കീം 2026 : പ്ലസ്‌ ടു മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയമായി

കീം 2026 : പ്ലസ്‌ ടു മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയമായി

എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾ പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യണം. രണ്ടാം വർഷ പരീക്ഷയിലെ മാർക്കുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) വെബ്സൈറ്റിൽ ആണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. എൻജിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്കുകൾ പരിഗണിക്കുന്നതിനാൽ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

സി.ബി.എസ്.ഇ, ഐ.എസ്.സി, മറ്റ് സംസ്ഥാന ബോർഡുകൾ എന്നിവയിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും മാർക്ക് വിവരങ്ങൾ പ്രത്യേകം സമർപ്പിക്കേണ്ടതുണ്ട്. സമർപ്പിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുകയും ആവശ്യമായ രേഖകൾ കൈവശം സൂക്ഷിക്കുകയും വേണം. തെറ്റായ വിവരങ്ങൾ നൽകിയാൽ പ്രവേശന നടപടികളെ ബാധിക്കാൻ സാധ്യതയുണ്ട്.

മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. മാർക്കുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 7 വൈകുന്നേരം 6 മണിയാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ സമയപരിധിക്ക് മുമ്പ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ CEE കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.

https://cee.kerala.gov.in/cee/index.php

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതി

നടൻ ടിനി ടോമിനെതിരേ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ പാനൽ രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ. മറ്റു കാര്യങ്ങൾ അവരെ ഇമെയിലിലൂടെ അറിയിക്കുമെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതി അന്വേഷിക്കാൻ അഞ്ചം​ഗ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.

അഞ്ചംഗ സമിതിയിൽ പ്രസിഡന്‍റു ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക. നമ്മുടെ സംഘടനയിലുള്ള ചിലയാളുകൾ അനുവാദമില്ലാതെ ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാധ്യമങ്ങളെ കണ്ട ഇസി അം​ഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നിയമപരമായി കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ശ്വേത പറഞ്ഞു.

ടിനി ടോമിനെതിരേ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. എന്നാൽ ഇത് തള്ളിയ ശ്വേത ഓരോ അം​ഗങ്ങളും ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയാൽ നമുക്കത് ചെയ്യാൻ പറ്റില്ല. പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും ഇല്ലാത്ത ഒരു പാനലുമുണ്ടാകില്ലെന്നും വ്യക്തമാക്കി.

ഗംഭീറിന് പ്രിയം ‘സഞ്ജു’, അഗാർക്കറിന് ‘ശ്രേയസ്’; ആർക്ക് നറുക്ക് വീഴും?

ഗംഭീറിന് പ്രിയം ‘സഞ്ജു’, അഗാർക്കറിന് ‘ശ്രേയസ്’; ആർക്ക് നറുക്ക് വീഴും?

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ടി20 നായകൻ ആരാകുമെന്ന ചോദ്യം ശക്തമായി ഉയരുന്നതിനിടെ ബിസിസിഐയുടെ (BCCI) അപെക്സ് കൗൺസിൽ ഇന്ന് യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ പുതിയ ക്യാപ്‌റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടന്നേക്കും എന്നാണ് സൂചന. നിലവിലെ യോഗത്തിന്റെ അജണ്ടയിൽ ഇക്കാര്യം ഇല്ലെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.

സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാനാണ് കോച്ച് ഗൗതം ഗംഭീറിന് താല്പര്യം. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സ്ഥിരതയാർന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീർഘകാല നായകസ്ഥാനത്തിന് ഇപ്പോൾ പരിഗണിക്കാൻ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടർ അജിത് അഗാർക്കർ അടക്കമുള്ളവരുടെ അഭിപ്രായം.

