ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DF 494191 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DE 592758 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DB 703913 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

Consolation Prize Rs.5,000/-

DA 494191

DB 494191

DC 494191

DD 494191

DE 494191

DG 494191

DH 494191

DJ 494191

DK 494191

DL 494191

DM 494191

4th Prize Rs.5,000/-

0800 1233 2022 3053 3113 3871 4117 4233 4309 4449 4575 5128 5580 5736 7933 8038 9816 9887 9963

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വക്കം: വക്കം ഗ്രാമ പഞ്ചായത്ത് എ ഇയുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കമെതിരെ ബി.ജെ.പി. വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

പഞ്ചായത്തിൽ നടത്തിയ പല നിർമ്മാണ പ്രവർത്തനങ്ങളും അപാകതകൾ മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുകയാണ്. പൊതു ജനങ്ങളെ അനാവശ്യ നൂലാമാലകളുടെ പേരിൽ ബുദ്ധിമുട്ടിക്കുകയാണ് എ.ഇ. നിരവധി പരാതികളാണ് ഈ ഉദ്യോഗസ്ത്ഥയ്ക്കെതിരെ ഉയർന്ന് വരുന്നതെന്ന് ധർണ്ണ ഉത്ഘാടനം നിർവ്വഹിച്ച് വക്കം അജിത് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറിക്ക് ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റി വിഷയം സംബന്ധിച്ച് പരാതി നൽകി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് സ്വരാജ് ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജി, ദദ്രൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: റിസര്‍വ് ബാങ്ക് സ്വര്‍ണം വിറ്റെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്രം. ഇത് സംബന്ധിച്ച വാര്‍ത്ത വ്യാജമെന്ന് പിഐബി ഫാക്ട് ചെക്ക് എക്‌സില്‍ കുറിച്ചു. ഏകദേശം 12 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വര്‍ണം ആര്‍ബിഐ വിറ്റഴിച്ചുവെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അടിസ്ഥാനമില്ലാത്തതാണെന്നും ആര്‍ബിഐയുടെ ഔദ്യോഗിക കണക്കുകളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി.

സമീപ മാസങ്ങളിലായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ മൊത്തം കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അനുപാതം 2025 സെപ്റ്റംബര്‍ അവസാന വാരത്തിലെ 13.92 ശതമാനത്തില്‍ നിന്ന് 2026 മാര്‍ച്ച് 31-ഓടെ 16.70 ശതമാനമായും, 2026 മെയ് 22 ആയപ്പോഴേക്കും 16.85 ശതമാനമായും ഉയര്‍ന്നതായി പിഐബി ഫാക്ട് ചെക്ക് വിശദീകരിക്കുന്നു.

2026 മെയ് 22-ലെ കണക്കനുസരിച്ച് രാജ്യത്തിന്റെ സ്വര്‍ണശേഖരം 880.52 മെട്രിക് ടണ്‍ ആണെന്നും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഇതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81.82 ബില്യണ്‍ ഡോളറായിരുന്ന സ്വര്‍ണശേഖരത്തിന്റെ മൂല്യം 2026 ഏപ്രില്‍ 24 ആയപ്പോഴേക്കും 120.24 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. സ്വര്‍ണവിലയിലുണ്ടായ വര്‍ധനവും കരുതല്‍ ശേഖരത്തിലുണ്ടായ പുരോഗതിയുമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം.

ഇന്ത്യയുടെ സ്വര്‍ണശേഖരം സംബന്ധിച്ച വിവരങ്ങള്‍ ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലൂടെയും മറ്റ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് പിഐബി ഫാക്ട് ചെക്ക് ചൂണ്ടിക്കാട്ടി. വിദേശനാണ്യ ശേഖരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ക്കായി പൗരന്മാരും മാധ്യമ സ്ഥാപനങ്ങളും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലെ സ്ഥിരീകരിച്ച വിവരങ്ങളെ ആശ്രയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍ബിഐയുടെ കണക്കനുസരിച്ച്, 2026 ഏപ്രില്‍ 24 വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യയുടെ ആകെ വിദേശനാണ്യ ശേഖരം 698.49 ബില്യണ്‍ യുഎസ് ഡോളറാണ്. ഇതില്‍ വിദേശ കറന്‍സി ആസ്തികള്‍ 554.62 ബില്യണ്‍ ഡോളറും, സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് 18.77 ബില്യണ്‍ ഡോളറും, അന്താരാഷ്ട്ര നാണയ നിധിയിലെ റിസര്‍വ് ട്രാന്‍ഞ്ച് പൊസിഷന്‍ 4.86 ബില്യണ്‍ ഡോളറുമാണുമെന്ന് പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കി

