by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ ഷാര്‍ജ ഭരണകൂടത്തിന് കീഴിലുള്ള ഖോര്‍ഫക്കാന്‍ തുറമുഖം ഇറാനിയന്‍ സേന ലക്ഷ്യം വച്ചതായി റിപ്പോര്‍ട്ട്. തുറമുഖത്തിനു നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയെന്നു ഷാര്‍ജ തുറമുഖ അധികൃതര്‍ സ്ഥിരീകരിച്ചു.
തുറമുഖത്തു നങ്കൂരമിട്ട ഒരു കപ്പലിനു സമീപം മിസൈല്‍ വന്നു പതിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
അതിനിടെ ഇറാനെതിരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ട്രംപ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച നിര്‍ണായകമാണെന്നാണ് ട്രംപ് നല്‍കുന്ന സൂചന. ‘പവര്‍ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് ചൊവ്വാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തല്‍. ഇറാന്‍ വെടിവച്ചിട്ട യുഎസ് വിമാനത്തിലെ പൈലറ്റിന്റെ അരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കൊപ്പമാണ് ട്രംപിന്റെ പ്രതികരണം.
ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഇറാന്‍ രംഗത്തെത്തിയത്.
ഇറാന് നരക തുല്യമായ അവസ്ഥയുണ്ടാകുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റം ചെയ്യുമെന്ന പ്രഖ്യാപനമാണ്. ട്രംപിന്റെ ‘ക്രൂരമായ പ്രവൃത്തികള്‍’ തടയാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം. യുഎന്നിലെ ഇറാന്‍ പ്രതിനിധിയാണ് അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്.


by Midhun HP News | Apr 6, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് വഴിയൊരുക്കുക ലക്ഷ്യമിട്ട് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ ഇടനിലക്കാര്‍ വഴിയാണ്, അമേരിക്ക, ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
മേഖലയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളില്‍ എത്തിച്ചേരുകയും ചെയ്യുക.
രണ്ടാംഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാര്‍ കൊണ്ടുവരികയും പദ്ധതിയിടുന്നു. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കും.ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കല്‍, ഇറാന്റെ യുറേനിയം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കല്‍ എന്നിവ രണ്ടാംഘട്ടത്തിലേ സാധ്യമാകൂ എന്നാണ് മധ്യസ്ഥര്‍ വിലയിരുത്തുന്നത്. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും, 48 മണിക്കൂറിനുള്ളില്‍ പ്രാഥമിക കരാറിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
താൽക്കാലിക വെടിനിർത്തലുകൾക്ക് പിന്നാലെ വീണ്ടും സൈനിക നടപടികൾ ഉണ്ടായ ഗാസയിലെയും ലെബനനിലെയും മുൻകാല വെടിനിർത്തൽ കരാറുകൾക്ക് സമാനമായ ഒരു സാഹചര്യം ഒഴിവാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മധ്യസ്ഥർ മുഖേന ആശങ്ക ഇസ്രയേലിനെയും അമേരിക്കയെയും അറിയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം ഇറാൻ സമാധാനകരാറിൽ എത്തിച്ചേരണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.


by Midhun HP News | Apr 6, 2026 | Latest News, കേരളം
തൃശ്ശൂര്‍: വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കിറ്റ് ആരോപണത്തില്‍ സത്യമില്ല. അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ കുറേ പേരെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ആരോപിച്ച സുരേഷ് ഗോപി, എന്നെ കുറെനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേ എന്നും ചോദിച്ചു. ഒളരിക്ക് പിന്നാലെ തൃശൂര്‍ വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് തൃശൂരില്‍ കിറ്റ് വിവാദം സജീവ ചര്‍ച്ചയായത്.
വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയായിരുന്നു. ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

കിറ്റുകള്‍ ഉള്ളതായി ആരോപണമുയര്‍ന്ന ഗോഡൗണിന്റെ മുകളിലെ മുറിയില്‍ നിന്നും ബിജെപി നേതാവും നടനുമായ ദേവനും ഉണ്ടായിരുന്നു. ദേവനെ അറസ്റ്റ് ചെയ്യണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
അതേസമയം, ഇത്തവണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ അത്ഭുതം സംഭവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ എന്‍ഡിഎക്ക് കഴിയുന്നു. കേരളം എന്തിനും തുനിഞ്ഞിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു. അത് പടരും, പേരുകള്‍ എണ്ണിക്കോളൂവെന്നും കേന്ദ്ര സഹമന്ത്രി തൃശൂരില്‍ പറഞ്ഞു.

by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് 2026 ഏപ്രിൽ 6 മുതൽ മേയ് 25 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. റസ്റ്റ്‌ലിംഗ്, ഖോ-ഖോ, ബോക്സിംഗ്, ഫുട്ബോൾ,
അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ ആണ് പരിശീലനം നൽകുന്നത്.
വിശദ വിവരങ്ങൾക്ക്:
9495521112, 9847150128, 9744691701


by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനാ നടപടികളുടെ ഭാഗമായി വർക്കല എക്സൈസ് സർക്കിൾ സംഘം നടത്തിയ വാഹന പരിശോധനയിൽ മദ്യം അനധികൃതമായി വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം കടമ്പാട്ടുകോണം ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ KL 81 A 9145 നമ്പർ ആക്ടീവ സ്കൂട്ടറിൽ ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ച് വിൽപ്പന നടത്തിയിരുന്ന വിഷ്ണു എന്ന് വിളിക്കുന്ന വിനീഷ് (39) എന്നയാളെയാണ് പിടികൂടിയത്.
പ്രതിയുടെ കൈവശം നിന്നും ഏകദേശം 4 ലിറ്റർ മദ്യവും, മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, സമവർണൻ, ഗിരീശൻ എന്നിവർ പങ്കെടുത്തു.


Recent Comments