അതേസമയം, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ നായക സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. ഐപിഎൽ 2025ൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ്, 2026 സീസണിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളിൽ നിന്ന് 498 റൺസ് നേടിയ താരം ഒരു സെഞ്ച്വറി അഞ്ച് അർധസെഞ്ച്വകളും സ്വന്തമാക്കി. 168.81 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

സൂര്യകുമാർ യാദവിന് പകരം ഇന്ത്യയുടെ ടി20 ടീമിൽ നാലാം നമ്പർ ബാറ്ററായും ശ്രേയസ് അയ്യരെ ഉൾപ്പെടുത്താം. ഇക്കാര്യങ്ങൾ പരിഗണിച്ച് താരത്തെ നായകനാക്കണം എന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായം. എന്നാൽ, ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആർസിബിയെ തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാറിനെ പരിഗണക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെയല്ലാതെ ആരെ ക്യാപ്റ്റനാക്കുമെന്നതില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകമാകും എന്നാണ് റിപ്പോർട്ട്.

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

കൊല്‍ക്കത്ത: വെല്ലുവിളികളെ അതിജീവിക്കുന്ന സ്വഭാവവും ബംഗാളിന്റെ രാഷ്ട്രീയ മനോഭാവം കൃത്യമായി വായിച്ചെടുക്കാനുള്ള കഴിവും കൊണ്ട് സ്വന്തം പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ് മമത ബാനര്‍ജി. എന്നാല്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള കഴിഞ്ഞ ഒരു മാസം അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലമായി മാറിയിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭയില്‍ ശക്തമായ ഭൂരിപക്ഷത്തോടെ നിലകൊണ്ടിരുന്നു. പാര്‍ട്ടിയുടെ മുഖവും അനിഷേധ്യ നേതാവും മമതയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. അതിലും വലിയ ആഘാതമായിരുന്നു മമതയുടെ സ്വന്തം മണ്ഡലമായ ഭബാനിപുരില്‍ നിന്നുള്ള തോല്‍വി. വര്‍ഷങ്ങളായി അവരുടെ രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടാണ് അവര്‍ പരാജയപ്പെട്ടത്.

തോല്‍വിയോടെ, ടിഎംസിക്ക് നിയമസഭയിലെ അംഗബലം 80ലേക്ക് ചുരുങ്ങി. 2021ലെ തെരഞ്ഞെടുപ്പില്‍ 215 എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബുധനാഴ്ച, ടിഎംസിയിലെ വിമത എംഎല്‍എമാരുടെ സംഘം 58 എംഎല്‍എമാരുടെ പിന്തുണാ കത്തുകള്‍ നിയമസഭാ സ്പീക്കറായ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്്പീക്കറുടെ അനുമതി ലഭിച്ചതോടെ, ടിഎംസിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മമതയില്‍ നിന്ന് അകന്നുപോയെന്ന സന്ദേശമാണ് പുറത്തുവന്നത്.

ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഋതബ്രത ബാനര്‍ജിയെയും മറ്റൊരു എംഎല്‍എയായ സന്ദിപന്‍ ഷായെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ടിഎംസി പുറത്താക്കിയത്. എന്നാല്‍ ഈ നടപടി പാര്‍ട്ടിക്കുള്ളിലെ കലാപം അവസാനിപ്പിക്കുന്നതിന് പകരം അതിന് കൂടുതല്‍ വേഗം നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഉയര്‍ച്ചയും വീഴ്ചയും

