കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ, ഇന്നും തുടരും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊടുംചൂടിന് ആശ്വാസമായി വേനല്‍ മഴ, ഇന്നും തുടരും; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

അതിനിടെ, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി. ഇന്നു മുതല്‍ മഴ കൂടുതല്‍ സജീവമാകുമെന്നും, കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വേനല്‍മഴ ശക്തമാകുന്നതിന്റെ ഭാഗമായി, ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍; ബംഗാള്‍ ബിജെപി എംഎല്‍എ സുപ്രധാന പദവിയില്‍

അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍; ബംഗാള്‍ ബിജെപി എംഎല്‍എ സുപ്രധാന പദവിയില്‍

ഡല്‍ഹി: നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവുമായിരുന്നു.

നിലവിലെ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയുടെ പിന്‍ഗാമിയായിട്ടാണ് അശോക് ലാഹിരി ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍. പശ്ചിമ ബംഗാളിലെ ബിജെപിയുടെ സജീവ അംഗമായ ലാഹിരി നിലവില്‍ ബാലുര്‍ഘട്ടില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ ഭരണകാലത്ത് 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടറായും ലോകബാങ്കില്‍ കണ്‍സള്‍ട്ടന്റായും അന്താരാഷ്ട്ര നാണയ നിധിയില്‍ സാമ്പത്തിക വിദഗ്ദ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗങ്ങളായി കെ വി രാജു, ഗോബര്‍ധന്‍ ദാസ്, അഭയ് കരണ്ടിക്കര്‍, എം ശ്രീനിവാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബംഗാളുകാരനും ഭോപ്പാല്‍ ഐഐഎസ്ഇആര്‍ ഡയറക്ടറുമാണ് ഗോബര്‍ധന്‍ ദാസ്. കെ വി രാജു നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമാണ്. അഭയ് കരണ്ടിക്കര്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും മുന്‍ ഐഐടി ഡയറക്ടറുമാണ്. ശ്രീനിവാസ് ഡല്‍ഹി എയിംസിന്റെ ഡയറക്ടറാണ്.

NEET UG 2026: അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും?, പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

NEET UG 2026: അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും?, പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

രാജ്യത്തെ നീറ്റ് യുജി (NEET UG 2026) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. അഡ്മിറ്റ് കാർഡ് ഏപ്രിൽ 26ന് പുറത്തിറക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളി കൊണ്ട് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എൻടിഎ.

”നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകും. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന്. മോക്ക് ടെസ്റ്റ് നടത്തുകയോ, പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനോ ഇന്നത്തെ ദിവസം ഉപയോഗിക്കുക. സമാധാനമായി ഇരിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ മതിയായ വെള്ളം കുടിക്കുക” നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.

കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. സമ്മർദ്ദമോ മാനസിക ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ടെലി-മാനസ് (24×7 ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ) 14416 അല്ലെങ്കിൽ 1-800-891-4416 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

ഉദ്യോഗാർത്ഥിയുടെ പേര്

റോൾ നമ്പർ

അപേക്ഷ നമ്പർ

ലിംഗം

ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

പരീക്ഷയുടെ തീയതി

റിപ്പോർട്ടിംഗ് / പ്രവേശന സമയം

പരീക്ഷയുടെ സമയം

പരീക്ഷാ കേന്ദ്ര നമ്പർ

പരീക്ഷാ കേന്ദ്രത്തിന്റെ പേര്

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) നേരത്തെ അറിയിച്ചിരുന്നു.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം. മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

വിഖ്യാത ഇന്ത്യന്‍ ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു

വിഖ്യാത ഇന്ത്യന്‍ ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു

ഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെത്തുടര്‍ന്ന് രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. പിന്നീട് അര്‍ബുദം വയറിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ സമൂഹമാധ്യമത്തിലൂടെയാണ് രഘുറായിയുടെ വിയോഗ വാര്‍ത്ത അറിയിച്ചത്.

രഘു റായിയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി ലോധി മൈതാനത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് മകനും ഫോട്ടോഗ്രാഫറുമായ നിതിന്‍ റായ് അറിയിച്ചു. ഇന്ത്യന്‍ ഫോട്ടോജേര്‍ണലിസത്തിന്റെ കുലപതിയെന്നാണ് രഘു റായിയെ വിശേഷിപ്പിക്കുന്നത്. ആറു പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ ആത്മാവ് പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് രഘുറായ് തന്റെ കാമറയിലൂടെ ഒപ്പിയെടുത്ത് ലോകത്തിന് മുന്നില്‍ വെച്ചത്. പ്രശസ്തമായ മാഗ്‌നം ഫോട്ടോസില്‍ അംഗമായ ചുരുക്കം ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് രഘുറായ്. ഇന്ദിരാഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റായ്, ബാല്‍ താക്കറെ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ്. ഗുര്‍മീത് ആണ് രഘു റായിയുടെ ഭാര്യ. ഫോട്ടോഗ്രാഫര്‍ നിതിന്‍ റായ് മകനാണ്. ലഗാന്‍, ആവണി, പൂര്‍വൈ എന്നി പെണ്‍മക്കളും രഘു റായിക്കുണ്ട്.

