by Midhun HP News | Apr 3, 2026 | Latest News, കേരളം
കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്‌നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റു. പത്തോളം പേര്‍ക്ക് കുത്തേറ്റതായാണ് വിവരം.
ഉടുമ്പന്‍ചോലയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നല്‍ ആക്രമണമുണ്ടായത്. രാവിലെ 11ഓടെ തോട്ടത്തില്‍ മരുന്ന് തളിക്കുമ്പോഴാണ് തൊഴിലാളികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടന്നല്‍ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.
ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല” എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ! ലോകത്തിലെ തന്നെ ഏറ്റവും മഹത്തരവും ശക്തമായതുമായ സൈന്യമാണ് അമേരിക്കയുടേത്. എന്താണ് ചെയ്യേണ്ടതെന്ന് ഇറാന്റെ പുതിയ ഭരണകൂടത്തിന് അറിയാം, അത് വേഗത്തിൽ ചെയ്യണം! വളരെ വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കുക.” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് സ്വരത്തിൽ കുറിച്ചു. ഇറാനിലെ പാലം തകർന്നതിന്റെ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.


by Midhun HP News | Apr 3, 2026 | Latest News, കേരളം
പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മണ്ണാര്‍കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയും മണ്ണാര്‍ക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി നിരവധി പരിപാടികളില്‍ പന്ന്യന്‍ രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. കടുത്ത ചൂടില്‍ പ്രചാരണം നടത്തിയതാണ് പന്ന്യന്റെ ശാരിരിക അവശതയ്ക്ക് കാരണമായത്.


by Midhun HP News | Apr 3, 2026 | Latest News, കേരളം
കോഴിക്കോട്: നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സിനാന്‍.
ഇന്ന് പുലര്‍ച്ചെ സിനാന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിനാന്‍. അതിനിടെ ഗുഡ്‌സ് ട്രെയിന് മുകളില്‍ നിന്ന് കാലുതെന്നിയതോടെ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു. സെല്‍ഫി എടുക്കാന്‍ സിനാന്‍ ഒറ്റയ്ക്കായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 അമേരിക്കയില്‍ മാത്രം 29 സ്‌റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024ന്റെ അവസാനത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സിക്കഡയെന്ന പുതിയ വകഭേദത്തിന്റെ രോഗവ്യാപനം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് 2025 സെപ്റ്റംബറിലാണ്. സ്‌പൈക്ക് പ്രോട്ടീനിലെ BA.3.2 മ്യൂട്ടേഷനുകള്‍ക്കു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്കു പടര്‍ന്നുപിടിക്കാനാകും. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകും വിധം മാരകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്താണ് സിക്കഡ?
നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ടു നിശബ്ദമായി പരിണമിച്ചും പിന്നീടു വളരെപ്പെട്ടന്ന് പടര്‍ന്നുപിടിച്ചതിനാലുമാണു പുതിയ വകഭേദത്തിനു സിക്കഡ എന്ന പേരുനല്‍കിയിരിക്കുന്നത്. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന BA.3 വംശത്തില്‍ നിന്നാണ് ഉത്ഭവം.
എന്തൊക്കെയാണു ലക്ഷണങ്ങള്‍?
ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു.
ഇന്ത്യയിലെ രോഗസാധ്യത
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളനുസരിച്ചു മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയുടെ അത്ര ഗുരുതര വ്യാപനം സിക്കഡക്കില്ല. നിലവില്‍ BA.3.2 വുമായി ബന്ധപ്പെട്ട രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ലോകത്ത് ഇതുവരെയും റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ വൈദ്യസഹായത്തോടെ രോഗമുക്തി ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല എന്നാണു ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.


Recent Comments