അതിവേഗത്തിലായിരുന്നു ബംഗാളില്‍ ടിഎംസിയുടെ വളര്‍ച്ച. 2011ല്‍ ഇടതുമുന്നണിക്കെതിരായ ജനവികാരത്തെ മുതലാക്കി പാര്‍ട്ടി 184 സീറ്റുകള്‍ നേടി. സഖ്യകക്ഷികളുമായി ചേര്‍ന്ന് 34 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചു. 2016ല്‍ 211 സീറ്റുകള്‍ നേടി ആധിപത്യം ഉറപ്പാക്കി. 2021ല്‍ മമതയുടെ നേതൃത്വത്തില്‍ 294 അംഗ നിയമസഭയില്‍ 215 സീറ്റുകള്‍ നേടി പാര്‍ട്ടി അതിന്റെ ഔന്നത്യത്തിലെത്തി. എന്നാല്‍ ഇന്ന്, മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് മമത നേരിടുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും സംഘടനാപരമായ കലാപങ്ങളും ആശയപരമായ പോരാട്ടങ്ങളും അവര്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവരുടെ അധികാരത്തിന്റെ അടിസ്ഥാനമായ പാര്‍ട്ടി നിയന്ത്രണത്തെ നേരിട്ട് ബാധിക്കുന്നതാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടി പിളര്‍ന്നതില്‍ വലിയ അദ്ഭുതമില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ ശുഭോമയ് മിത്ര പറയുന്നത്. ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം 2011ല്‍ തന്നെ ടിഎംസി കൈവരിച്ചു. അതിന് ശേഷം പാര്‍ട്ടിക്ക് ശക്തമായ ആശയ അടിത്തറയോ സംസ്ഥാന വികസനത്തിനുള്ള ദീര്‍ഘവീക്ഷണമോ ഉണ്ടായിരുന്നില്ല. അതിനാല്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് ശേഷിച്ചതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണം പൂര്‍ണമായും കൈവിട്ടുപോകുന്നത് തടയാന്‍ ടിഎംസി നിരവധി സംഘടനാ സമിതികളും അനുബന്ധ ഘടകങ്ങളും പിരിച്ചുവിട്ടിട്ടുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പിളരുന്നത് തടയാനുള്ള അവസാന ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി ‘പണം, അറസ്റ്റ്, ഭീഷണി’ എന്നിവ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. ബംഗാളിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം വിമതരെ ഉടന്‍ ബിജെപിയിലേക്ക് ഉള്‍പ്പെടുത്താനുള്ള താല്‍പര്യം ബിജെപിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. അവിടെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട വിമത വിഭാഗത്തെ പ്രത്യേക രാഷ്ട്രീയ ശക്തിയായി വളരാന്‍ ബിജെപി അനുവദിച്ചിരുന്നു. ഇപ്പോള്‍ ബംഗാളിലും ‘ഷിന്‍ഡെ മോഡല്‍’ എന്ന ചര്‍ച്ച ശക്തമാകുന്നത് സമാന രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

തിരിച്ചുവരവ് സാധ്യമോ?

70 വയസ് പിന്നിട്ട മമതയ്ക്ക്, മുമ്പത്തെ അതേ ഊര്‍ജത്തോടെ തിരിച്ചുവരവ് പ്രയാസമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍ മമതയുടെ രാഷ്ട്രീയ ജീവിതത്തിന് ഇതോടെ വിരാമമിടുന്നത് തെറ്റായ നിരീക്ഷണമാകുമെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 34 വര്‍ഷം ഭരിച്ച ഇടതുമുന്നണിയെ പുറത്താക്കുകയും, പലവട്ടം രാഷ്ട്രീയ അസ്തമയം പ്രവചിക്കപ്പെട്ടിട്ടും അതിനെ അതിജീവിക്കുകയും, ഒരു പ്രാദേശിക പ്രസ്ഥാനത്തെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലൊന്നാക്കി മാറ്റുകയും ചെയ്ത നേതാവാണ് അവര്‍. വിമത വിഭാഗം പോലും ഇപ്പോഴും മമതയെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുന്നുവെന്നത്് ശ്രദ്ധേയമാണ്. അതായത് അവരുടെ പ്രതിഷേധം മമതയ്ക്കെതിരെയല്ല, നിലവിലെ നേതൃത്വ ഘടനയ്ക്കെതിരെയാണെന്നാണ് സൂചന.

ടിഎംസിയുടെ മുതിര്‍ന്ന നേതാവായ സൗഗത റോയിയുടെ അഭിപ്രായത്തില്‍, പോരാളിയായ മമത ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ സാധ്യതയുണ്ട്. ‘രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികള്‍ താല്‍ക്കാലികമാണ്. പത്ത് വര്‍ഷം മുമ്പ് ബിജെപിക്ക് നിയമസഭയില്‍ വെറും മൂന്ന് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവര്‍ എവിടെയാണെന്ന് നോക്കൂ.ഇതും ശാശ്വതമല്ല. മമത കാത്തിരിക്കണം. വിമതരെന്ന് പറയപ്പെടുന്ന എംഎല്‍എമാരും വൈകാതെ പാര്‍ട്ടിയിലേക്ക് മടങ്ങിവരും’ -സൗഗത റോയ് പറയുന്നു. അഭിഷേക് ബാനര്‍ജിക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം കൈകാര്യം ചെയ്യാന്‍ മമതയ്ക്ക് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

