സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.

ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. മലപ്പുറം എയുപി സ്കൂൾ വിദ്യാർഥിയാണ്. ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. അതിൽ മൂന്ന് മരണവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ്.

സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുകയാണ്. ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷി​ഗെല്ല സ്ഥിരീകരിച്ചത്. ഷി​ഗല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞുവീണു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞുവീണു

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് നടന്ന പ്രിയദർശിനി സൌജന്യ യാത്രാ പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. ഡിപ്പോ പരിസരത്ത് വെച്ച് നടന്ന ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറിയത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ മധുരപലഹാരമായി പായസവിതരണം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ബസിനകത്ത് വെച്ചാണ് അണികൾക്കും യാത്രക്കാർക്കുമായി പായസം വിതരണം ചെയ്തത്. വിതരണത്തിനിടയിലെ തിരക്കിലാണ് അബദ്ധത്തിൽ ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്ക് മറിഞ്ഞു വീണത്.

പെട്ടെന്ന് തന്നെ കൂടെയുണ്ടായിരുന്ന ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ച് വൃത്തിയാക്കി. മന്ത്രി തുടർന്ന് ചിന്നക്കടവ് വരെ ഇതേ ബസിൽ തന്നെ യാത്ര ചെയ്യുകയും അതിനുശേഷം അവിടെ നിന്നും മടങ്ങുകയുമാണുണ്ടായത്. ചടങ്ങിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.

‘ബെസ്റ്റി’ കവിതാ സമാഹാരത്തിന്റെ കവർ സ്റ്റോറി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

‘ബെസ്റ്റി’ കവിതാ സമാഹാരത്തിന്റെ കവർ സ്റ്റോറി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ മലയാള ശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ഉദയകുമാറിന്റെ ‘ബെസ്റ്റി’ എന്ന കവിത സമകാരത്തിന്റെ കവർ സ്റ്റോറി പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. മലയാള ശാലയുടെ പ്രസിഡന്റ് കൊളാഷ് സുരേഷിന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ, കവി വിജയൻ പാലാഴി, പത്രപ്രവർത്തൻ ശ്രീ വത്സൻ എന്നിവർ ചേർന്ന് പ്രകാശനം നടത്തി. ആറ്റിങ്ങൽ ഗോപന്‍, സുജാകമല, എം ആർ മധു, വഞ്ചിയൂർ ഉദയകുമാർ, കെ വാസുദേവൻ, ടി എൽ പ്രഭൻ തുടങ്ങിയവർ സംസാരിച്ചു.

സബ് ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ബോക്സർ ആയി നിമിത്ത്

സബ് ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ബോക്സർ ആയി നിമിത്ത്

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റി നടത്തിയ ഒൻപതാമത് സബ് ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ്
മത്സരത്തിൽ ബെസ്റ്റ് ബോക്സർ ആയി നിമിത്തിനെ തിരഞ്ഞെടുത്തു. ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാഡമിയിലെ വിദ്യാർത്ഥിയാണ് (ശ്രീപാദം സ്റ്റേഡിയം)നിമിത്ത്.

70+ വിഭാഗത്തിൽ പ്രണഭ് ഗോൾഡ് മെഡൽ കരസ്ഥമാക്കി. ഈ വരുന്ന 22ാം തിയതി LPU ജലന്ദറിൽ നടക്കുന്ന നാഷണൽ സബ് ജൂനിയർ മത്സരത്തിലേക്ക് ആണ് ഇരുവരേയും തിരഞ്ഞെടുക്കപ്പെട്ടത്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ കോച്ച് പ്രേംനാദിന്റെ പരിശീലനത്തിൽ ആണ് ഇരുവരും വിജയം കൈവരിച്ചത്.

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം അലോട്ട്മെന്റ് പ്രവേശനം ഇന്നുമുതൽ ജൂൺ 17 വരെ

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം അലോട്ട്മെന്റ് പ്രവേശനം ഇന്നുമുതൽ ജൂൺ 17 വരെ

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് https://admission.vhseportal.kerala.gov.in ൽ ഇന്ന് രാവിലെ 10 മണി മുതൽ പ്രസിദ്ധീകരിക്കും.

രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ‘Allotment Result’ ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 15 മുതൽ 17 വൈകുന്നേരം 4 വരെ അലോട്ട്മെന്റ ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവർക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടാം.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 17 വൈകുന്നേരം 4ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ, പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.