by Midhun HP News | Apr 25, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത. ചന്ദ്രശേഖര റാവു സ്ഥാപിച്ച ബിആര്‍എസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് കവിത പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. തെലങ്കാന രാഷ്ട്രസേന എ(ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.
മേഡ്ചല്‍ ജില്ലയിലെ മുനീരാബാദിലെ വേദിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും പതാകയും അജണ്ടയും പുറത്തിറക്കി. തെലങ്കാന സ്വത്വത്തിനായുള്ള പോരാട്ടത്തിലും ആഗ്രഹങ്ങളിലും അടിയുറച്ചതാണ് ടിആര്‍എസ് എന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ഈ പേര് തന്നെ നിലനിര്‍ത്താന്‍ കവിത താല്‍പ്പര്യപ്പെട്ടതെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തെലങ്കാന പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന പ്രൊഫസര്‍ കെ ജയശങ്കറിന്റെ പേര് നല്കിയ 20 ഏക്കറോളം വരുന്ന മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തെലങ്കാനയിലെ 33 ജില്ലകളില്‍ നിന്നായി ഏകദേശം അന്‍പതിനായിരത്തോളം പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ‘തെലങ്കാന ജാഗൃതി’ എന്ന എന്‍ജിഒയെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ‘തെലങ്കാന രാഷ്ട്ര സേന’യുടെ പ്രഖ്യാപനത്തോടെ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ഒരിക്കല്‍ തെലങ്കാന രാഷ്ട്രീയത്തെ അടക്കിവാണിരുന്ന ‘ടിആര്‍എസ്’ എന്ന ചുരുക്കപ്പേര് തന്നെ നിലനിര്‍ത്തിയതിലൂടെ, പിതാവ് ഉപേക്ഷിച്ചതിനെ വീണ്ടെടുക്കുന്നു എന്ന സന്ദേശമാണ് കവിത നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
2022-ലാണ് പാര്‍ട്ടി അധ്യക്ഷനായിരുന്ന കെസിആര്‍, തെലങ്കാന രാഷ്ട്ര സമിതി എന്ന പേര് മാറ്റി ഭാരത് രാഷ്ട്ര സമിതി എന്നാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 3-ന് കവിത ബിആര്‍എസില്‍ നിന്നും എംഎല്‍സി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു. ഇതോടെ തന്റെ പിതാവ് കെസിആറുമായും സഹോദരന് കെ.ടി. രാമറാവുമായും (കെടിആര്‍) ഉള്ള കവിതയുടെ ബന്ധം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞതായാണ് സൂചന. തെലങ്കാനയുടെ പ്രാദേശിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ടിആര്‍എസ് രൂപീകരിച്ചതെന്ന തന്റെ ഉറച്ച വാദത്തിലാണ് കവിതയുടെ പുതിയ യാത്ര.
സംസ്ഥാന രൂപീകരണത്തിനായി 2001-ല്‍ കെസിആര്‍ രൂപീകരിച്ച ടിആര്‍എസ്, 2022-ല്‍ ബിആര്‍എസ് ആയി മാറി. ഈ പേരുമാറ്റവും പുതിയ ദിശയും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ദുര്‍ബലപ്പെടുത്തിയെന്നാണ് കവിതയുടെ ആരോപണം. വെള്ളം, ജോലി, വിഭവങ്ങള്‍ തുടങ്ങി ടിആര്‍എസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും, കോണ്‍ഗ്രസോ ബിആര്‍എസോ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ നിറവേറ്റിയില്ലെന്നും അവര്‍ ആരോപിക്കുന്നു. 48കാരിയായ കവിത, തെലങ്കാനയിലെ യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്.

by Midhun HP News | Apr 25, 2026 | Latest News, കേരളം
തൃശൂര്‍: പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന് തൃക്കടവൂര്‍ ശിവരാജുവെത്തി. ശിവരാജുവിന് വടക്കുന്നാഥന്റെ മണ്ണില്‍ തട്ടകക്കാര്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പാണ്ടിയുടെ അകമ്പടിയോടെയാണ് രാജുവിനെ വടക്കുന്നാഥന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. ഇതാദ്യമായാണ് തൃക്കടവൂര്‍ ശിവരാജു തൃശൂര്‍ പൂരത്തിന് തിടമ്പേറ്റുന്നത്.
രാവിലെ വടക്കുന്നാഥനെ വണങ്ങിയശേഷം കിഴക്കേഗോപുരത്തിലൂടെ പുറത്തുവന്ന കൊമ്പന് തുമ്പിക്കൈ ഉയര്‍ത്തി പാറമേക്കാവിലമ്മയേയും വണങ്ങി. കുളിച്ചുകുറിതൊട്ട് തുളസിമാല ചാര്‍ത്തിയായിരുന്നു രാജുവിന്റെ രാജകീയമായ കടന്നുവരവ്.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്, തട്ടകക്കാര്‍ എന്നിവര്‍ക്കൊപ്പം പൂരക്കമ്പക്കാരുടെ തിരക്കായിരുന്നു രാജുവിനെ വരവേല്‍ക്കാന്‍. ആര്‍പ്പുവിളികളോടെയാണ് രാജുവിനെ തട്ടകക്കാര്‍ എതിരേറ്റത്.

by Midhun HP News | Apr 25, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,12,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,120 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ വില ഇനിയും ഉയരും.
എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളില്‍ തന്നെയാണ്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്ക്കാന് കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Apr 25, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.
അസംസ്കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന് നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

by Midhun HP News | Apr 25, 2026 | Latest News, കേരളം
കോഴിക്കോട്: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നു വയസ്സുകാരനെ പാമ്പ് കൊത്തി. പാന്റ്സില്‍ കൊത്തിയതുകൊണ്ട് വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാദാപുരത്ത് കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകന് അബ്ദുല്‍ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്ന് സാധനമെടുക്കുന്നതിനിടെയാണ് പാമ്പ് കൊത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂച്ച പാമ്പിനെ ഓടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.
പൂച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ പാമ്പ് കാറിനടിയിലേക്ക് ആദ്യം ഇഴഞ്ഞെത്തി. തുടര്‍ന്ന് സ്കൂട്ടറിന് പിന്നിലേയ്ക്കും എത്തി. ഇതിനിടയില്‍ സ്കൂട്ടറില്‍നിന്ന് സാധനങ്ങള്‍ എടുക്കാന്‍വേണ്ടി പോകുന്നതിനിടയിലാണ് പാമ്പ് കടിയ്ക്കാന്‍ ശ്രമിച്ചത്.

Recent Comments