എസ്. ശിവതങ്കം (87) അന്തരിച്ചു

എസ്. ശിവതങ്കം (87) അന്തരിച്ചു

കടയ്ക്കാവൂർ: കുഴിച്ചിട്ടഴികം ആർ.എസ് ഭവനിൽ എസ് ശിവതങ്കം (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ ജി രഘുനാഥൻ.

മക്കൾ: അഡ്വ ആർ മഹീന്ദ്രലാൽ (സി.പി.ഐ.എം നക്രാംകോട് ബ്രാഞ്ചംഗം), ആർ രമണി (സർക്കാർ ജീവനം), ആർ രജനി, ആർ ലതിക, ആർ ഷൈലേന്ദ്ര നാഥ് (ദുബായ്), ആർ സുനിൽ കുമാർ (വെഹിക്കിൾ ഇൻസ്പക്ടർ, തിരുവനന്തപുരം),
ആർ രതീന്ദ്ര നാഥ് (സർക്കാർ ജീവനം).

മരുമക്കൾ: എ ബിന്ദു (ജോയിന്റ് രജിസ്ട്രാർ, സഹകരണ വകുപ്പ്),
എം.എൻ ചാരുത, ബി.റ്റി ബിനി, എസ്.ബി സന്ധ്യ (അധ്യാപിക, മദർ ഇന്ത്യ,
ഇ. എം.എച്ച്.എസ്.എസ്).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ8.30 ന്

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പൊലീസില്‍ പരാതി നല്‍കി മഹിള മോര്‍ച്ച.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

‘സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദ്യത്തിന് പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല, എന്ന പരാമര്‍ശമാണ് പിഷാരടി നടത്തിയത്’ ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

റാപ്പിനു പിറകെ സൗജന്യ യാത്രയും മധുരവും; തെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ ഇലക്ഷൻ കമ്മീഷന്റെ ‘ന്യൂ ജെൻ’ പദ്ധതികൾ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ആവേശം പകരാൻ സൗജന്യ ഊബർ യാത്രയും ഹൽവ വിതരണവും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 9നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാനാണ് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകുന്നത്. സപ്ലൈകോ വഴി ഒരു രൂപക്ക് അരിപ്പൊടിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോവോട്ടും നിർണ്ണായകമാണെന്ന ആശയവുമായി റാപ്പ് സോങ്ങും കമ്മീഷൻ പുറത്തിറക്കിയിരുന്നു.

യുവ വോട്ടർമാരെ പോളിങ് ബൂത്തുകളിലെത്തിക്കാൻ സ്റ്റാർബക്സ്, കഫെ കോഫി ഡേ തുടങ്ങിയ ഭക്ഷ്യശൃംഖലകളിൽ ഇളവുകളും ഓൺലൈൻ ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡൊമിനോസ് എന്നിവയിലൂടെ സന്ദേശങ്ങളും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. എഐ വീഡിയോകൾ, സോഷ്യൽ മീഡിയ റീലുകൾ, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ പുതുതലമുറയെ തെരഞ്ഞെടുപ്പിൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേരളത്തിൽ 18 നും 30 നും ഇടയിൽ പ്രായമുള്ള 50 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. എന്നാൽ പലർക്കും തെരഞ്ഞെടുപ്പിൽ താല്പര്യമില്ലെന്നും വോട്ടർപട്ടികയിൽ പേരുണ്ടെങ്കിൽ പോലും വോട്ടുചെയ്യാനെത്തില്ലെന്നും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) രത്തൻ യു ഖേൽക്കർ പറഞ്ഞു. ഒരു വോട്ടുകൊണ്ടൊന്നും ഇവിടെ മാറ്റമുണ്ടാകില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാൽ അത് തിരുത്താനും വോട്ടെടുപ്പിലേക്ക് അവരെ എത്തിക്കാനുമാണ് ശ്രമമെന്നും ഖേൽക്കർ കൂട്ടിച്ചേർത്തു.

