വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ അഭ്യർഥന മാനിച്ചും ഉന്നയിച്ച ആവശ്യങ്ങൾ വിശദമായി പരിശോധിച്ച് പരിഹാരം കാണാൻ സർക്കാരിന് 45 ദിവസത്തെ സാവകാശം നൽകിയ പശ്ചാത്തലത്തിലുമാണ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചത്.

കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു യുപിഎസ്ടി ഉദ്യോഗാർഥികൾ. മൂന്ന് പ്രധാന ആവശ്യങ്ങളാണ് അവർ സർക്കാരിന് മുന്നിൽ വെച്ചിരുന്നത്. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർ​ഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക എന്നിവയായിരുന്നു ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ.

മന്ത്രിയുമായി നടന്ന ചർച്ചയിൽ വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുന്നതും എച്ച്.എം മാരുടെ ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കുന്നതുമുൾപ്പെടെയുള്ള ആദ്യത്തെ രണ്ട് ആവശ്യങ്ങളും ഒന്നാംഘട്ടത്തിൽ തന്നെ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവർ​ഗ വകുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതായതിനാൽ, വിഷയത്തിൽ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ഓഫ് ജനറൽ എജ്യുക്കേഷനെ (ഡിജിഇ) ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും, വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുപിഎസ്ടി ഉദ്യോഗാർഥികളും സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തീവ്ര ന്യൂനമര്‍ദം: ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത.

തല്‍ഫലമായി കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎല്‍എയായ എം വിജിന്‍ സംസ്ഥാന സെക്രട്ടറിയുമാകും. ആലപ്പുഴയില്‍ നിന്നുള്ള രാഹുല്‍ പുതിയ ട്രഷററുമാകും. കഴിഞ്ഞദിവസം ചേര്‍ന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.

ചിന്ത ജെറോമിനെ തെരഞ്ഞെടുത്താന്‍ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പരിഗണിച്ചില്ല.

ഡിവൈഎഫ്‌ഐ ഭാരവാഹികളാകുന്നതില്‍ 38 വയസ് പ്രായപരിധി കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പാനല്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കല്യാശേരി എംഎല്‍എയായ എം വിജിന്‍ നേരത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ വി വസീഫും വി കെ സനോജും 2022 ല്‍ പത്തനംതിട്ടയില്‍ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.

‘സ്നേഹാദരവ്’ സംഘടിപ്പിക്കുന്നു

‘സ്നേഹാദരവ്’ സംഘടിപ്പിക്കുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലംകോട് രണ്ടാം വാർഡ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ 2025-26 അദ്ധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടുവിൽ ഉന്നതവിജയം നേടിയ രണ്ടാം വാർഡിലെ കുട്ടികളേയും, രണ്ടാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങളായ അമ്മമാരേയും, ഹരിതകർമ്മസേനയിലെ അംഗങ്ങൾക്കും ആദരവ് നൽകുന്നു.

22-8-2026 ശനിയാഴ്‌ച വൈകുന്നേരം 4.30ന് ആലംകോട് ഹാരിസൺ പ്ലാസ്സയിൽ നടത്തുന്ന യോഗം ടി.ശരത്ചന്ദ്രപ്രസാദ് (മുൻ എം എൽ എ) ഉദ്ഘാടനം ചെയും.

യോഗത്തിൽ പി.ഉണ്ണികൃഷ്‌ണൻ (ഡി സി സി സെക്രട്ടറി), അഡ്വ.വി.ജയകുമാർ (യു.ഡി.എഫ്. കൺവീനർ), നബീൽ കല്ലമ്പലം (ജില്ലാ പഞ്ചായത്തംഗം), എൻ.ബിഷ്‌ണു (ഡി സി സി പ്രസിഡന്റ്, ലാലി (2-ാം വാർഡ് കൗൺസിലർ), റ്റി.പി.അമ്പിരാജ (ഡി സി സി സെക്രട്ടറി) തുടങ്ങി മറ്റ് പ്രമുഖരും പങ്കെടുക്കും.

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

ആറ്റിങ്ങൽ: പോക്സോ കേസിലെ പ്രതിയെ ആറ്റിങ്ങൽ അതിവേഗ കോടതി വെറുതെ വിട്ടു. 2023നാണ് കേസിന് ആസ്പദമായ സംഭവം. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നാണ് ഈ കേസ് ഉടലെടുത്തത്. വിസ്താരമദ്ധ്യേ ഈ കേസ് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി സി. ആർ. ബിജുകുമാർ പ്രതിയെ വെറുതെ വിട്ടത്.

കിളിമാനൂർ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകനായ കിളിമാനൂർ എൻ .ഷെഫിൻ ഹാജരായി.