മമത ബാനര്‍ജിക്ക് ഒരിക്കല്‍ കൂടി പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും ഉയരുന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍, സ്വന്തം ജനപ്രീതിയും പാര്‍ട്ടിയിലെ സ്വാധീനവും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അതില്‍ പരാജയപ്പെട്ടാല്‍, ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ തുടക്കമായി ഈ പ്രതിസന്ധി ചരിത്രത്തില്‍ ഇടംനേടും.

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കണം; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സമഗ്ര പരിഷ്‌കരണമാണ് ധവളപത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോയുടെ നഷ്ടം നികത്താന്‍ ബിവറേജ് കോര്‍പ്പറേഷനുമായി ലയിപ്പിക്കണം. ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുജന സേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി നല്‍കണം, കെഎസ്ഇബി സ്വയംപര്യാപ്തമാകണം, തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ധവളപത്രത്തില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. കിഫ്ബിയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ആകെ സ്ഥാപനങ്ങളില്‍ 132 എണ്ണം ഉല്‍പാദനം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ ഉടമസ്ഥതാ ഘടനയും വ്യത്യസ്തമാണ്. എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ 86 ശതമാനവും അഞ്ച് സ്ഥാപനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചിത നഷ്ടം 2021-22 ലെ 31,571 കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 78,851 കോടി രൂപയായി വര്‍ദ്ധിച്ചു. 2024-25 ല്‍ കെഎസ്ആര്‍ടിസി, കെഎസ്എസ്പിഎല്‍, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ആകെ നഷ്ടത്തിന്റെ 72 ശതമാനത്തിനും കാരണമായി. ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണത്തിനായി സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ നിരന്തരമായ നഷ്ടം ഈ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം ഇല്ലാതാകാന്‍ കാരണമായി. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ബജറ്റ് വിഹിതത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വരുത്തിവെക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്, അത് അവഗണിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍, പൊതുജന സേവനങ്ങള്‍ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് തുടര്‍ന്നും ലഭ്യവും താങ്ങാനാവുന്നതുമായിരിക്കണം. എന്നാല്‍, പ്രവര്‍ത്തനപരമായ കാര്യക്ഷമതയില്ലായ്മയോ ധന ദുര്‍വിനിയോഗമോ മൂടിവെക്കാന്‍ സാമൂഹിക പ്രതിബദ്ധതയെ ഒരു ഒഴികഴിവായി ഉപയോഗിക്കരുത്. ഇതിനൊരു പരിഹാരം, സബ്സിഡികള്‍ ഉല്‍പാദനാധിഷ്ഠിതമാക്കുന്നതിന് പകരം ഉപഭോഗാധിഷ്ഠിതമാക്കുക എന്നതാണ്. കൂടാതെ, സര്‍ക്കാരിന്റെ വരുമാനം കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് തന്നെ വരണമെന്ന പ്രധാന തത്ത്വത്തിന്റെ ലംഘനം അനുവദിക്കാന്‍ കഴിയില്ല. കെഎസ്ഇബി വൈദ്യുതി നികുതി അടയ്ക്കാത്തത് ഇതിന് ഉദാഹരണമാണ്.