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

‘ആധാറും റേഷന്‍ കാര്‍ഡും രേഖകളും സദാ കൈയിലുണ്ട്, പക്ഷേ..’; നെഞ്ചില്‍ തീയൊഴിയാതെ ബംഗാളിലെ അതിർത്തി ഗ്രാമങ്ങള്‍

കൊല്‍ക്കത്ത: കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാളില്‍ ചരിത്ര വിജയവുമായി ബിജെപി അധികാരത്തിലെത്തിയത്. കേന്ദ്രം മുന്നോട്ടുവെക്കുന്ന നയങ്ങളപ്പാടെ സംസ്ഥാനത്തും നടപ്പാക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ‘ഡിറ്റക്ട്, ഡിലീറ്റ് ആന്‍ഡ് ഡീപോര്‍ട്ട്’ (കണ്ടെത്തുക, പേരുവെട്ടുക, നാടുകടത്തുക) നയം അതിര്‍ത്തി ജില്ലകളിലാകെ ഭയം വിതച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനു (എസ്‌ഐആര്‍) പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, സ്വന്തം മണ്ണില്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. രേഖകളില്ലാത്തവരെ നാടുകടത്താന്‍ സംസ്ഥാനത്ത് പ്രത്യേക കേന്ദ്രങ്ങളൊരുങ്ങിയിട്ടുണ്ട്.

‘കുടുംബത്തിലെ എല്ലാവരുടെയും വോട്ടര്‍ ഐഡിയും ആധാറും റേഷന്‍ കാര്‍ഡുമായാണ് ഞാന്‍ എപ്പോഴും സഞ്ചരിക്കുന്നത്. മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പോലും വോട്ടര്‍ ഐഡിയും ആധാറും കരുതും. കഴിഞ്ഞ രണ്ട് മാസത്തിനിടെ അത് ശീലമായിക്കഴിഞ്ഞു. എന്റെ ഉള്ളില്‍ ഭയമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല, അതിനു കാരണം എന്റെ മതമാണെന്ന വസ്തുതയും തള്ളിക്കളയുന്നില്ല’ -മാള്‍ഡയിലെ മാതബാരി സ്വദേശിയായ തൈമൂര്‍ ഖാന്റെ വാക്കുകളാണിത്. രണ്ട് മാസം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കിയത്. 91 ലക്ഷം പേര്‍, അതായത് 10.9 ശതമാനം വോട്ടര്‍മാരെയാണ് നടപടിയിലൂടെ പട്ടികയില്‍നിന്ന് പുറത്താക്കിയത്. ഇതില്‍ ഏറിയ പങ്കും മുസ്ലിംകളായിരുന്നു.

ബംഗാളിലെ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലാണ് എസ്‌ഐആറിന്റെ തിക്തഫലം രൂക്ഷമായി അനുഭവിക്കേണ്ട സാഹചര്യമുണ്ടായത്. പല കുടുംബത്തിലും മൂന്നും നാലും പേര്‍ക്ക് വോട്ടവകാശം നഷ്ടമായി. ഏഴ് തലമുറകള്‍ താമസിച്ച മണ്ണില്‍ ആയിരക്കണക്കിനു പേര്‍ വിദേശികളായി മുദ്രകുത്തപ്പെട്ടു. ബംഗ്ലാദേശികളെന്ന പേരില്‍ പൊലീസ് അറസ്റ്റ് തുടരുകയാണ്. ആരോട് പരാതിപ്പെടണമെന്നോ തങ്ങള്‍ക്കായി വാദിക്കാന്‍ ആരു വരുമെന്നോ അറിയാതെ ലക്ഷക്കണക്കിനു പേരാണ് അരക്ഷിതാവസ്ഥയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മുര്‍ഷിദാബാദില്‍ 4.55 ലക്ഷം പേര്‍ക്കും മാള്‍ഡയില്‍ 2.93 ലക്ഷം പേര്‍ക്കുമാണ് വോട്ടവകാശം നിഷേധിക്കപ്പെട്ടത്.

പരാതിപ്പെട്ട പലരുടെയും കേസ് ട്രൈബ്യൂണല്‍ ഇനിയും പരിശോധിച്ചു വരുന്നതേയുള്ളൂ. ഇതിനിടെ രേഖകളില്ലാത്തവരെ പൂട്ടാന്‍ പൊലീസിന്റെ തിരക്കിട്ട നടപടികള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന പലര്‍ക്കും രേഖകളും ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടത് അപ്രതീക്ഷിതമായെത്തിയ പേമാരിയിലും വെള്ളപ്പൊക്കത്തിലുമാണ്. പൊലീസ് നടപടികള്‍ ചോദ്യം ചെയ്താല്‍ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി നാടുകടത്തുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ടെന്ന് മാള്‍ഡയില്‍ അധ്യാപകനായ അലി ഹുസൈന്‍ പറയുന്നു. പൊലീസിന് എല്ലാ പിന്തുണയുമായി സുവേന്ദു സര്‍ക്കാരും രംഗത്തുണ്ടെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.

