സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

സ്വര്‍ണം വീണ്ടും താഴേക്ക്, ഇന്നു കുറഞ്ഞത് 920 രൂപ

കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ വന്‍ ഇടിവ്. പവന് 920 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപ. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905ല്‍ എത്തി.

ഇന്നലെ രാവിലെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ചിറയിൻകീഴിൽ  നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

ചിറയിൻകീഴിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്.

പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്ന ആളാണോ എന്ന് സംശയം പോലീസിനുണ്ട്.

ഇയാൾ അടുത്തയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു. വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

‘പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍ 15നു ശേഷം കൂടുതല്‍ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കടം വാങ്ങിയത് തിരിച്ചു കൊടുത്തേ മതിയാകൂ. നമ്മുടെ ജലസംഭരണികളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉല്‍പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാല്‍ കേന്ദ്രപൂളില്‍ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.

അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തില്‍ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫാണെന്നും അതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. മണലൂര്‍ മുന്‍ എംഎല്‍എയായിരുന്നു. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു.

അനില്‍ അക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അനില്‍ അക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

തൃശ്ശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും അനില്‍ അക്കര രാജിവെച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിന് പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍കൂര്‍ ധാരണയുടെയും അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം.

രണ്ട് പ്രധാന സ്ഥാനങ്ങള്‍ ഒരേസമയം കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് അനില്‍ അക്കര വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ താല്‍പര്യപ്പെട്ടിരുന്നതെന്നും, ആ വിശ്വാസം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി തന്നെ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും രാജിക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

പുതിയ നേതാക്കള്‍ക്ക് അവസരം ലഭിക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അനില്‍ അക്കരയുടെ രാജി. താന്‍ പ്രസിഡന്റായി തുടര്‍ന്നാല്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ആ അവസരം ലഭിക്കാന്‍ വീണ്ടും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ധാരണ പ്രകാരം, അടുത്ത രണ്ട് വര്‍ഷം 20ാം വാര്‍ഡ് മെമ്പര്‍ പിജെ സണ്ണി പഞ്ചായത്ത് പ്രസിഡന്റാകും. ശേഷിക്കുന്ന കാലയളവില്‍ 9ാം വാര്‍ഡ് മെമ്പറായ ടിഡി വില്‍സണ്‍ ആയിരിക്കും പ്രസിഡന്റ് പദവി വഹിക്കുക.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും 15ാം വാര്‍ഡായ സംസ്‌കൃതം കോളജ് വാര്‍ഡിലെ ജനപ്രതിനിധിയായി അനില്‍ അക്കര തുടരും. പ്രസിഡന്റ് എന്നതും മെമ്പര്‍ എന്നതും തനിക്ക് സ്ഥാനങ്ങള്‍ മാത്രമാണെന്നും, ജനങ്ങളോടൊപ്പം കൂടുതല്‍ സജീവമായി നാടിന്റെ വികസനത്തിനായി താന്‍ ഉണ്ടാകുമെന്നും അനില്‍ അക്കര പറഞ്ഞു.