കന്നിവോട്ടർമാർക്ക് വോട്ടുരേഖപ്പെടുത്തിയ ശേഷം അവരവരുടെ ബൂത്തുകളിൽനിന്നും പ്രത്യേക ഹൽവാ പാക്കറ്റുകൾ ലഭിക്കും. അതിനായി ഓരോ ജില്ല തെരഞ്ഞെടുപ്പ് ഓഫീസിലും ഇരുനൂറു പാക്കറ്റുകൾവീതം ഇതിനകം എത്തിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരും (ബിഎൽഒ) വളണ്ടിയർമാരും കന്നി വോട്ടർമാരെ പരിശോധിച്ച് പാക്കറ്റുകൾ വിതരണം ചെയ്യും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള പോളിങ് സ്റ്റേഷനുകളിലേക്ക് ഊബർ സൗജന്യയാത്ര വാഗ്ദാനം ചെയ്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഓരോ പോളിങ് ബൂത്തിലും ഉറപ്പുവരുത്തുമെന്നും ദീർഘനേരം വെയിലത്തു വരിനിന്നു വോട്ടു ചെയ്യണ്ട അവസ്ഥ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളായ ഏപ്രിൽ 10,11 തീയതികളിൽ ഒരു രൂപക്ക് അരിപ്പൊടി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ ഫലം കാണുമെന്നും യുവജനങ്ങളുടെ വോട്ടുകൾ ഇത്തവണ മാറ്റംകൊണ്ടുവരുമെന്നും ഖേൽക്കർ പ്രതികരിച്ചു.

ഹോം വോട്ടിങ്ങിനു അർഹരായ 2.07 ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. 2.15 ലക്ഷം പേർ പോസ്റ്റൽ ബാലറ്റ് വഴിയും വോട്ടു ചെയ്യും. ഹോം വോട്ടിങ് ഏപ്രിൽ നാലോടെയും പോസ്റ്റൽ വോട്ടിങ് ഏപ്രിൽ ഒൻപതോടെയും പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

യുഎഇയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍; കൊടുക്കേണ്ടത് 3.25 ലക്ഷം കോടി രൂപ

യുഎഇയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍; കൊടുക്കേണ്ടത് 3.25 ലക്ഷം കോടി രൂപ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായി തുടരുന്നതിനിടെ പാകിസ്ഥാന് തിരിച്ചടിയായി യുഎഇ വായ്പ തിരിച്ചടവ്. വായ്പ നല്‍കിയ തുക തിരികെ വേണമെന്ന യുഎഇയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 3.5 ബില്യണ്‍ ഡോളറിന്റെ (3.25 ലക്ഷം കോടി ഇന്ത്യന്‍ രൂപ) കടമാണ് പാകിസ്ഥാന്‍ തിരിച്ചടയ്ക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ തുക തിരിച്ചടയ്ക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നടപടി എന്നാണ് വായ്പ തിരിച്ചടവിനെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ ആഘാതം നേരിടുമ്പോഴും വായ്പ തിരിച്ചടവുമായി മുന്നോട്ട് പോവും. സാമ്പത്തിക പരിഗണനകള്‍ക്കായി ദേശീയ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. വായ്പാ തിരിച്ചടയ്ക്കുന്നത് രാജ്യത്തെ കരുതല്‍ ധനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അടിവരയിടുന്നു. എന്നാല്‍, ഉഭയകക്ഷി പരിഗണനകളും യുഎഇയുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനം ഏകദേശം 16.3 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ് കണക്കുകള്‍. ഇതില്‍ നിന്നും ഏകദേശം 3 ബില്യണ്‍ യുഎസ് ഡോളര്‍ തിരിച്ചടവ് കരുതല്‍ ധനം ഏകദേശം 18 ശതമാനം കുറയ്ക്കാന്‍ ഇടയാക്കും. നടപടി പാകിസ്ഥാന്റെ ഇറക്കുമതിയെ ഉള്‍പ്പെടെ സാരമായി ബാധിച്ചേക്കും. കരുതല്‍ ധനാനുപാതത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പാക് കറന്‍സിയുടെ മൂല്യത്തെയും സാഹചര്യം രൂക്ഷമായി ബാധിച്ചേക്കും. സ്ഥിരമായ വിദേശനാണ്യ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പാക് ധനമന്ത്രാലയവും വ്യക്തമാക്കുന്നു.

അതേസമയം, ഇന്ധനവിലയിലെ വന്‍ കുതിച്ചുചാട്ടം ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോൾ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും തുടരുകയാണ്. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു. പെട്രോള്‍ വിലയില്‍ 43 ശതമാനം വര്‍ധനയും ഹൈ-സ്പീഡ് ഡീസല്‍ (എച്ച്എസ്ഡി) നിരക്കില്‍ 55 ശതമാനം വര്‍ധനയുമാണ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 458.4 പികെആര്‍ ഉം എച്ച്എസ്ഡിക്ക് ലിറ്ററിന് 520.35 പികെആറുമാണ് രാജ്യത്ത് വില.

