തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരത്ത് 5 ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം, എറണാകുളത്തും വ്യാപക പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയതിന് പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് പൂട്ടാന്‍ നിര്‍ദേശം. വിളപ്പില്‍ശാല പഞ്ചായത്ത് പരിധിയിലാണ് സംഭവം. പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. ഹോട്ടല്‍ ശശീന്ദ്ര, ഹോട്ടല്‍ ശോഭിക, എംആര്‍എ ബേക്കറി, ഉമ്മച്ചീസ് ഹോട്ടല്‍ എന്നീ ഹോട്ടലുകള്‍ക്കാണ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. ലൈസന്‍സ് പുതുക്കാത്ത കടകളും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അധികൃതര്‍ പിഴ ഈടാക്കിയിട്ടുണ്ട്.

എറണാകുളത്തും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഉണ്ടായി. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് പരിശോധന ഉണ്ടായത്. ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും പൊലീസും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലും വ്യാപക പരിശോധനയാണ് നടക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന.

മാസപ്പടി കേസ്; വീണ വിജയൻ കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

മാസപ്പടി കേസ്; വീണ വിജയൻ കൊച്ചി ഇഡി ഓഫീസിൽ ഹാജരായി

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയൻ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ഹാജരായി. രാവിലെയാണ് വീണ ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്.

കറുത്ത കാവിൽ മുഹമ്മദ് റിയാസിന് ഒപ്പമാണ് വിണ എത്തിയത്. മാസ്ക് ധരിച്ച് എത്തിയ വീണ ഇഡി ഓഫീലേക്ക് നടന്നു പോയത്. അൽപ്പ സമയത്തിനകം തന്നെ ചോദ്യം ചെയ്യൽ തുടരും.

​കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകൽ. കരിമണൽ കമ്പനിയായ സിഎംആർഎല്ലും (CMRL) വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ വീണ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ വീണ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും. പത്തരയോടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി വിശദമായ ചോദ്യാവലി ഇ ഡി തയ്യറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പടെ ഇഡി ചോദിച്ചറിയും.

കഴിഞ്ഞ 15 ന് ഹാജരാകണമെന്ന് കാട്ടി വീണയ്ക്ക് ഇ.ഡി. സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ ഒഴിവുതേടി. പിന്നീടാണ് 17 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. സമന്‍സ് പുതുക്കി അയച്ചത്. സി.എം.ആര്‍.എല്ലില്‍നിന്ന് 2.78 കോടി അനധികൃതമായി കൈപ്പറ്റി എന്നാണ് ഇ.ഡി. കേസ്. സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന കണ്ടെത്തലില്‍ വീണയുടെ മറുപടി എന്തെന്ന് അന്വേഷണ സംഘം ചോദിച്ചറിയും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്.

പണം വിനിയോഗിച്ചരീതി, നിക്ഷേപമോ സ്വത്തുക്കള്‍ വാങ്ങലോ നടത്തിയിട്ടുണ്ടോ, എംപവര്‍ ഇന്ത്യയില്‍ നിന്നും എടുത്ത 50 ലക്ഷത്തിന്റെ വായ്പ സംബന്ധിച്ച വിവരങ്ങള്‍, ഇല്ലാത്ത സേവനത്തിന് വന്‍ തുക കൈപ്പറ്റിയെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തലിലെ പ്രതികരണം, വന്‍ തുക ലഭിക്കാന്‍ സിഎംആര്‍എല്ലുമായുള്ള ബന്ധം, മരവിപ്പിച്ച എച്ചിഡിഎഫ്സി ബാങ്ക് അക്കൗണ്ടിന് പുറമേ എത്ര അക്കൗണ്ടുകള്‍ ഉണ്ട്, അബുദാബിയില്‍ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വഴി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വീണയില്‍ നിന്ന് വിശദീകരണം തേടും.

ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും എംപവര്‍ വീണയ്ക്ക് വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച്‌ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,850 രൂപയായി.

ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.

ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി.

17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ മനോഹരമായ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.

ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.

60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി.