by Midhun HP News | May 30, 2026 | Latest News, കേരളം
കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ ലോറിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ വടക്കൻ കേരളത്തിലെ വിവിധയിടങ്ങളില്‍ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കൊച്ചി എന്‍ഐഎ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളിലടക്കമാണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഉള്ളി കയറ്റി വന്ന ലോറിയുടെ അകത്ത് 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്.
കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തല്‍. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതിന് പിന്നില്‍ മറ്റ് അട്ടിമറി നീക്കങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് ദ എൻഐഎയുടെ ശ്രമം. രണ്ടാഴ്ച മുമ്പാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
ഏഴു പ്രതികളുള്ള കേസിലെ ഒന്നാം പ്രതി കോഴിക്കോട് മുക്കം എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലുമാണ് കോഴിക്കോട് ജില്ലയില്‍ പ്രധാനമായും പരിശോധന നടക്കുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. മലപ്പുറത്ത് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലുമാണ് റെയ്ഡ് നടന്നത്. ഹാരിസിന്റെ നിര്‍ദേശപ്രകാരം മുക്കം സ്വദേശിയുടെ ക്വാറിയിലേക്കാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന സൂചന.
കേസിലെ മൂന്നാം പ്രതി കാസര്‍കോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി. കാസര്‍കോട് കടുമേനി സ്വദേശിയും മുന്‍പ് കരിങ്കല്‍ ക്വാറി നടത്തിപ്പുകാരനുമായിരുന്ന സജിയുടെ വീട്ടിലും ഇയാളുടെ ക്വാറിയിലുമാണ് പരിശോധന നടക്കുന്നത്. കണ്ണൂര്‍ ചെറുപുഴ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, സാമ്പത്തിക സ്രോതസ്സ്, ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന ബാഹ്യസഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് എന്‍ഐഎയുടെ നീക്കം.


by Midhun HP News | May 30, 2026 | Latest News, കേരളം
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
മലപ്പുറത്ത് തിരൂരങ്ങാടി ചെമ്മാട് ആണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഇവിടെ സ്‌ഫോടക വസ്തു ശേഖരവുമായി ഒരു ലോറിയെത്തുന്നത്. ഹോളോ ബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് ലോറി എത്തിയത്. ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ, പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളാണ് എന്ന് വ്യക്തമാകുന്നത്. ഉള്ളിച്ചാക്കിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ഇതിന്റെ സ്രോതസ് തേടിയുള്ള അന്വേഷണത്തിലാണ് മുക്കത്തുള്ള ഹാരിസ് ആണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ലോറി ഉടമ, ലോറി ഉടമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളുകള്‍, ഹോളോബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമ തുടങ്ങിയ ആളുകളുടെ വീടുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട് മുക്കത്താണ് പരിശോധന നടക്കുന്നത്. ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന നടക്കുന്നത്. സ്‌ഫോടക വസ്തു പിടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. ഹാരിസ് നിലവില്‍ ഒളിവിലാണ്. ഹാരിസിന്റെ ഹോളി ബ്രിക്‌സ് സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയത്താണ് പരിശോധന നടത്തിയത്.
തിരൂരങ്ങാടി പൊലീസ് ആണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തു പിടിച്ച കേസില്‍ മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. ആറുപേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ ആര്‍ക്കും ക്വാറി ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയത്.
കണ്ണൂരില്‍ ചെറുപുഴയിലും കാസര്‍കോട് ചിറ്റാരിക്കലിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം പരിശോധനക്കെത്തിയത്. ചിറ്റാരിക്കലില്‍ നടത്തിയ പരിശോധനയിലാണ് ജലാസ്റ്റിന്‍ സ്റ്റിക് അടക്കം പിടികൂടിയത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ജലാസ്റ്റിന്‍ സ്റ്റിക് പിടികൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ചെറുപുഴയില്‍ ചുണ്ട സ്വദേശിയുടെ വീട്ടിലും മുന്‍ ക്വാറി ഉടമയുടെ ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വീട്ടിലുമാണ് എന്‍ഐഎ സംഘം എത്തിയത്.
by Midhun HP News | May 30, 2026 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വനിതാ ഡെൻ്റൽ കൗൺസിൽ സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്‌ട്ര പ്രവർത്തന ദിനമായ ഏപ്രിൽ 28 നു ‘ഹൃദ്യം’ എന്ന പേരിൽ സംസ്ഥാന പദ്ധതി സംഘടിപ്പിച്ചു.
ആറ്റിങ്ങൽ എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന പരിപാടിയിൽ ‘സ്ത്രീകളിലെ ദന്താരോഗ്യവും ഹൃദയാരോഗ്യവും’ എന്നതിനെ കുറിച്ചുള്ള അവബോധ ക്ലാസ്സ് നടന്നു. മോണ രോഗ വിദഗ്ദ്ധയായ ഡോ ചിത്ര ഗിരിജ വല്ലഭൻ ക്ലാസ് കൈകാര്യം ചെയ്തു. 20 ഓളം കുടുംബശ്രീ പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി 28നു രാവിലെ ക്ലബ് എഫ് എം 94.3യിലൂടെ മോണ രോഗ വിദഗ്ദ്ധനായ ഡോ ശ്രീരാജ് വി എസ്സിന്റെ സംഭാഷണ പരിപാടിയും സംഘടിപ്പിച്ചു. ഡബ്ല്യുഡിസി ആറ്റിങ്ങൽ ബ്രാഞ്ച് പ്രതിനിധികളായ ഡോ. പ്രിയലക്ഷ്മി, ഡോ.ഷെറിൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

by Midhun HP News | May 30, 2026 | Latest News, കേരളം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് പ്രതികള്‍ക്ക് അനുകൂലമായ പരോള്‍ നടപടികള്‍ ഉണ്ടായത്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോള്‍.


by Midhun HP News | May 30, 2026 | Latest News, ജില്ലാ വാർത്ത
ചെമ്പൂര് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ചെമ്പൂര്, മുദാക്കൽ, ഇളമ്പ, ഇടക്കോട് എൽ.പി. സ്കൂളുകളിലെ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, ബുക്ക്സ്,കുട, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ, പെൻസിൽ കൈസ്, എക്സാം ബോർഡ്, ബുക്ക് കവർ പേപ്പർ ഉൾപ്പെട്ട കിറ്റ് ആണ് വിതരണം ചെയ്തത്. സ്കൂളുകളിലെ അധ്യാപകർ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.


Recent Comments