‘ശൈലജ ടീച്ചർ നമ്മളെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും’; കുക്കു പരമേശ്വരൻ

‘ശൈലജ ടീച്ചർ നമ്മളെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതു കൊണ്ടാണ് പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും’; കുക്കു പരമേശ്വരൻ

കണ്ണൂർ: കേരളം മുന്നോട്ട് പോകുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന് അല്ല നമ്മൾ പറയുന്നതെന്നും കേരളം ഒരു രാജ്യം തന്നെയാണെന്നും കുക്കു പറഞ്ഞു.

പേരാവൂരിൽ കെ കെ ശൈലജയ്ക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കുക്കു പരമേശ്വരൻ. ശൈലജ ടീച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മളെന്നും. അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതെന്നും കുക്കു പറഞ്ഞു.

“ശരിയാണ് ഞാൻ‌ ഇന്ന് ഇവിടെ വരുന്നത് എനിക്ക് മാത്രം അറിയാവുന്ന ഒരു സത്യമാണ്. ഞാൻ വന്നത്, ഇവിടെ വരാതിരിക്കാൻ എനിക്ക് കഴിയില്ല. കഴിഞ്ഞ പത്ത് വർഷത്തെ കേരളം നിങ്ങളെപ്പോലെ തന്നെ കണ്ട ഒരാളാണ് ഞാനും. അതിനെ നിഷേധിക്കാൻ എനിക്ക് കഴിയില്ല എന്നുള്ളതു കൊണ്ടും ഈ കേരളവും ഈ മുന്നേറ്റത്തിലും കണ്ണൂരിന്, ‍ഞങ്ങൾക്കൊരുപാട് കടപ്പാടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ യാത്ര ചെയ്യുന്ന, തൊഴിലിന്റെ ഭാ​ഗമായി യാത്ര ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക്, സ്ത്രീയെന്ന നിലയ്ക്ക് ഞാൻ കണ്ട കേരളം, 10 വർഷത്തെ കേരളം. അത് നിങ്ങളോട് പറയാൻ, നിങ്ങളോട് നന്ദി പറയാനും കൂടിയാണ് ഞാനിവിടെ വന്നത്. ഇങ്ങനെയുള്ള എൽഡിഎഫിലെ ഭരണാധികാരികൾ ഞങ്ങൾക്ക് തന്നത് അങ്ങനെയൊരു കേരളമാണ്.

കേരളത്തിന്റെ മുന്നേറ്റത്തിന്, വികസനം എന്ന് പറയുമ്പോൾ റോഡും പാലങ്ങളും ആശുപത്രികളും മാത്രമല്ല. ഇത്തവണ നമുക്ക് കിട്ടിയത് ശുദ്ധ വായു, വെള്ളം, ചിരിക്കുന്ന കുട്ടികൾ, സ്ത്രീകൾ അങ്ങനെ… അതൊക്കെ വികസനമാണ്, അതൊക്കെ തൊട്ടറിഞ്ഞ വികസനമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഇക്കഴിഞ്ഞ 10 വർഷം നമ്മൾ‌ മുന്നോട്ട് പോയത്.

അത് കണ്ടില്ലെന്ന് നടിക്കാതിരിക്കാൻ കൂടിയാണ് ഞാൻ ഇന്ന് ഇങ്ങോട്ട് വന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങളറിയുന്ന കന്നി വോട്ടുകാർ, നിങ്ങളുടെ അയൽക്കാർ, നിങ്ങളുടെ സുഹൃത്തുക്കൾ‌ അവരോട് നിർബന്ധമായും പറയണം നമ്മൾ ഒരടി മുന്നോട്ട് വച്ചത് ഈ ഇലക്ഷൻ കഴിയുമ്പോൾ രണ്ടടി പിന്നോട്ട് ആകരുത്.

