധനവില നിര്‍ണയ കമ്മിറ്റി എല്ലാ മാസവും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അവലോകനം ചെയ്യാറുണ്ട്.

Recent Comments