കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂര്‍: കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചാല്‍ 10,000 രൂപ; സര്‍ക്കാരിന്റെ പുതിയ ഗ്യാരണ്ടി!

കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചാല്‍ 10,000 രൂപ; സര്‍ക്കാരിന്റെ പുതിയ ഗ്യാരണ്ടി!

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഉപകാരപ്പെടാനാണ് തുക.

നിലവില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക കിട്ടാനായി വലിയ കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. ‘കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നയാളുകള്‍ക്ക് MACT തുക കിട്ടാന്‍ വര്‍ഷങ്ങള്‍ കഴിയും. പലയാളുകളും വളരെ പാവപ്പെട്ടവരാണ്. അവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും ഒന്നും കൊടുക്കാന്‍ ഇപ്പോള്‍ വകുപ്പില്ല,’ മന്ത്രി പറഞ്ഞു.

10,000 രൂപയെങ്കിലും ആശ്വാസ ധനം കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ചൊവ്വാഴ്ച്ച സഭയില്‍ നടന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

വാഹനാപകടത്തില്‍ പെടുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതി ‘പിഎം-റാഹത്’ (PM RAHAT – Road Accident Victim Hospitalisation and Assured Treatment Scheme) സംസ്ഥാനത്ത് അടുത്തുതന്നെ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പദ്ധതിയുടെ ഉത്ഘാടനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടത്തും.

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.50 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ കിട്ടുന്ന പദ്ധതിയാണിത്. ആളുകളുടെ സാമ്പത്തിക സ്ഥിതിയോ ഏതു തരം റോഡ് എന്നതോ പ്രശ്നമല്ല. എല്ലാവര്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടും.

സംസ്ഥാനത്ത് ഇനിമുതല്‍ വലിയ അപകടങ്ങള്‍ നടന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജോണ്‍ പറഞ്ഞു. ഭാവിയില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുക്കാനായി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സഹായിക്കും. അടുത്തിടെ കൊട്ടാരക്കര നടന്ന ടിപ്പര്‍ ലോറി അപകടത്തില്‍ പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. മരണം സംഭവിക്കുന്ന അപകടങ്ങള്‍ മാത്രമല്ല, ആളുകള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുന്ന അപകടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കും.

സ്ഥിരം അപകടങ്ങള്‍ സംഭവിക്കുന്ന ബ്ലാക്ക് സ്‌പോട്‌സ് അപകടരഹിതമാക്കാന്‍ നടപടികളെടുക്കും. അവിടങ്ങളില്‍ റോഡിന്റെ ആകൃതി മാറ്റുന്നത്, അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിങ്ങനെയുള്ള നടപടികള്‍ കൈക്കൊള്ളും. വാഹനാപകടങ്ങള്‍ കുറയ്ക്കാനായി ബൃഹത്തായൊരു പ്രചരണ പരിപാടി സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ പദ്ധതിയുടെ ഭാഗമാകും. ഒരു വര്‍ഷം ശരാശരി 4000ത്തിലധികം വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഇത് ആയിരമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

വർക്കലയിൽ നിന്നും വിദ്യാർത്ഥികളെ കാണ്മാനില്ല

വർക്കലയിൽ നിന്നും വിദ്യാർത്ഥികളെ കാണ്മാനില്ല

വർക്കല ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ലെന്ന് പരാതി.
ചെറുന്നിയൂർ മേക്കോണം അനിത വിലാസത്തിൽ അക്ഷയ് (15), മേൽവെട്ടൂർ പുല്ലുകുഴിയിൽ വൈഷ്ണവ് (15) എന്നിവരെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രാത്രി 8.40 ഓടെ രക്ഷിതാക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിട്ടുണ്ട്. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു

നീറ്റില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു, പരീക്ഷ നടത്തിപ്പില്‍ പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

നീറ്റില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു, പരീക്ഷ നടത്തിപ്പില്‍ പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിലും (നീറ്റ്) മറ്റ് മത്സര പരീക്ഷകളിലും സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷയിലെ ക്രമക്കേടുകള്‍, സാങ്കേതിക തകരാറുകള്‍, മൂല്യനിര്‍ണയത്തിലെ അപാകതകള്‍ എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീറ്റിലുള്ള ജനവിശ്വാസം തകര്‍ത്തതായി റോജി എം ജോണ്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ പ്രവേശന പരീക്ഷയുടെ സുതാര്യത, നിഷ്പക്ഷത, സമഗ്രത എന്നിവയെക്കുറിച്ച് ഈ സംഭവവികാസങ്ങള്‍ ഗുരുതര ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചുവെന്നും ഇതിനോട് കൃത്യമായി പ്രതികരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും മന്ത്രി വിമര്‍ശിച്ചു.

