‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

‘കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കണം’; കൊച്ചി കേന്ദ്രീകരിച്ച് തിരച്ചില്‍ വ്യാപകമാക്കി മധ്യപ്രദേശ് പൊലീസ്

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും പങ്കാളിയായ ഫര്‍മാനുമായി തിരച്ചില്‍ വ്യാപിപ്പിച്ച് മധ്യപ്രദേശ് പൊലീസ്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്താനായി അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ ആവശ്യം.

അവസാനമായി ഇരുവരുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് തൃക്കാക്കര, ബിനാനിപുരം ഭാഗങ്ങളിലാണെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് സംഘം കൊച്ചി കേന്ദ്രീകരിച്ച് തന്നെ തിരച്ചില്‍ നടത്തുന്നത്. പെണ്‍കുട്ടിയെ കണ്ടെത്താനായി കൊച്ചി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

വൈറല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സംരക്ഷണം തേടി കൊച്ചി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി സംരക്ഷണം തേടി കൊച്ചി പൊലീസിനെ സമീപിച്ചത്. മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. തനിക്ക് 18 വയസ്സായിട്ടുണ്ടെന്നും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍നിന്ന് നില്‍ക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വയസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. ഈ കേസിന്റെ ഭാഗമായാണ് മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തിയത്. ഫര്‍മാന്റെ സുഹൃത്തിനെയും മധ്യപ്രദേശ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തേ തിരുവനന്തപുരത്തുവെച്ചാണ് കുംഭമേള വൈറല്‍ പെണ്‍കുട്ടിയും ഫര്‍മാനും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതികളുയര്‍ന്നു. 16 വയസ്സ് മാത്രമാണ് പെണ്‍കുട്ടിയുടെ പ്രായമെന്നും ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നുമായിരുന്നു പരാതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷനും കണ്ടെത്തി. തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊടും ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

കൊടും ചൂട്: ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചാണ് നടപടികള്‍ എകോപിപ്പിച്ചിരിക്കുന്നത്. ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ് ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നവര്‍ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

‘ശ്രീകൃഷ്ണന് മുന്നില്‍ മന്തി’; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ആലപ്പുഴ: വിഷുദിന ആശംസ പങ്കുവച്ച മന്തിക്കടയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേര്‍ത്തലയില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കട ഉടമകളിലൊരാളായ ഹര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ശ്രീകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അതേസമയം, പോസ്റ്റര്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉടമ രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റര്‍ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. വിവാദത്തിന് പിന്നാലെ ഹോട്ടലിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; ‘പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം’; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; ‘പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം’; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

ഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളായ നാലുപൊലീസുകാരെ വെറുതെ വിട്ടത് റദ്ദാക്കണമെന്നാണ് സിബിഐയുടെ അപ്പീലിലെ ആവശ്യം. പ്രതികള്‍ പൊലീസുകാരനായതിനാല്‍ ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചവരെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഉദയകുമാര്‍ പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ മര്‍ദനത്തിന് ഇരയായാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായി 22 പരിക്കുകള്‍ കണ്ടെത്തിയിരുന്നതായും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നത്. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയിച്ചു. 2005 ലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരുടെ ക്രുരമായ മര്‍ദനത്തെ തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ശേഷം ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ബിജെപി സ്ത്രീകളെ ‘മനുഷ്യ കവച’മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

ഡല്‍ഹി: ബിജെപി സ്ത്രീകളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്ന് ഡിഎംകെ എംപി കനിമൊഴി. മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വനിതാ സംവരണ ബില്‍ ഒരു കെണിയാണെന്നും കനിമൊഴി ആരോപിച്ചു. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചുകൊണ്ടാണ് കനിമൊഴി സഭയിലെത്തിയത്.

മണ്ഡല പുനര്‍ നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശല്‍ ശക്തി കുറയ്ക്കുമെന്ന് കനിമൊഴി മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന സാക്ഷരതാ നിലവാരമുള്ള തമിഴ്നാട്ടിലെ സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. 2023 ലെ വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെയും കനിമൊഴി വിമര്‍ശിച്ചു.

നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍, പാര്‍ലമെന്റിലെ ചര്‍ച്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കനിമൊഴി ചോദിച്ചു. നമ്മള്‍ ഇവിടെ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്, അപ്പോള്‍ ഇന്നലെ അത് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ഈ സഭയോട് നിങ്ങള്‍ക്ക് എന്ത് ബഹുമാനമാണ് ഉള്ളത്? കേന്ദ്രനടപടി ഫെഡറല്‍ ഘടനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണെന്നും കനിമൊഴി പറഞ്ഞു. കറുപ്പ് കാളിയുടെ നിറമാണെന്നും, ഡിഎംകെ ഈ വിഷയത്തില്‍ അവസാനം വരെ പ്രതിഷേധിക്കുമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.