വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്

കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍ ആശ്വസിക്കുകയാണു മാഞ്ഞൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പില്‍ മിനി ചന്ദ്രന്‍. മാലയ്ക്ക് 150 രൂപയാണു വില

ഇന്നലെ പുലര്‍ച്ചെ 5.30നു മുട്ടുചിറ മഠത്തിക്കുന്നേല്‍ റെയില്‍വേ ലൈന്‍ റോഡില്‍ കടപ്പൂരാന്‍ ഭാഗത്തായിരുന്നു സംഭവം. മിനിയുടെ ചുരിദാറിന്റെ പോക്കറ്റില്‍ ഹരിതകര്‍മസേനയില്‍ അടയ്ക്കാനുള്ള 25,000 രൂപ ഉണ്ടായിരുന്നു. ഇത് നഷ്ടമായില്ലെന്നതില്‍ സന്തോഷിക്കുക കൂടിയാണ് മിനി.

അയല്‍വാസിയുടെ ബന്ധു മരിച്ചതറിഞ്ഞ് ഇലഞ്ഞിയിലെ അവരുടെ വീട്ടിലേക്കു പോകാനായി പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു മിനി. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്നാണു മോഷ്ടാക്കള്‍ വന്നത്. വാക്കത്തി കഴുത്തിലും കത്തി വയറിലുംവച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു മാല ഊരിയെടുത്തത്. മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയില്‍നിന്നു കത്തി താഴെവീഴുകയായിരുന്നു. പൊലീസ് സംഘം റോഡിലും പരിസരത്തും പരിശോധന നടത്തി.

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

തിരുവനന്തപുരം: പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം കണക്ഷൻ (പിഎൻജി) ലഭിച്ചവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ. പിഎൻജി കണക്ഷൻ ഉള്ളവർ കൈവശമുള്ള എൽപിജി കണക്ഷനുകൾ 15 ദിവസത്തിനകം തിരികെ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ രാജ്യ വ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് https://mypngd.in എന്ന വെബ് പോർട്ടർ ഉപയോ​ഗിക്കുകയോ ബന്ധപ്പെട്ട എൽപിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് കമ്മിഷണർ അറിച്ചു.

കാലവർഷം നേരത്തെയെത്തും; മേയ് അവസാനവാരത്തോടെ കേരളത്തിൽ മഴയ്ക്ക് സാധ്യത

കാലവർഷം നേരത്തെയെത്തും; മേയ് അവസാനവാരത്തോടെ കേരളത്തിൽ മഴയ്ക്ക് സാധ്യത

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താപനില 44 ഡിഗ്രി കടന്ന് ജനജീവിതം ദുസ്സഹമായി തുടരുന്നതിനിടയിൽ ആശ്വാസകരമായ കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നിശ്ചയിച്ച സമയത്തിന് മുൻപേ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ (ECMWF) പുതിയ കണക്കുകൾ പ്രകാരം മേയ് അവസാന വാരത്തോടെ ദക്ഷിണേന്ത്യയിൽ കാലവർഷം സജീവമാകും.

കഴിഞ്ഞ വർഷവും (2025) കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. മേയ് 27-നും 29-നും ഇടയിൽ കേരളത്തിൽ മഴയെത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പ്രവചിച്ചതിലും മുൻപേ മഴയെത്തിയതായി കാലാവസ്ഥാ വിദഗ്ധൻ ദേവേന്ദ്ര ത്രിപാഠി ചൂണ്ടിക്കാട്ടി. ഈ വർഷവും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

പുതിയ സബ്-സീസണൽ ചാർട്ടുകൾ പ്രകാരം മേയ് 18-നും 25-നും ഇടയിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തും. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിലും ആൻഡമാൻ കടലിലും തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നുണ്ട്. ഇത് ദ്വീപുകളിൽ സാധാരണയേക്കാൾ 30 മുതൽ 60 മില്ലിമീറ്റർ വരെ കൂടുതൽ മഴ ലഭിക്കാൻ കാരണമാകും. ആൻഡമാൻ മേഖലയിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ 20 മുതൽ 40 ശതമാനം വരെ സാധ്യതയുണ്ട്. ഇത് കാലവർഷക്കാറ്റിനെ കൂടുതൽ വേഗത്തിൽ കരയിലേക്ക് എത്തിക്കാൻ സഹായിക്കും.

മേയ് 25 മുതൽ ജൂൺ 1 വരെയുള്ള കാലയളവിൽ കാലവർഷം വടക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിക്കും. ഇതോടെ അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തേക്ക് നീങ്ങുകയും കേരളത്തിലും തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്യും.

ഈ വർഷം കാലവർഷം എത്തുമ്പോൾ പസഫിക് സമുദ്രത്തിൽ ‘എൽനിനോ’ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടാകില്ല എന്നത് മഴയ്ക്ക് ഗുണകരമാകും. കൂടാതെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) അനുകൂലമാകാൻ സാധ്യതയുണ്ടെന്നും ദേവേന്ദ്ര ത്രിപാഠി നിരീക്ഷിക്കുന്നു. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കിഴക്കൻ ഭാഗത്തേക്കാൾ കൂടുമ്പോഴാണ് പോസിറ്റീവ് ഐ.ഒ.ഡി ഉണ്ടാകുന്നത്. ഇത് കാലവർഷത്തെ ശക്തിപ്പെടുത്തും.

നിലവിൽ ഇന്ത്യ അനുഭവിക്കുന്ന കടുത്ത ചൂടും കാലവർഷം നേരത്തെയെത്താൻ ഒരു കാരണമായേക്കാം. കരഭാഗത്തെ ചൂട് വർദ്ധിക്കുമ്പോൾ സമുദ്രത്തിൽ നിന്നുള്ള കാറ്റ് കൂടുതൽ വേഗത്തിൽ കരയിലേക്ക് ആകൃഷ്ടമാകും. അന്തരീക്ഷ സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് 25-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കും. വേനൽ ചൂടിൽ വെന്തുരുകുന്ന ദക്ഷിണേന്ത്യയിലെ കോടിക്കണക്കിന് ആളുകൾക്കും കാർഷിക മേഖലയ്ക്കും വലിയ ആശ്വാസമാകുന്ന വാർത്തയാണിത്.

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗത്തെ മകൻ കഴുത്തറുത്തുകൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി 25കാരൻ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വെച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്. സംഭവത്തില്‍ പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

തൃശൂര്‍ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം അറിയാം

തൃശൂര്‍: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നാണ് ഉത്തരവിലുള്ളത്.

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്.

കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്.

ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

പനമുക്കുംമ്പിള്ളി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ലാലൂര്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.

ചൂരക്കാട്ടുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്.

അയ്യന്തോള്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്.

നെയ്തലക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്.

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്.

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്.

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്.

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.