‘മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്നത് നീറ്റ് പരീക്ഷയാണ്. പരീക്ഷയെച്ചൊല്ലിയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും കോടതി ഇടപെടലുകളും വിവാദങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗുരുതര വീഴ്ചകള്‍ പുറത്തുവന്നിട്ടും, കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും സ്ഥിതിഗതികളുടെ ഗൗരവം യഥാസമയം അംഗീകരിക്കാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും തയ്യാറായില്ല,’ -അദ്ദേഹം പറഞ്ഞു.

നീറ്റ്, സിയുഇടി-യുജി, യുജിസി-സിഎസ്‌ഐആര്‍ പരീക്ഷകള്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, സിബിഎസ്ഇ പരീക്ഷകള്‍ എന്നിവയെച്ചൊല്ലി ആവര്‍ത്തിച്ചുണ്ടാകുന്ന വിവാദങ്ങള്‍ ദേശീയ പരീക്ഷാ സംവിധാനത്തിന്റെ ഘടനാപരമായ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. ഭരണ പരാജയങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദേശീയ പരീക്ഷകളില്‍ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും സ്വതന്ത്രമായ മേല്‍നോട്ടവും സമഗ്രമായ നിയമനിര്‍മാണവും ഏര്‍പ്പെടുത്താന്‍ അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം എന്നതിനാല്‍, ഫെഡറല്‍ തത്വങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമേ ദേശീയ പ്രവേശന പരീക്ഷകളില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പ്രമേയത്തെ എതിര്‍ത്ത ബിജെപി എംഎല്‍എ വി മുരളീധരന്‍, നീറ്റ് ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ന്യായമാണെന്ന് സമ്മതിച്ചെങ്കിലും, വീഴ്ചകള്‍ പുറത്തുവന്നയുടന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തതായി വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. നീറ്റ് പരീക്ഷ നരേന്ദ്ര മോദി സര്‍ക്കാരല്ല കൊണ്ടുവന്നത്. ഈ വീഴ്ചകള്‍ വെളിച്ചത്തു വന്ന നിമിഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായി ഇടപെട്ടു. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തില്‍ പുനഃപരീക്ഷകള്‍ നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം, സര്‍ക്കാരിന്റെ ഇടപെടലുകളെ അഭിനന്ദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭേദഗതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭേദഗതി നിര്‍ദേശം സഭ അംഗീകരിച്ചില്ല.

അതേസമയം, നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ 10 പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി ന്യൂഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി ജൂലൈ 11 വരെ നീട്ടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി വന്‍ തുകയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന ശൃംഖലയുടെ ഭാഗമായിരുന്നു പ്രതികളെന്ന് സിബിഐ പറയുന്നു. ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

ന്യൂഡല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിന് ഒടുവില്‍ ആശ്വാസം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന എണ്ണവില ആദ്യമായി ബാരലിന് 70 ഡോളറിന് താഴെയായി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ തുടര്‍ന്ന് മേഖല ശാന്തമായതും വിതരണം തടസ്സപ്പെടുമെന്ന ആശങ്കകള്‍ ഒഴിഞ്ഞതുമാണ് ഈ വിലക്കുറവിന് കാരണമായത്.

ആവശ്യമായ എണ്ണയുടെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലൊരു സമ്പദ്വ്യവസ്ഥയ്ക്ക് ഈ ഇടിവ് വളരെ നിര്‍ണായകമാണ്. ഇത് ഇറക്കുമതിച്ചെലവ് കുറയ്ക്കുകയും കറന്റ് അക്കൗണ്ട് കമ്മി മൂലമുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുകയും സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ ആശ്വാസത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുന്‍പ്, സര്‍ക്കാരിനും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമായിരിക്കും ലഭിക്കുകയെന്ന് വ്യവസായ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണ്‍ 27-ന് എണ്ണയുടെ ശരാശരി വില ബാരലിന് 68.86 ഡോളറായിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതിന് ശേഷം ആദ്യമായാണ് വില 70 ഡോളറിന് താഴേക്ക് വരുന്നത്.

ഈ മാസം ആദ്യം, സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുമെന്ന ഭീതി ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ ആഗോള വിപണിയിലെ വില കുറയുകയും അത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവുണ്ടായിട്ടും പെട്രോള്‍, ഡീസല്‍ വിലകള്‍ ഉടന്‍ കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

മുന്‍പുണ്ടായ നഷ്ടം നികത്താനും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് ശേഷം തങ്ങളുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനുമായിരിക്കും എണ്ണക്കമ്പനികള്‍ ഈ കുറഞ്ഞ ക്രൂഡ് ഓയില്‍ വിലയെ വിനിയോഗിക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കാരണം, ഉടനടി വില കുറയ്ക്കുന്നതിനേക്കാള്‍ കമ്പനികള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കാണ്. ആഗോള ഊര്‍ജ്ജ വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നതിനാല്‍ വിലക്കുറവിന്റെ ആനുകൂല്യം പെട്ടെന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണക്കമ്പനികള്‍ മടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.