ബിവറേജസ് കോര്‍പ്പറേഷന്‍ അതിന്റെ ലാഭത്തില്‍ നിന്ന് വലിയൊരു തുക വരുമാന/ കോര്‍പ്പറേറ്റ് നികുതിയായി അടയ്ക്കുന്നുണ്ട്. ഇതിന് വിപരീതമായി, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതുമൂലം വലിയ നഷ്ടം നേരിടുന്നു. ഈ രണ്ട് സ്ഥാപനങ്ങളെയും മദ്യവിതരണത്തിനും സിവില്‍ സപ്ലൈസ്/ വ്യവസ്ഥകള്‍ക്കുമായി പ്രത്യേക ഡിവിഷനുകളുള്ള ഒറ്റ കോര്‍പ്പറേഷനായി ലയിപ്പിക്കുന്നത് ഉചിതമായിരിക്കും. ഇത് സിവില്‍ സപ്ലൈസ് ഡിവിഷന്റെ നഷ്ടം ബിവറേജസ് ഡിവിഷന്റെ ലാഭവുമായി തട്ടിക്കിഴിക്കാന്‍ സര്‍ക്കാരിനെ സഹായിക്കും, അതുവഴി നികുതി ഇനത്തില്‍ പുറത്തേക്ക് പോകുന്ന തുക വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനോ സ്വകാര്യവല്‍ക്കരിക്കാനോ, അല്ലെങ്കില്‍ അടച്ചുപൂട്ടാനോ പരിഗണിക്കാവുന്നതാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം സംസ്ഥാനത്തിന്റെ വികസന ചെലവുകളിലാണ് പ്രതിഫലിക്കുന്നത്. പദ്ധതി ചെലവുകള്‍ നാമമാത്രമായ നിരക്കില്‍ സ്തംഭിച്ചു നില്‍ക്കുകയാണ്. മൊത്തം ചെലവിന്റെ വിഹിതം എന്ന നിലയില്‍ ഇത് ക്രമമായി ഇടിഞ്ഞ് 2025-26ഓടെ 18 ശതമാനത്തിന് താഴെയായി കുറഞ്ഞു. പദ്ധതി ചെലവുകളിലെ ഈ വെട്ടിക്കുറയ്ക്കല്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. എസ്സി/എസ്ടി/ഒബിസി, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതി ചെലവ് മൊത്തം പദ്ധതി ചെലവിന്റെ 9.24 ശതമാനത്തില്‍ നിന്ന് (2017-18ല്‍) 2025-26ല്‍ 3.85 ശതമാനമായി കുറഞ്ഞു. സാമൂഹ്യ സേവനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി ധനസഹായം എന്നിവയാണ് വ്യവസ്ഥാപിതമായി വെട്ടിച്ചുരുക്കലിന് വിധേയമായ മേഖലകള്‍.

കൃഷിയും അനുബന്ധ മേഖലകളും, വിദ്യാഭ്യാസം എന്നിവയിലെ ചെലവുകളിലും ഇടിവുണ്ടായിട്ടുണ്ട്. കേരളത്തിലെ ആസൂത്രണം സാമൂഹിക മാറ്റത്തിനുള്ള ഒരു ഉപകരണമായാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക പ്രതിസന്ധി കേരളം പണ്ടുമുതലേ ഉയര്‍ത്തിപ്പിടിച്ച ഈ മൂല്യങ്ങളുടെ തിളക്കം കുറച്ചിരിക്കുകയാണ്. വളര്‍ച്ച, നിക്ഷേപം, തൊഴില്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി. സംസ്ഥാനത്തിന്റെ പക്കല്‍ ആവശ്യത്തിന് വിഭവങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍, സ്വകാര്യ നിക്ഷേപങ്ങളെയും സഹകരണ നിക്ഷേപങ്ങളെയും ശക്തമായി പ്രോത്സാഹിപ്പിക്കുകയും, ബജറ്റ് ഇതര വായ്പകളുടെ പരിധിയില്‍ വരാത്ത വിധം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിക്കുകയുമാണ് ഇതിനുള്ള പരിഹാരം.

വളര്‍ന്നുവരുന്ന പുത്തന്‍ മേഖലകളിലെ ഭാവി വളര്‍ച്ച, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനായി ഊര്‍ജ്ജ മേഖല സ്വകാര്യ നിക്ഷേപങ്ങള്‍ക്കായി തുറന്നുകൊടുക്കേണ്ടതുണ്ട്. ഭൂനിയമങ്ങളോ തൊഴില്‍ നിയമങ്ങളോ സ്ഥാപിത കീഴ്വഴക്കങ്ങളോ ആകട്ടെ, നമ്മുടെ നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്‌കരിക്കുകയും വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ നിര്‍ബന്ധിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനപ്പുറം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കേണ്ടതുണ്ടെന്നും ധവളപത്രത്തില്‍ പറയുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകള്‍ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ ആരോപണത്തെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലില്‍ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.