1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ…

1,000ല്‍ 186 പേര്‍, ആശുപത്രിവാസത്തില്‍ കേരളം ഒന്നാമത്; പക്ഷേ…

കൊച്ചി: 2025ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആശുപത്രിവാസം കേരളത്തില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (NSO) ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം കേരളത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമായവരില്‍ 1,000ല്‍ 186 പേര്‍ക്ക് ആശുപത്രിവാസം വേണ്ടി വന്നു. ദേശീയ ശരാശരി 81 മാത്രമാണ്. കേരളത്തില്‍ മറ്റു പ്രായത്തിലുള്ളവരെ അപേക്ഷിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ഏറ്റവുമധികം ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

കേന്ദ്രഭരണ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍, ആശുപത്രി വാസം വേണ്ടി വന്ന 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 1,000ല്‍ 226 പേരുമായി ലക്ഷദ്വീപാണ് ഒന്നാമത്. എല്ലാ പ്രായത്തിലുള്ളവരെയും കണക്കിലെടുത്താല്‍ ആശുപത്രിവാസത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം തന്നെയാണ് ഒന്നാമത്. 45-59 വയസ്സ് പ്രായപരിധയില്‍ കേരളത്തില്‍ 1,000ല്‍ 103 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. രണ്ടാമതുള്ള ത്രിപുരയില്‍ ഇത് 70 ആണ്. ദേശീയ ശരാശരി 41 മാത്രം. നാലു വയസിന് താഴെയുള്ള കുട്ടികളില്‍ കേരളത്തില്‍ 1,000ല്‍ 128 പേര്‍ക്കാണ് ആശുപത്രി വാസം വേണ്ടി വന്നത്. ദേശീയ ശരാശരി 34 ആണ്. 5-14 പ്രായ പരിധിയില്‍ കേരളത്തില്‍ 1,000ല്‍ 53 പേരാണ് 2025ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ദേശീയ ശരാശരി 11 ആയിരിക്കുമ്പോഴാണ് ഈ വര്‍ധന.

ഈ ഉയര്‍ന്ന നിരക്ക് കേരളത്തിലെ ജനങ്ങളുടെ മോശം ആരോഗ്യത്തെയല്ല സൂചിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പുരുഷോത്തമന്‍ കുഴിക്കത്തുകണ്ടിയില്‍ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ കേരളത്തിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. മെച്ചപ്പെട്ട പരിചരണവും ചികിത്സയും നല്‍കാന്‍ ഇത് സഹായിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ലഭ്യതയും പ്രവേശനക്ഷമതയും മറ്റൊരു കാരണമാണ്,’- പുരുഷോത്തമന്‍ പറഞ്ഞു. കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലാണ്. ഇതും ഉയര്‍ന്ന ആശുപത്രിവാസ നിരക്കിന് കാരണമായിട്ടുണ്ട്.

‘പ്രായം കൂടുന്നതിനനുസരിച്ച്, ഹൃദ്രോഗം, പ്രമേഹം, മറ്റ് അവസ്ഥകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു,’- ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആശുപത്രികളിലേക്ക് നമുക്ക് കൂടുതല്‍ പ്രവേശനക്ഷമത ഉള്ളതിനാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. മെച്ചപ്പെട്ട അവബോധവും വിദ്യാഭ്യാസവും ഉള്ളതിനാല്‍, ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം വൈദ്യസഹായം തേടുന്നു’- അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും പ്രതിരോധിക്കുന്നതിലൂടെ ഈ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അല്‍ത്താഫ് അലി അഭിപ്രായപ്പെട്ടു. കേരളത്തില്‍ എല്ലാ പ്രായക്കാരിലും ആശുപത്രി വാസത്തിന്റെ നിരക്ക് കൂടുതലാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ പ്രായമായവരുടെ എണ്ണം കൂടുതലായത് കൊണ്ടാണ് ആശുപത്രിവാസ നിരക്ക് കൂടാന്‍ കാരണമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്, ഇത് കൂടുതല്‍ ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് കേസുകളിലേക്ക് നയിക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളുടെ ലഭ്യതയും ഈ നിരക്ക് വര്‍ധനയ്ക്ക് കാരണമാകും’- ഡോ. പുരുഷോത്തമന്‍ കൂട്ടിച്ചേര്‍ത്തു.