കേരളം മുന്നോട്ട് പോകുന്നത്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് സഹിക്കാൻ കഴിയാത്തതാണ്. നമ്മൾ കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം ആണെന്ന് അല്ല പറയുക. ഇതൊരു രാജ്യം തന്നെയാണ്. കേരളം മറ്റൊന്നുമായിട്ട് നമുക്ക് തുലനം ചെയ്യാൻ പറ്റില്ല. ഞാൻ കേരളത്തിലെ എല്ലാ അതിർത്തികളിലും യാത്ര ചെയ്യുന്നതാണ്.

നമുക്കിവിടെ കിട്ടുന്ന സ്വാതന്ത്ര്യം. എന്താണ് സ്വാതന്ത്ര്യം?. ഇഷ്ടം പോലെ നടക്കാനും ഇഷ്ടം പോലെ ചെയ്യാനും മാത്രമല്ല ചിന്തിക്കാനും എതിരുകൾ പറയാനും എതിർപ്പുകൾ പ്രകടിപ്പിക്കാനും ധൈര്യത്തോടെ, നിങ്ങൾ ശരിയല്ല എന്ന് പറയുമ്പോൾ അങ്ങനെയാണോ എന്നൊക്കെ പറയാനും പറ്റണം. നമുക്ക് എല്ലാ സൗകര്യങ്ങളും തരുന്ന ഭരണകർത്താക്കളെ കുറ്റം പറയുന്നതല്ലാതെ നമ്മൾ അവരോട് നന്ദി പറയാറില്ല.

നമ്മൾ നടക്കുന്ന റോഡിന്റെ സൗകര്യം, നമുക്ക് തടസമില്ലാതെ കിട്ടുന്ന വൈദ്യുതി. അതൊന്നും നമ്മൾ കാണില്ല. ഒരു ദിവസം കറന്റ് വന്നില്ലെങ്കിൽ നമ്മൾ പരാതി പറയും. അപ്പോൾ മന്ത്രിസഭയെ കുറ്റം പറയും, മന്ത്രിയെ കുറ്റം പറയും. ഒരു ദിവസം റോഡിൽ ഒരു കുഴി വന്നാൽ അത് മാത്രമേ എനിക്കും നിങ്ങൾക്കും വാർത്തയുള്ളൂ.

ഈ നന്ദി അത് വേണം, ഓരോ ദിവസവും വേണം. കേരളം ഇങ്ങനെയായത് ഒരു ദിവസം കൊണ്ടല്ല. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ്. രാഷ്ട്രീയം ഒരു തൊഴിലായി എടുക്കുമ്പോൾ ഒരുപാട് കടപ്പാടുകളുണ്ട്. അങ്ങനെയുള്ളവരാണ് നമ്മുടെ ഈ ഭരണകർത്താക്കൾ. ഇന്നിവിടെ അഭിമാനത്തോടെയാണ് ഞാൻ നിൽക്കുന്നത്.

രാഷ്ട്രീയം എന്നല്ല ഒരു തൊഴിലും സത്രീകൾക്ക് എളുപ്പമല്ല. ഒരുപാട് സംഘർഷങ്ങളുണ്ട്. അത് സിനിമ ആയിക്കോട്ടെ, വീട്ടമ്മ ആയിക്കോട്ടെ, ടീച്ചർ ആയിക്കോട്ടെ, ഡോക്ടർ ആയിക്കോട്ടെ. ആ സംഘർഷങ്ങൾക്കിടയിലും ഈ മണ്ഡലത്തെക്കുറിച്ച് ചിന്തിക്കാൻ ശൈലജ ടീച്ചർ വരുന്നു.

ആ ശൈലജ ടീർച്ചർ കേരളത്തെക്കുറിച്ച് അഞ്ച് വർഷം ചിന്തിച്ചതിന്റെ റിസൽറ്റ് അനുഭവിച്ചവരാണ് നമ്മൾ. അഭിമാനത്തോടെ തന്നെ പറയട്ടെ അതുകൊണ്ട് തന്നെയാണ് നമ്മളിൽ പലരുമിപ്പോഴും ശ്വാസം എടുക്കുന്നതും. ധൈര്യത്തോടെ എഴുന്നേറ്റ് നിൽക്കുന്നതും. ആ ധൈര്യം നമ്മൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശൈലജ ടീച്ചർ നിയമസഭയിൽ ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യമല്ല. നമ്മുടെ കേരളത്തിന്റെ ആവശ്യമാണ്”.- കുക്കു പരമേശ്വരൻ പറഞ്ഞു.