2025ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി നടപ്പാക്കിയ നാടുകടത്തല്‍ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. വിദേശികളെ കണ്ടെത്താനും പ്രത്യേക ജയിലുകളിലാക്കാനും ജില്ലാ തലത്തില്‍ പ്രത്യേക സംവിധാനം വേണമെന്ന് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാള്‍ഡയിലെ പൊലീസ് സൂപ്രണ്ടും പറയുന്നു.

ബംഗാളില്‍ നടക്കുന്നത് നഗ്നമായ അവകാശ ലംഘനങ്ങളാണെന്ന് പൗരാവകാശ പ്രവര്‍ത്തകനായ സികാന്ത ദാസ് ചൂണ്ടിക്കാണിക്കുന്നു. ‘ഈ നടപടികളിലൂടെ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ്. അടിത്തറ ഇല്ലാതാക്കാന്‍ ഒരുകൂട്ടം ജനങ്ങളുടെ സ്വത്വം ഇല്ലാതാക്കുന്നു. സ്വാതന്ത്ര്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ എപ്പോഴും അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ഒരു പൗരനെയും ശത്രുവിനെയും ഇനി വേര്‍തിരിക്കുന്നത് നിയമമല്ല. എല്ലാം ഭരണത്തിലിരിക്കുന്നവര്‍ തീരുമാനിക്കുന്നു. ഭയാനകമായ സാഹചര്യമാണിത്’ -സികാന്ത ദാസിന്റെ ഈ വാക്കുകളിലുണ്ട് ബംഗാളിലെ ജനം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ചിത്രം.

‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

‘സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്താല്‍ മതത്തില്‍ നിന്ന് പുറത്താകില്ല; ജീവിതം മുഴുവന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കും’; ജലീലും ഭാര്യയും ഇനി ‘സഖാക്കള്‍’

മലപ്പുറം: ഇനി താനും ഭാര്യയും സിപിഎമ്മിന്റെ ഭാഗമെന്ന് കെടി ജലീല്‍. ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ജലീല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണമെന്ന് ജലീല്‍ പറയുന്നു.

‘മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം. പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്’ – ജലീല്‍ കുറിപ്പില്‍ പറയുന്നു.

കെടി ജലീലിന്റെ കുറിപ്പ്

ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം

എന്റെ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. 2006-ല്‍ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയില്‍ ഒരു ഘട്ടത്തിലും ദുര്‍ബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പിഎം എന്നിലര്‍പ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാര്‍ശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമാക്കിയ പാര്‍ട്ടിയോട് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സിപിഎം, വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വര്‍ഗ്ഗീയ ഫാഷിസ്റ്റുകള്‍ ഫണം വിടര്‍ത്തി ആടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കര്‍മ്മ മേഖലയിലും അക്ഷരാര്‍ത്ഥത്തില്‍ പൊരുതിനില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണം.

കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തില്‍ ജീവിത സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമര്‍ശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍. ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും തുലനം ചെയ്യുമ്പോള്‍ നാട്ടുകാരെ പറ്റിക്കാതെയും ധാര്‍മ്മിക ബോധം സ്വജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ചും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും. അപവാദമുണ്ടാകാം. ഞാന്‍ നിഷേധിക്കുന്നില്ല. അത്തരക്കാര്‍ പക്ഷെ ന്യൂനാല്‍ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാല്‍ അവരെ മാറ്റി നിര്‍ത്താന്‍ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികള്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പന്‍മാരും ഏറ്റവും കുറഞ്ഞ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നര്‍ത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവര്‍. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.

മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.എമ്മില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മതത്തില്‍ നിന്ന് പുറത്താണെന്നുമുള്ള വാദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതില്‍ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.

ഒരാള്‍ക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാന്‍ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നില്‍ക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയര്‍ത്തിയിരിക്കുന്ന ഐക്യനിര എല്ലാ ‘മുന്‍ധാരണ’കളെയും കീഴ്‌മേല്‍ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികള്‍ ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം.

പ്രസ്ഥാനത്തിന്റെ സമൃദ്ധ കാലത്ത് ഏതു പാര്‍ട്ടിയില്‍ ചേരാനും ഒരുപാടുപേര്‍ കാണും. എന്നാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കര്‍ഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാര്‍ത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്‌കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയില്‍ അണിചേരുക എന്നത് ഓരോ മനുഷ്യ സ്‌നേഹിയുടെയും ജീവിത ധര്‍മ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാര്‍ട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.